ഇലന്തൂരിലെ വീട്ടുവളപ്പില്‍ നിന്നും അസ്ഥിക്കഷണം കണ്ടെടുത്തു; ആറിടങ്ങളില്‍ മാര്‍ക്ക് ചെയ്തു; വീടിനകത്തും തിരുമ്മല്‍ കേന്ദ്രത്തിലും പരിശോധന

വീടിന് അകത്ത് ഏതെങ്കിലും തരത്തിലുള്ള പുതിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്
ഭഗവല്‍ സിങ്ങിന്റെ വീട്ടില്‍ പൊലീസ് പരിശോധന നടത്തുന്നു/ എഎന്‍ഐ
ഭഗവല്‍ സിങ്ങിന്റെ വീട്ടില്‍ പൊലീസ് പരിശോധന നടത്തുന്നു/ എഎന്‍ഐ

പത്തനംതിട്ട: ഇരട്ട നരബലി നടന്ന ഇലന്തൂരിലെ ഭഗവല്‍ സിങ്ങിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഒരു അസ്ഥിക്കഷണം കണ്ടെത്തി. വീടിന്റെ വടക്കു കിഴക്കു ഭാഗത്ത് ഒരു മരത്തിന് സമീപത്തു നിന്നാണ് അസ്ഥിക്കഷണം കണ്ടെത്തിയത്. റോസ്‌ലിന്റെ മൃതദേഹം കണ്ടെത്തിയതിന് സമീപത്തു നിന്നാണ് എല്ലിന്‍ കഷണം ലഭിച്ചത്. പ്രത്യേക വൈദഗ്ധ്യം നേടിയ മായ, മര്‍ഫി എന്നീ പൊലീസ് നായ്കളെ ഉപയോഗിച്ചുള്ള പരിശോധനയിലാണ് അസ്ഥി കിട്ടിയത്. 

ഇത് മനുഷ്യരുടേതാണോ, മൃഗങ്ങളുടേതാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. അസ്ഥിക്കഷണം ഫോറന്‍സിക് സംഘം പരിശോധനയ്ക്കായി ശേഖരിച്ചു. ഇത് ഫൊറന്‍സിക് ലാബില്‍ വിദഗ്ധ പരിശോധനയ്ക്ക് അയക്കും. പൊലീസ് നായ അസ്വാഭാവികമായി പ്രതികരിച്ച ആറോളം സ്ഥലങ്ങള്‍ പൊലീസ് മാര്‍ക്ക് ചെയ്തിട്ടുണ്ട്. ഇവിടം കുഴിച്ച് പരിശോധിക്കുന്നത് അടക്കമുള്ള കാര്യങ്ങളില്‍ അന്വേഷണസംഘം കൂടിയാലോചന നടത്തിയശേഷമാകും തീരുമാനമെന്നാണ് സൂചന. 

ഇതു കൂടാതെ വീടിന്റെ പരിസരങ്ങളിലും വീടിന് അകത്തും പൊലീസ് നായകളെ ഉപയോഗിച്ച് പരിശോധിച്ചു. ഫോറന്‍സിക് സംഘവും വീടിനകത്തും പുറത്തും പരിശോധന നടത്തി. വീടിന് അകത്ത് ഏതെങ്കിലും തരത്തിലുള്ള പുതിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. തിരുമ്മല്‍ കേന്ദ്രത്തിനുള്ളില്‍ കുഴിച്ചിട്ട നിലയില്‍ ആയുധങ്ങള്‍ കണ്ടെടുത്തതായും സൂചനയുണ്ട്. 

കേസിലെ മൂന്നു പ്രതികളായ ഷാഫി, ഭഗവല്‍ സിങ്ങ്, ലൈല എന്നിവരെ കൊച്ചിയില്‍ നിന്നും പൊലീസ് ഇലന്തൂരിലെ വീട്ടിലെത്തിച്ചിരുന്നു.  പ്രതികളുമായി അന്വേഷണ സംഘം വീട്ടിലെത്തിയപ്പോള്‍ കോണ്‍ഗ്രസ് ബിജെപി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വലിയ പ്രതിഷേധവുമുണ്ടായി. പ്രതികളെ വീട്ടില്‍ കൊണ്ടുവന്നപ്പോള്‍ വന്‍ ജനക്കൂട്ടമാണ് വീടിന് സമീപം തടിച്ചു കൂടിയത്. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് വന്‍ പൊലീസ് സന്നാഹത്തെയാണ് സ്ഥലത്ത് വിന്യസിച്ചിട്ടുള്ളത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com