'ഇക്കാര്യത്തില്‍ വിട്ടുവീഴ്ചക്കില്ല സഖാവേ'; സിപിഎമ്മില്‍ 'സോക്കര്‍ യുദ്ധം'; ചേരി തിരിഞ്ഞ് 'പോര്'

'ഈ കപ്പ് കണ്ട് പനിക്കണ്ട സഖാവേ, ഇത് ഞാനും മണിയാശാനും കൂടി ഇങ്ങ് എടുത്തു'
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: ലോകകപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് അടുത്തെത്തിയതോടെ ആരാധകരില്‍ ആവേശം നിറഞ്ഞു. ലോകകപ്പില്‍ സിപിഎമ്മിലെ വിഭാഗീതയയും ശക്തമായി. 'ഇത്തവണ ബ്രസീല്‍ പിടിക്കുമെന്ന' വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റാണ് പാര്‍ട്ടിയിലെ സോക്കര്‍ പോര് മറ നീക്കി പുറത്തുകൊണ്ടുവന്നത്.

മുന്‍ മന്ത്രിമാരായ എം എം മണിയെയും കടകംപള്ളി സുരേന്ദ്രനെയും ടാഗ് ചെയ്തുകൊണ്ടായിരുന്നു ശിവന്‍കുട്ടിയുടെ പോസ്റ്റ്. ഇതിലേക്ക് കടന്നാക്രമണവുമായി അര്‍ജന്റീനന്‍ ആരാധകരായ സിപിഎം നേതാക്കളെത്തി. 

'ബ്രസീല്‍ തിരിച്ചുള്ള ആദ്യ ഫ്‌ലൈറ്റ് പിടിക്കാതിരിക്കട്ടെ, സെമിവരെയെങ്കിലും എത്തണേ' എന്നായിരുന്നു കടുത്ത അര്‍ജന്റീന ആരാധകനായ എം എം മണിയുടെ പ്രതികരണം. 'ഈ കപ്പ് കണ്ട് പനിക്കണ്ട സഖാവേ, ഇത് ഞാനും മണിയാശാനും കൂടി ഇങ്ങ് എടുത്തു' എന്ന് വി കെ പ്രശാന്ത് എംഎല്‍എയും അഭിപ്രായപ്പെട്ടു. 

ഇവര്‍ക്ക് പിന്തുണയുമായി തിരുവമ്പാടി എംഎല്‍എ ലിന്റോ ജോസഫും കല്യാശേരി എംഎല്‍എ എം വിജിനും രംഗത്തെത്തി. ഇതോടെ ഒറ്റപ്പെട്ട ശിവന്‍കുട്ടിയെ പിന്തുണച്ച് സച്ചിന്‍ ദേവ് എംഎല്‍എയെത്തി. എന്നാല്‍ രണ്ടു കൂട്ടരെയും തള്ളിക്കൊണ്ടാണ് കുന്നത്തുനാട് എംഎല്‍എ പി വി ശ്രീനിജന്റെ വരവ്.  'കപ്പ് മഞ്ഞക്കുമില്ല, നീലക്കുമില്ല. ഇംഗ്ലണ്ടിനുതന്നെ' ശ്രീനിജന്‍ വ്യക്തമാക്കി. 

സിപിഎം നേതാക്കളുടെ സോക്കര്‍ യുദ്ധം മുറുകുന്നതിനിടെ, ഇടതുമുന്നണി കണ്‍വീനര്‍ ഇ പി ജയരാജനും നിലപാട് പ്രഖ്യാപിച്ച് കളത്തിലെത്തി. കോപ്പ അമേരിക്ക കീഴടക്കി, ഫൈനലിസിമയും നേടി, അര്‍ജന്റീന തന്നെ ലോകകപ്പിലും മുത്തമിടും, വാമോസ് അര്‍ജന്റീന' ജയരാജന്‍ നയം വ്യക്തമാക്കി. എന്നാല്‍ ജയരാജനെ തള്ളിക്കളഞ്ഞ മന്ത്രി ശിവന്‍കുട്ടി,   'ഇക്കാര്യത്തില്‍ വിട്ടുവീഴ്ചക്കില്ല സഖാവേ' എന്ന് വ്യക്തമാക്കുകയും ചെയ്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com