

മലപ്പുറം: തുവ്വൂരിൽ വീട്ടു വളപ്പിൽ അഴുകിയ നിലയിൽ കണ്ടെത്തിയ മൃതദേഹം കാണാതായ യുവതിയുടേതെന്നു മൊഴി. തുവ്വൂർ കൃഷി ഭവനിൽ ജോലി ചെയ്തിരുന്ന സുജിത (35) എന്ന യുവതിയെ ഈ മാസം 11 മുതൽ കാണാനില്ലായിരുന്നു. പള്ളിപ്പറമ്പ് മാങ്കൂത്ത് മനോജ് എന്നയാളുടെ ഭാര്യയാണ് സുജിത. ഇതുമായി ബന്ധപ്പെട്ട് വിഷ്ണു എന്നയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
സുജിതയെ വീട്ടിൽ വച്ച് ശ്വാസം മുട്ടിച്ചു കൊന്നതാണെന്നു വിഷ്ണു മൊഴി നൽകി. മരണം ഉറപ്പിച്ച ശേഷം യുവതിയെ കെട്ടിത്തൂക്കി. സഹോദരങ്ങളുടേയും സുഹൃത്തിന്റേയും സഹായത്തോടെ കുഴിച്ചിടുകയായിരുന്നുവെന്നും വിഷ്ണുവിന്റെ മൊഴിയിൽ പറയുന്നു. കേസിൽ വിഷ്ണുവടക്കം അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വിഷ്ണുവിന്റെ അച്ഛൻ മുത്തു, സഹോദരങ്ങളായ വൈശാഖ്, ജിത്തു, സുഹൃത്ത് ഷിഹാൻ എന്നിവരാണ് പിടിയിലായത്.
യുവതിയുടെ ശരീരത്തിലുണ്ടായിരുന്ന സ്വർണാഭരണങ്ങൾ കട്ടർ ഉപയോഗിച്ചു മുറിച്ചെടുത്തു. ആഭരണങ്ങൾ വിൽക്കാനും ശ്രമിച്ചു.
ആശുപത്രിയിൽ പോകണമെന്നു പറഞ്ഞാണ് സുജിത കൃഷി ഭവനിൽ നിന്നു പോയത്. എന്നാൽ ഇവർ വിഷ്ണുവിന്റെ വീട്ടിൽ എങ്ങനെ എത്തി എന്നതു സംബന്ധിച്ചു വ്യക്തത വന്നിട്ടില്ല. കരുവാരക്കുണ്ട് പൊലീസാണ് കേസ് അന്വേഷിക്കുന്നത്.
തുവ്വൂർ പഞ്ചായത്ത് ഓഫീസിനു സമീപം റെയിൽവേ പാളത്തിനടുത്തുള്ള വിഷ്ണുവിന്റെ വീട്ടു വളപ്പിലാണ് മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി ഒൻപത് മണിയോടെയാണ് പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചത്. ചോദ്യം ചെയ്യലിലാണ് വിഷ്ണു മൃതദേഹം കുഴിച്ചിട്ട കാര്യം വെളിപ്പെടുത്തിയത്. പിന്നാലെയാണ് പൊലീസ് പരിശോധന നടത്തിയത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates