കാറിന് തീപിടിച്ചത് ഡാഷ് ബോര്‍ഡില്‍ നിന്ന്; ഷോര്‍ട് സര്‍ക്യൂട്ട് എന്ന് പ്രാഥമിക നിഗമനം

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണിയും ഭര്‍ത്താവും മരിച്ച സംഭവത്തില്‍ കാറില്‍ തീപടര്‍ന്നത് ഡാഷ് ബോര്‍ഡില്‍ നിന്നെന്ന് നിഗമനം.
പ്രജിത്തും റീഷയും, കാറിന് തീപിടിച്ചതിന്റെ വീഡിയോ സ്‌ക്രീന്‍ഷോട്ട് 
പ്രജിത്തും റീഷയും, കാറിന് തീപിടിച്ചതിന്റെ വീഡിയോ സ്‌ക്രീന്‍ഷോട്ട് 

കണ്ണൂര്‍: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണിയും ഭര്‍ത്താവും മരിച്ച സംഭവത്തില്‍ കാറില്‍ തീപടര്‍ന്നത് ഡാഷ് ബോര്‍ഡില്‍ നിന്നെന്ന് നിഗമനം. സീറ്റ് ബല്‍റ്റ് അഴിക്കാന്‍ സാവകാശം കിട്ടുന്നതിനു മുന്‍പുതന്നെ രണ്ടുപേരും അഗ്‌നിക്കിരയായി. കാറില്‍ സാനിറ്റൈസര്‍ പോലെ പെട്ടെന്ന് തീപിടിക്കുന്ന എന്തെങ്കിലും വസ്തു ഉണ്ടായിരുന്നിരിക്കാമെന്നും നിഗമനമുണ്ട്.

തീ പടര്‍ന്നത് ഡാഷ് ബോഡില്‍നിന്നാണെന്നും ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനമെന്നും പരിശോധന നടത്തിയ ആര്‍ടിഒ പറഞ്ഞു. ബോണറ്റിലേക്കോ പെട്രോള്‍ ടാങ്കിലേക്കോ തീ പടര്‍ന്നില്ല. പ്രത്യേകം സൗണ്ട് ബോക്‌സും ക്യാമറയും കാറില്‍ ഘടിപ്പിച്ചിട്ടുണ്ട്. ഫോറന്‍സിക്ക് വിഭാഗവും അപകടം നടന്ന സ്ഥലത്തെത്തി പരിശോധന നടത്തി.

കുറ്റിയാട്ടൂര്‍ ഉരുവച്ചാലിലെ ടിവി പ്രജിത്ത് (35) ഭാര്യ കെകെ റീഷ (26)എന്നിവരാണ് മരിച്ചത്. റീഷയ്ക്ക് പ്രസവ വേദന വന്നതിനെത്തുടര്‍ന്ന് കുറ്റിയാട്ടൂരിലെ വീട്ടില്‍നിന്ന് ജില്ലാ ആശുപത്രിയിലേക്ക് പോകുന്ന വഴിയില്‍ വ്യാഴാഴ്ച രാവിലെ 10.48ന് ആയിരുന്നു അപകടം.
റീഷയുടെ മാതാപിതാക്കളായ വിശ്വനാഥനും ശോഭനയും പ്രജിത്തിന്റെയും റീഷയുടെയും മൂത്ത മകള്‍ ശ്രീപാര്‍വ്വതിയും കാറിലുണ്ടായിരുന്നു. 

കാറിന്റെ പിന്‍വാതില്‍ തുറക്കാന്‍ സാധിച്ചതിനാല്‍ ഇവര്‍ക്ക് പുറത്തിറങ്ങാന്‍ സാധിച്ചു. എന്നാല്‍ പ്രജിത്തിനും റീഷയ്ക്കും പുറത്തിറങ്ങാന്‍ സാധിച്ചില്ല. അപകടം കണ്ട് ഓടിയെത്തിയ നാട്ടുകാര്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും തീ ആളിപ്പടരുകയായിരുന്നു. സംഭവം നടന്ന സ്ഥലത്തുനിന്ന് നാല്‍പ്പത് മീറ്റര്‍ മാത്രം ബാക്കിയുള്ള ഫയര്‍ ഫോഴ്‌സ് ഓഫീസില്‍ നീന്ന് അഗ്നിരക്ഷാ സേനയെത്തി തീയണച്ചപ്പോഴേക്കും ഇരുവരും മരിച്ചിരുന്നു. തിരിച്ചറിയാന്‍ കഴിയാത്ത വിധം കത്തി കരിഞ്ഞ നിലയിലായിരുന്നു മൃതദേഹങ്ങള്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com