'ഒരന്വേഷണവുമില്ല'; റിസോര്‍ട്ട് വിവാദം, സിപിഎം അന്വേഷിക്കുമെന്ന വാര്‍ത്തകള്‍ തള്ളി എം വി ഗോവിന്ദന്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 11th February 2023 10:49 AM |
Last Updated: 11th February 2023 10:49 AM | A+A A- |

എംവി ഗോവിന്ദന്‍/ഫയല്‍
തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന് എതിരെയുള്ള കണ്ണൂര്‍ ആയുര്‍വേദ റിസോര്‍ട്ട് വിവാദത്തില്‍ പാര്‍ട്ടി അന്വേഷണില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഒരന്വേഷണവുമില്ല. മാധ്യമങ്ങളാണ് ഈ വിഷയം നിരന്തരം ചര്‍ച്ച നടത്തുന്നത്. ആ ചര്‍ച്ചയ്‌ക്കൊന്നും വശംവദരാകാന്‍ സിപിഎം തയ്യാറല്ലെന്ന് അദ്ദേഹം പറഞ്ഞു.
റിസോര്‍ട്ട് വിവാദത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനും പരാതി ഉന്നയിച്ച സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജനുമെതിരായ ആരോപണങ്ങള്‍ സിപിഎം അന്വേഷിക്കുമെന്ന് കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതേക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോമിന് എതിരായ വിവാദങ്ങളെ കുറിച്ചുള്ള ചോദ്യത്തിന്, 'നിങ്ങള്‍ നടത്തുന്ന ആക്രമണങ്ങളില്‍ പ്രതിരോധിക്കാന്‍ നടക്കലാണോ ഞങ്ങളുടെ പണി' എന്നായിരുന്നു എം വി ഗോവിന്ദന്റെ മറുപടി. ഒരു സ്ത്രീ എന്ന രീതിയില്‍ നടക്കുന്ന കടന്നാക്രമണത്തെ ശക്തിയായി എതിര്‍ക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
ഇന്ധന സെസ് പിന്‍വലിക്കണം എന്നത് രാഷ്ട്രീയ പ്രേരിത ആവശ്യമാണ്. സംസ്ഥാന സര്‍ക്കാര്‍ തിരുത്തേണ്ട സാഹചര്യമില്ല. കേരളത്തിന് ഒരു വര്‍ഷം ലഭിക്കേണ്ട 40,000 കോടി രൂപ കേന്ദ്രത്തില്‍ നിന്ന് ലഭിച്ചിട്ടില്ല. അപ്പോള്‍ ഈ സര്‍ക്കാര്‍ ഒരു ഇഞ്ച് മുന്നോട്ടുപോകാന്‍ പാടില്ല എന്നാണ് ബിജെപിക്കാരും കോണ്‍ഗ്രസും ആഗ്രഹിക്കുന്നത്. അതിന് വഴങ്ങാന്‍ തയ്യാറല്ല. കേരളത്തിന് ലഭിക്കേണ്ടേ കേന്ദ്രത്തിന്റെ പത്താം പദ്ധി ബിഹിതം 3.9ശതമാനമായിരുന്നു. അത് 1.9 ശതമാനമായി. പതിനായിരക്കണക്കിന് കോടിയാണ് നമുക്ക് നഷ്ടമായത്. പ്രതിപക്ഷം അതിനെക്കുറിച്ച് മിണ്ടാത്തത് എന്താണെന്നും അദ്ദേഹം ചോദിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ കൂട്ട അവധി: ഉല്ലാസയാത്ര സംഘടിപ്പിച്ചത് സ്റ്റാഫ് കൗൺസിൽ, സംഘത്തിൽ തഹസിൽദാരും; കലക്ടർ അന്വേഷണം തുടങ്ങി
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ