മൂത്തമകന് ഡിഎംഡി രോ​ഗം, ഇളയകുട്ടിക്കും സാധ്യത; നാലം​ഗ കുടുംബത്തിന്റെ ജീവനെടുത്തത് ജനിതക രോ​ഗത്തെക്കുറിച്ചുള്ള ഭയം? 

കഴിഞ്ഞ മാസം മൂത്തകുട്ടിക്ക് ഈ രോ​ഗം സ്ഥിരീകരിച്ചിരുന്നു
മരിച്ച സബീഷ്, ഭാര്യ ഷീന
മരിച്ച സബീഷ്, ഭാര്യ ഷീന
Updated on
1 min read

മലപ്പുറം: നാലം​ഗ കുടുംബത്തെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം നാടിനെ ഒന്നാകെ നൊമ്പരത്തിലാഴ്ത്തിയിരിക്കുകയാണ്. രണ്ട് മക്കൾക്ക് വിഷം നൽകിയ ശേഷം അച്ഛനും അമ്മയും തൂങ്ങിമരിക്കുകയായിരുന്നു. അതിനിടെ ജനിതക രോഗമായ ഡുഷേൻ മസ്കുലർ ഡിസ്ട്രോഫിയെക്കുറിച്ചുള്ള പേടിയാണ് കൂട്ടആത്മഹത്യയ്ക്ക് കാരണമായത് എന്ന് സംശയമുണ്ട്.

കഴിഞ്ഞ മാസം മൂത്തകുട്ടിക്ക് ഈ രോ​ഗം സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെ നടത്തിയ പ്രാഥമിക പരിശോധനയിൽ ഇളയ കുട്ടിക്കും അസുഖത്തിന്റെ സാധ്യത കണ്ടെത്തി. ഇതോടെ ഈ കുട്ടിയുടെയും അമ്മയുടെയും ജനിതക പരിശോധനയ്ക്കും നിർദേശിച്ചിരുന്നു. അതിനെ തുടർന്ന് കടുത്ത മാനസിക സംഘർഷത്തിലായിരുന്നു കുടുംബം എന്നും വിവരമുണ്ട്. പേശികളെ ഗുരുതരമായി ബാധിക്കുകയും അതുവഴി കുട്ടികളെ വൈകല്യത്തിലേക്കും അകാല മരണത്തിലേക്കും നയിക്കുന്നതാണ് ഡിഎംഡി എന്ന അസുഖം. 

കുറ്റിക്കാട്ടൂർ കാരാട്ടുകുന്നുമ്മൽ സബീഷ് (37), ഭാര്യ ഷീന (38), മക്കളായ ഹരിഗോവിന്ദ് (6), ശ്രീവർധൻ (രണ്ടര) എന്നിവരെയാണ് മുണ്ടുപറമ്പ് മൈത്രിനഗറിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സബീഷും ഷീനയും രണ്ടു മുറികളിലെ ഫാനുകളിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു. സബീഷിന്റെ മൃതദേഹം കണ്ടെത്തിയ മുറിയിലെ കട്ടിലിൽ മരിച്ചു കിടക്കുന്ന നിലയിലായിരുന്നു ശ്രീവർധൻ. ഹരിഗോവിന്ദിന്റെ മൃതദേഹം നിലത്തെ മെത്തയിലായിരുന്നു.

സബീഷിന്റെ മാതാപിതാക്കളെ വീട്ടിൽ കൊണ്ടുപോയി ആക്കിയതിനു ശേഷമായിരുന്നു ഇവർ മരണത്തിലേക്ക് നടന്നുകയറിയത്. കുട്ടികളെ നോക്കുന്നതിനു വേണ്ടിയാണ് മാതാപിതാക്കൾ എത്തിയത്.  കണ്ണൂരിലെ എസ്ബിഐ ബാങ്കിൽ മാനേജരായി കഴിഞ്ഞ ദിവസമാണ് ഷീന ചുമതലയേറ്റത്. ഇതിന്റെ തിരക്കുകൾ പറഞ്ഞാണ് ഇവരെ തിരിച്ചുവീട്ടിലാക്കിയത്.

വീട് മാറ്റത്തിനായി അവധിയെടുത്ത് ഞായറാഴ്ചയാണ് തിരിച്ച് മലപ്പുറത്തെത്തിയത്. മലപ്പുറം കേന്ദ്രീയ വിദ്യാലയത്തിൽ ഒന്നാം ക്ലാസിൽ പഠിക്കുന്ന മൂത്ത മകൻ ഹരിഗോവിന്ദിന്റെ സ്കൂൾ മാറ്റത്തിനുള്ള രേഖകളും ശരിയാക്കിയിരുന്നതായി ബന്ധുക്കൾ പറയുന്നു. രണ്ടു ധനകാര്യ സ്ഥാപനങ്ങളിലെ മാനേജർമാരായി പ്രവർത്തിക്കുന്ന ദമ്പതികൾക്ക് സാമ്പത്തികമായ പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ലെന്ന് ബന്ധുക്കൾ പറയുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com