തലസ്ഥാനം ഒരു വലിയ സങ്കടക്കടല്‍...; ഉമ്മന്‍ചാണ്ടിക്ക് മുഖ്യമന്ത്രിയുടെ അന്തിമോപചാരം, വിടചൊല്ലി പതിനായിരങ്ങള്‍

അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ദര്‍ബാര്‍ ഹാളിലെത്തി
ഉമ്മന്‍ചാണ്ടിക്ക് അന്തിമോപചാരം അര്‍പ്പിക്കാനായി മുഖ്യമന്ത്രി എത്തുന്നു
ഉമ്മന്‍ചാണ്ടിക്ക് അന്തിമോപചാരം അര്‍പ്പിക്കാനായി മുഖ്യമന്ത്രി എത്തുന്നു


തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ദര്‍ബാര്‍ ഹാളിലെത്തി. പുതുപ്പള്ളി ഹൗസിലെ പൊതു ദര്‍ശനം അവസാനിപ്പിച്ചതിന് ശേഷമാണ് ദര്‍ബാര്‍ ഹാളിലെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ദര്‍ബാര്‍ ഹാളിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു. 

'ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തിലൂടെ വലിയൊരു അധ്യായമാണ് നാം കടന്നുപോകുന്നത്. വിദ്യാര്‍ഥി ജീവിത കാലത്ത് തന്നെ സംഘടനാപ്രവര്‍ത്തനത്തില്‍ മുഴുകിയ ഉമ്മന്‍ചാണ്ടി പിന്നീട് ഓരോഘട്ടത്തിലും വളരെ സജീവമായി രാഷ്ട്രീയ രംഗത്തുണ്ടായിരുന്നു. 

അന്നത്തെ വിദ്യാര്‍ഥി-യുവജന പ്രവര്‍ത്തകന്‍ എന്ന നിലയ്ക്കുള്ള വീറും വാശിയും ജീവിതത്തിന്റെ അവസാന കാലം വരെ നിലനിര്‍ത്താനും അതിനനുസരിച്ച് പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ദീര്‍ഘകാലത്തെ നിയമസഭ പ്രവര്‍ത്തനത്തിന്റെ അനുഭവവും വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്ത മന്ത്രി എന്ന അനുഭവവും രണ്ടുതവണ മുഖ്യമന്ത്രിയായപ്പോള്‍ അദ്ദേഹത്തെ സഹായിച്ചു. 

എല്ലാ ഘട്ടത്തിലും മനുഷ്യസ്‌നേഹപരമായ നിലപാട് അദ്ദേഹം സ്വീകരിച്ചു പോന്നിരുന്നു. രാഷ്ട്രീയമായി ഞങ്ങള്‍ രണ്ടു ചേരിയില്‍ ആയിരുന്നെങ്കിലും ആദ്യം മുതല്‍ക്കുതന്നെ നല്ല സൗഹൃദം പുലര്‍ത്തിപ്പോരാന്‍ സാധിച്ചിരുന്നു. പൊതുവേ എല്ലാവരോടും നല്ല സൗഹൃദം പുലര്‍ത്തിയ സമീപനമാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്. കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം എല്ലാ കാലത്തും കോണ്‍ഗ്രസിന്റെ നട്ടെല്ലായി തന്നെ പ്രവര്‍ത്തിച്ചുവന്ന അദ്ദേഹം, ഒരു ഘട്ടത്തില്‍ കോണ്‍ഗ്രസിന്റെ അനിഷേധ്യനായ നേതാവായി തന്നെ മാറുകയുണ്ടായി. കേരള പൊതുസമൂഹത്തിന് ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തിലൂടെ തീരാനഷ്ടമാണ് സംഭവിക്കുന്നത്. അതോടൊപ്പം കോണ്‍ഗ്രസ് പാര്‍ട്ടിക്കും ഇന്നത്തെ സാഹചര്യത്തില്‍ നികത്താനാകാത്ത നഷ്ടമാണ്. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ ദുഃഖാര്‍ത്തരായ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു.'- മുഖ്യമന്ത്രി പറഞ്ഞു. 

2.20ഓടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം വിലാപയാത്രയായാണ് പുതുപ്പള്ളി ഹൗസില്‍ എത്തിച്ചത്. പ്രതിപക്ഷനേതാവ് വിഡി സതീശന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ വിലാപയാത്രയെ അനുഗമിച്ചു. ആയിരക്കണക്കിനാളുകളാണ് അന്തിമോപചാരം അര്‍പ്പിക്കാനായി വസതിയല്‍ എത്തിയത്.

പ്രവര്‍ത്തകരും നേതാക്കളും ഉള്‍പ്പടെ ആയിരക്കണക്കിനാളുകളാണ് ഉമ്മന്‍ചാണ്ടിക്ക് ആദരാഞ്ജലി അര്‍പ്പിക്കാനായി വിലാപയാത്ര കടന്നുപോകുന്ന വഴിയരികില്‍ കാത്തുനിന്നത്. സിപിഎം നേതാവ് പിജയരാജന്‍ വിലാപയാത്രയ്ക്കിടെ ഉമ്മന്‍ചാണ്ടിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി. അദ്ദേഹത്തിന് പുഷ്പചക്രം സമര്‍പ്പിക്കാനായി വാഹനവ്യൂഹം അല്‍പസമയം നിര്‍ത്തി.

ദര്‍ബാര്‍ ഹാളിലെ പൊതുദര്‍ശനത്തിന് ശേഷം, അദ്ദേഹം തിരുവനന്തപുരത്തുള്ളപ്പോള്‍ പോയിരുന്ന സെക്രട്ടേറിയറ്റിനു സമീപത്തുള്ള സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ പൊതുദര്‍ശനമുണ്ടാകും. ആറു മണിയോടെ കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. രാത്രി തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ വസതിയിലേക്കു തന്നെ മൃതദേഹം കൊണ്ടുപോകും

സെക്രട്ടേറിയറ്റില്‍ പൊതുദര്‍ശനത്തിനു വച്ച ശേഷം ബുധനാഴ്ച രാവിലെ വിലാപയാത്രയായി തിരുവനന്തപുരത്തെ വീട്ടില്‍നിന്ന് കോട്ടയത്തേക്കു കൊണ്ടുവരും. തിരുനക്കര മൈതാനത്തു പൊതുദര്‍ശനത്തിനു വച്ച ശേഷം പുതുപ്പള്ളിയിലേക്കു കൊണ്ടുപോകും. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയിലാണു സംസ്‌കാര ചടങ്ങുകള്‍.

കര്‍ണാടക മുന്‍മന്ത്രി ടി ജോണിന്റെ ബംഗളൂരുവിലെ വസതിയില്‍ പൊതുദര്‍ശനത്തിന് വച്ച ഉമ്മന്‍ചാണ്ടിയുടെ ഭൗതികശരീരത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, പിസിസി പ്രസിഡന്റ് ഡികെ ശിവകുമാര്‍ എന്നിവര്‍ അന്തിമോപചാരം അര്‍പ്പിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com