പത്തനംതിട്ട: വാഹനാപകടത്തിൽ പരിക്കേറ്റ യുവാവിന് 1.58 കോടി നഷ്ടപരിഹാരം വിധിച്ച് കോടതി. ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പ്രക്കാനം കുട്ടിപ്ലാക്കൽ അഖിൽ കെ.ബോബിക്കാണ് വൻതുക നഷ്ടപരാഹാരം ലഭിച്ചത്. പത്തനംതിട്ട മോട്ടർ ആക്സിഡന്റ് ക്ലെയിം ട്രൈബ്യൂണൽ ജഡ്ജി ജി.പി.ജയകൃഷ്ണനാണ് 1,58,76,192 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്.
2017 ജൂലൈ 25നാണ് അപകടം നടക്കുന്നത്. അഖിൽ ഓടിച്ചിരുന്ന ബൈക്കിൽ എതിരെ വന്ന മറ്റൊരു ബൈക്ക് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അഖിലിനെ ആദ്യം കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് 90 ശതമാനം സ്ഥിരം വൈകല്യം ഉണ്ടായി. ഇതിന്റെ മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റും കോടതിയിൽ ഹാജരാക്കിയിരുന്നു.
വിദേശത്തു ജോലി ചെയ്തിരുന്ന അഖിൽ അവധിക്കു നാട്ടിലെത്തിയപ്പോഴാണ് അപകടമുണ്ടായത്. അപകടം നടക്കുമ്പോൾ 24 വയസ്സായിരുന്നു അഖിലിന്. കോടതി ഉത്തരവ് പ്രകാരം 1,02,49,444 രൂപ കേസ് ഫയൽ ചെയ്ത 2018 മാർച്ച് 14 മുതൽ നാളിതു വരെയുള്ള 9 ശതമാനം പലിശയും കോടതിച്ചെലവായ 6,17, 333 രൂപയും സഹിതം 1,58,76,192 രൂപ ഇൻഷുറൻസ് കമ്പനി നൽകണം.
കേസിൽ എതിർകക്ഷിയായ നാഷനൽ ഇൻഷുറൻസ് കമ്പനി പത്തനംതിട്ട ബ്രാഞ്ചിൽനിന്നു നഷ്ടപരിഹാരത്തുക ഒരു മാസത്തിനുള്ളിൽ ഹർജിക്കാരനു നൽകാനും കോടതി നിർദേശിച്ചു. ബൈക്ക് അപകടത്തിൽ പരിക്കേറ്റ സംഭവങ്ങളിൽ സംസ്ഥാനത്ത് വിധിക്കുന്ന ഏറ്റവും വലിയ നഷ്ടപരിഹാരത്തുകയാണ് ഇതെന്നാണ് വിവരം. ഡ്വ.എൻ.ബാബു വർഗീസാണ് ഹർജിക്കാരനുവേണ്ടി ഹാജരായത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates