ശക്തിധരന്റെ ആരോപണം അന്വേഷിക്കണം; ഡിജിപിക്ക് പരാതി നല്‍കി കോണ്‍ഗ്രസ് 

സിപിഎം ഉന്നത നേതാവിനെ ലക്ഷ്യമിട്ടുള്ള ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി ശക്തിധരന്റെ ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഡിജിപിക്ക് പരാതി നല്‍കി
ജി ശക്തിധരൻ, ബെന്നി ബഹനാൻ/ ഫെയ്സ്ബുക്ക്
ജി ശക്തിധരൻ, ബെന്നി ബഹനാൻ/ ഫെയ്സ്ബുക്ക്
Updated on
1 min read

തിരുവനന്തപുരം: സിപിഎം ഉന്നത നേതാവിനെ ലക്ഷ്യമിട്ടുള്ള ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി ശക്തിധരന്റെ ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഡിജിപിക്ക് പരാതി നല്‍കി. കോണ്‍ഗ്രസ് നേതാവും എംപിയുമായ ബെന്നി ബഹനാന്‍ ആണ് ഇ-മെയില്‍ വഴി ഡിജിപിക്ക് പരാതി നല്‍കിയത്.

സിപിഎം ഉന്നത നേതാവ് രണ്ടു കോടിയില്‍പ്പരം രൂപ പായയില്‍ പൊതിഞ്ഞ് കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്ക് കൊണ്ടുപോയെന്ന് ഫെയ്‌സ്ബുക്കിലൂടെയാണ് ശക്തിധരന്‍ ആരോപണം ഉന്നയിച്ചത്. ശക്തിധരന്റെ ആരോപണം ചര്‍ച്ചയായ പശ്ചാത്തലത്തലത്തിലാണ് കോണ്‍ഗ്രസ് ഇടപെടല്‍. അതിനിടെ ശക്തിധരന്റെ വെളിപ്പെടുത്തല്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു. ശക്തിധരന്റെ ആരോപണത്തില്‍ എഫ്‌ഐആര്‍ ഫയല്‍ ചെയ്ത് അന്വേഷണം നടത്താന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ എന്ന് സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ വെല്ലുവിളിച്ചു. കൊച്ചി കലൂരിലെ ദേശാഭിമാനിയിലെ ഓഫിസില്‍ നിന്ന് എണ്ണിത്തിട്ടപ്പെടുത്തിയ പണം എവിടേക്കാണ് കൊണ്ടുപോയത്?. ആരില്‍ നിന്നാണ് ഈ പണം കിട്ടിയത്?. ഇതിനെ കുറിച്ച് അന്വേഷണം നടത്തേണ്ടേയെന്നും സതീശന്‍ ചോദിച്ചു.

തിരുവനന്തപുരം മുതല്‍ ടൈം സ്‌ക്വയര്‍ വരെ അറിയപ്പെടുന്നയാളാണ് ഉന്നതന്‍ എന്നും ചെത്തുതൊഴിലാളിയുടെ മകന്‍ ഇപ്പോള്‍ കോടീശ്വരനാണെന്നും ആരോപിക്കുന്ന കുറിപ്പാണ് ശക്തിധരന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്. വന്‍കിടക്കാര്‍ നല്‍കിയ കോടികള്‍ കൊച്ചി കലൂരിലെ ഓഫീസില്‍ വച്ച് എണ്ണാന്‍ താന്‍ നേതാവിനെ സഹായിച്ചതായും ശക്തിധരന്‍ വെളിപ്പെടുത്തി.

കറന്‍സി പൊതിയുന്നതിന് താനും മറ്റൊരു സഹപ്രവര്‍ത്തകനും ചേര്‍ന്നാണ് കൈതോലപ്പായ വാങ്ങിയത്. ഇന്നോവ കാറിന്റെ ഡിക്കിയില്‍ ഇട്ടാണ് പണം തിരുവനന്തപുരത്തേയ്ക്ക് കൊണ്ടുപോയത്. നിലവിലെ ഒരു മന്ത്രി കാറില്‍ ഉണ്ടായിരുന്നതായും ശക്തിധരന്‍ ആരോപിച്ചു. മറ്റൊരവസരത്തില്‍ കോവളത്തെ ഒരു ഹോട്ടലില്‍ വച്ച് പത്തുലക്ഷം രൂപയുടെ രണ്ടുകെട്ടുകള്‍ ഈ ഉന്നതന്‍ കൈപ്പറ്റി. ഇതില്‍ ഒരുകവര്‍ പാര്‍ട്ടിസെന്ററില്‍ ഏല്‍പ്പിച്ചുവെന്നും ശക്തിധരന്റെ കുറിപ്പില്‍ പറയുന്നു. തനിക്കെതിരെ സൈബര്‍ ആക്രമണം തുടര്‍ന്നാല്‍ ഇനിയും വെളിപ്പെടുത്തല്‍ നടത്തുമെന്നാണ് ശക്തിധരന്റെ നിലപാട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com