'കേരളത്തില്‍ എല്ലാവരും നടത്തുന്ന പ്രയോഗം'; സിപിഎമ്മിന് ആദ്യമേ മനസ്സിലായി, പ്രകോപിപ്പിച്ചത് കോണ്‍ഗ്രസ്, പൂതന പരാമര്‍ശത്തില്‍ കെ സുരേന്ദ്രന്‍

സിപിഎമ്മിലെ വനിതാ നേതാക്കളെ അധിക്ഷേപിച്ച് നടത്തിയ പരാമര്‍ശത്തില്‍ വിശദീകരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍
കെ സുരേന്ദ്രന്‍ , ഫയൽ ചിത്രം
കെ സുരേന്ദ്രന്‍ , ഫയൽ ചിത്രം

തിരുവനന്തപുരം: സിപിഎമ്മിലെ വനിതാ നേതാക്കളെ അധിക്ഷേപിച്ച് നടത്തിയ പരാമര്‍ശത്തില്‍ വിശദീകരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പ്രസംഗം മുഴുവന്‍ കേള്‍ക്കാതെ കുബുദ്ധികളായ ചിലര്‍ ചില ഭാഗം അടര്‍ത്തിയെടുത്ത് വിവാദമാക്കുകയായിരുന്നു. വിവാദം ഉദ്ദേശിച്ച് നടത്തിയ പരാമര്‍ശമല്ല. സാമാന്യമായി കേരളത്തില്‍ എല്ലാവരും പൂതന എന്ന പരാമര്‍ശം ഉപയോഗിക്കാറുണ്ട്. ഏതെങ്കിലും വ്യക്തിയെ ഉദ്ദേശിച്ച് പറഞ്ഞ പരാമര്‍ശമല്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

അഴിമതിക്കാര്‍ തടിച്ചു കൊഴുക്കുന്നു എന്നത് കേരളത്തില്‍ എല്ലാവരും ഉപയോഗിക്കുന്ന പ്രയോഗമാണ്. മ്ലേച്ഛമായ ഒരു കാര്യവും പറഞ്ഞിട്ടില്ല. ഒരുവ്യക്തിയേയും അനാദരിച്ചിട്ടില്ല. അഴിമതിക്കാരായ ആളുകളെ കുറിച്ചുള്ള പൊതു പരാമര്‍ശം മാത്രമാണ് താന്‍ നടത്തിയത്. അത് സിപിഎമ്മിന് ആദ്യം മനസ്സിലായതാണ്. അല്ലെങ്കില്‍ ഒരു അവസരം കിട്ടിയാല്‍ അവര്‍ തന്നെ വിട്ടുകളയുമോ. അവരെ പ്രകോപിപ്പിച്ച് കോണ്‍ഗ്രസ് നടത്തിയ രാഷ്ട്രീയമാണിത്. ഏത് കാര്യത്തിലും ബിജെപിയെ രാഷ്ട്രീയമായി പൊതുവികാരമുണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു. 

കോണ്‍ഗ്രസ് വനിതാ നേതാക്കള്‍ക്ക് എതിരെ സിപിഎം നടത്തുന്ന പ്രചാരണങ്ങള്‍ക്ക് എതിരെ വിഡി സതീശനെ പോലുള്ള നേതാക്കള്‍
കേസ് കൊടുത്തിട്ടുണ്ടോ. ലതിക സുഭാഷിന് നേരെ വിഎസ് അച്യുതാനന്ദന്‍ മ്ലേച്ഛമായ ഭാഷ പ്രയോഗിച്ചപ്പോള്‍ വിഡി സതീശന്‍ എവിടെയായിരുന്നു. വിജയരാഘവന്‍ രമ്യ ഹരിദാസിനെ നീചമായ പരാമര്‍ശം നടത്തിയപ്പോള്‍ കേസു കൊടുത്തോ ഷാനിമോള്‍ ഉസ്മാന് എതിരെ ജി സുധാകരന്‍ നടത്തിയ പരാമര്‍ശത്തില്‍ പ്രസ്താവന കണ്ടില്ല. യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന ക്യാമ്പില്‍ പങ്കെടുത്ത പെണ്‍കുട്ടി പീഡിപ്പിച്ച സംഭവത്തില്‍ പരാതിയുമായി വിഡി സതീശനെ സമീപിച്ച് നടപടിയുണ്ടായില്ല. കോണ്‍ഗ്രസിനാണ് ഇപ്പോള്‍ വലിയ ആവേശമാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. 

ബിജെപിയുടെ സ്ത്രീശാക്തീകരണ സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരണയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് കെ സുരേന്ദ്രന്‍ വിവാദ പരാമര്‍ശം നടത്തിയത്.. 'സ്ത്രീശാക്തീകരണത്തിന്റെ വക്താക്കളായി അധികാരത്തില്‍ വന്ന മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയിലെ വനിതാ നേതാക്കളെല്ലാം തടിച്ചുകൊഴുത്തു. നല്ല കാശടിച്ചുമാറ്റി, തടിച്ചുകൊഴുത്ത് പൂതനകളായി അവര്‍ കേരളത്തിലെ സ്ത്രീകളെ കളിയാക്കിക്കൊണ്ടിരിക്കുകയാണ്'-സുരേന്ദ്രന്‍ പറഞ്ഞു.

ഇതിന് പിന്നാലെ, കെ സുരേന്ദ്രന്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ അഡ്വ. സി എസ് സുജാത സംസ്ഥാന പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയെ തുടര്‍ന്ന്, തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് കെ സുരേന്ദ്രന് എതിരെ കേസെടുത്തിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com