യുവതിയെ രക്ഷിച്ച ചിതറ പൊലീസ് സംഘം, കേരള പൊലീസ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്
യുവതിയെ രക്ഷിച്ച ചിതറ പൊലീസ് സംഘം, കേരള പൊലീസ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്

ഫോണിലൂടെ അമ്മയുടെ നിലവിളി, വീട്ടിലേക്ക് കുതിച്ചെത്തി; വാതില്‍ ചവിട്ടിത്തുറന്ന് യുവതിയെ രക്ഷിച്ചു, പൊലീസിന്റെ സമയോചിത ഇടപെടല്‍ 

ജീവനൊടുക്കാനൊരുങ്ങിയ യുവതിയെ സമയോചിതമായ  ഇടപെടലിലൂടെ രക്ഷപ്പെടുത്തി ചിതറ പൊലീസ്
Published on

കൊല്ലം: ജീവനൊടുക്കാനൊരുങ്ങിയ യുവതിയെ സമയോചിതമായ  ഇടപെടലിലൂടെ രക്ഷപ്പെടുത്തി ചിതറ പൊലീസ്. മകളെ രക്ഷിക്കണമെന്ന അമ്മയുടെ ഫോണ്‍ വിളിക്ക് പിന്നാലെ കുതിച്ചെത്തിയ പൊലീസ് സംഘം, വാതില്‍ ചവിട്ടിത്തുറന്ന് യുവതിയെ രക്ഷിക്കുകയായിരുന്നു. ഈസമയം സീലിങ്ങ് ഫാനില്‍ യുവതി കെട്ടിത്തൂങ്ങിയതേ ഉണ്ടായിരുന്നുള്ളൂ. ഉടന്‍ തന്നെ കഴുത്തിലെ കുരുക്ക് അറുത്തുമാറ്റി, പ്രഥമശുശ്രൂഷ നല്‍കിയശേഷം യുവതിയെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിച്ചതുകൊണ്ട് മാത്രമാണ് ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞതെന്ന്  ഡോക്ടര്‍മാര്‍ അറിയിച്ചു.

കൊല്ലം റൂറലിലെ ചിതറ പൊലീസ് സ്റ്റേഷന്‍  അതിര്‍ത്തിയില്‍പ്പെട്ട വളവുപച്ചയില്‍ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. 
രാത്രി 10.30-ന് ചിതറ  പൊലീസ് സ്റ്റേഷനിലെ ലാന്‍ഡ് ഫോണിലേക്ക് വളവുപച്ചയിലുള്ള ഒരു സ്ത്രീയാണ് ഫോണ്‍ വിളിച്ചത്. പരിഭ്രമത്തോടെയായിരുന്നു ഫോണ്‍ കോള്‍. മകള്‍ വീട്ടില്‍ വഴക്കിട്ട് മുറിയില്‍ക്കയറി വാതില്‍ കുറ്റിയിട്ടു എന്നും വിളിച്ചിട്ട് തുറക്കുന്നില്ലെന്നും അവിവേകം വല്ലതും കാട്ടുമോയെന്നു ഭയക്കുന്നതുമായാണ് സ്ത്രീ പറഞ്ഞത്.  സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ച അമ്മ, സ്ഥലസൂചന നല്‍കിയ ശേഷം നിലവിളിയോടെയാണ് ഫോണ്‍ വെച്ചതെന്ന് കേരള പൊലീസ് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ വിവരിച്ചു.

സ്ഥലത്തേക്ക്  കുതിച്ചെത്തിയ ചിതറ പൊലീസ് വാതില്‍ ചവിട്ടിത്തുറന്നപ്പോള്‍ സീലിങ്ങ് ഫാനില്‍ യുവതി കെട്ടിത്തൂങ്ങിയതേ ഉണ്ടായിരുന്നുള്ളൂ. സബ് ഇന്‍സ്‌പെക്ടര്‍ അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഉടന്‍ തന്നെ കഴുത്തിലെ കുരുക്ക് അറുത്തുമാറ്റി. പ്രഥമശുശ്രൂഷ നല്‍കിയശേഷം യുവതിയുമായി കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലേക്ക് പാഞ്ഞു. കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിച്ചതുകൊണ്ട് മാത്രമാണ് ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞതെന്ന്  ഡോക്ടര്‍മാര്‍ അറിയിച്ചു. തുടര്‍ചികിത്സയ്ക്കായി യുവതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി.സബ് ഇന്‍സ്‌പെക്ടര്‍ അനില്‍കുമാറിന്റെ  നേതൃത്വത്തില്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ അഖിലേഷ് വി കെ, അരുണ്‍ എന്നിവര്‍ ചേര്‍ന്നാണ് യുവതിയുടെ ജീവന്‍ രക്ഷിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com