കൽപ്പറ്റ: മുട്ടിൽ മരം മുറിക്കേസിൽ ആദിവാസികൾ ഉൾപ്പെടെയുള്ള കർഷകർക്കും പിഴയടക്കാൻ നോട്ടീസ് നൽകിയ റവന്യൂ വകുപ്പിന്റെ നടപടിക്കെതിരെ സിപിഎം സമരത്തിലേക്ക്. മുഖ്യ പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങളെ രക്ഷിക്കാൻ റവന്യൂ ഉദ്യോഗസ്ഥർ ശ്രമിക്കുന്നതായി ജില്ലാ സെക്രട്ടറി പി ഗഗാറിൻ ആരോപിച്ചു. കർഷകർക്ക് നൽകിയ പിഴ നോട്ടീസ് പിൻവലിക്കണമെന്നു ആവശ്യപ്പെട്ട് സിപിഎം മുട്ടിൽ സൗത്ത് വില്ലേജ് ഓഫീസ് ഉപരോധിക്കും.
റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസ്കുട്ടി അഗസ്റ്റിൻ എന്നിവരാണ് കുറ്റക്കാർ. കർഷകർ കുറ്റക്കാരല്ലെന്നു കണ്ടാണ് പ്രത്യേക അന്വേഷണ സംഘം അവരെ ഒഴിവാക്കിയത്. കർഷകരെ കബളിപ്പിച്ചതിനു റോജി ഉൾപ്പെടെയുള്ളവർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. അതിനാൽ കർഷകർക്ക് നൽകിയ മുഴുവൻ നോട്ടീസും പിൻവലിക്കണമെന്നും ഗഗാറിൻ വ്യക്തമാക്കി.
അതേ സമയം കർഷകർക്ക് നേട്ടീസ് അയച്ചത് സ്വാഭാവിക നടപടിക്രമം എന്നാണ് റവന്യൂ വകുപ്പ് വ്യക്തമാക്കുന്നത്. കെഎൽസി നയപ്രകാരം കർഷകരും മരം വാങ്ങിയവരും ഒരുപോലെ ഉത്തരവാദികളാണ്. അതിൽ നടപടിക്രമങ്ങൾ പാലിക്കാതിരിക്കാൻ സാധിക്കില്ലെന്നും അധികൃതർ പറയുന്നു.
കബളിപ്പിക്കപ്പെട്ടവരെ ഒഴിവാക്കാൻ സർക്കാർ പ്രത്യേക ഉത്തരവിറക്കണം. റോജി അഗസ്റ്റിൻ ഉൾപ്പെടെ 35 പേർക്കാണ് പിഴയടക്കാൻ നോട്ടീസ് നൽകിയിരിക്കുന്നത്. 27 കേസുകളിൽ വനം വകുപ്പിന്റെ റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് പിഴയടക്കാൻ നോട്ടീസ് നൽകുമെന്നും അധികൃതർ വ്യക്തമാക്കി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates