ആറ്റില്‍ മുങ്ങിത്താഴുന്നതുകണ്ട് പേടിച്ചു, പുറത്തുപറയാതെ സുഹൃത്തുക്കള്‍: വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തിയത് ആറ് ദിവസത്തിന് ശേഷം

അച്ചു ആറ്റിൽ മുങ്ങിത്താഴുന്നത് സുഹൃത്തുക്കൾ കണ്ടെങ്കിലും പേടിച്ച് അത് പുറത്തു പറയാതിരിക്കുകയായിരുന്നു
achu
അച്ചു
Updated on
1 min read

കൊല്ലം: കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം ദിവസങ്ങൾക്ക് ശേഷം ആറ്റില്‍ കണ്ടെത്തി. കല്ലുവാതുക്കല്‍ തുണ്ടുവിളവീട്ടില്‍ രവി-അംബിക ദമ്പതികളുടെ മകന്‍ അച്ചു (17) ആണ് മരിച്ചത്. അച്ചു ആറ്റിൽ മുങ്ങിത്താഴുന്നത് സുഹൃത്തുക്കൾ കണ്ടെങ്കിലും പേടിച്ച് അത് പുറത്തു പറയാതിരിക്കുകയായിരുന്നു. ആറ് ദിവസത്തിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്.

കഴിഞ്ഞ 23-ാം തീയതിയാണ് അച്ചുവിനെ കാണാതാവുന്നത്. കൂട്ടുകാര്‍ക്കൊപ്പം കുളിക്കാന്‍ പോയതായിരുന്നു അച്ചു. കുട്ടി തിരിച്ചെത്താതിരുന്നതോടെ വീട്ടുകാർ പൊലീസിൽ പരാതി നൽകി. സുഹൃത്തുക്കളോട് പൊലീസ് ചോദിച്ചെങ്കിലും തങ്ങൾക്കൊപ്പം അച്ചു കുളിക്കാൻ വന്നിട്ടില്ലെന്നായിരുന്നു മറുപടി.

പിന്നാലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും കൂട്ടുകാരുടെ മൊബൈല്‍ ഫോണ്‍കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തി. രണ്ടാമതും പൊലീസ് കൂട്ടുകാരെ ചോദ്യം ചെയ്തതോടെയാണ് അച്ചു ആറ്റിൽ മുങ്ങിത്താണ വിവരം ഇവർ പുറത്തുപറഞ്ഞത്. മൂന്ന് കൂട്ടുകാരുമൊത്ത് അടുതല ആറ്റില്‍ മണ്ണയംകടവില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. പേടിച്ചിട്ടാണ് ആരോടും പറയാതിരുന്നത് എന്നും കൂട്ടുകാര്‍ സമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് വെള്ളിയാഴ്ച്ച അഗ്നിരക്ഷാസേന സ്‌കൂബ സംഘം നടത്തിയ തെരച്ചിലില്‍ ഇത്തിക്കരയാറ്റില്‍ മണ്ണയം പാലത്തിന് സമീപത്ത് നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ പാരിപ്പള്ളി പൊലീസ് കേസെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com