

കൊച്ചി: ലൈംഗികാധിക്ഷേപക്കേസിൽ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണൂരിനെ ഇന്ന് രാവിലെ കോടതിയിൽ ഹാജരാക്കും. വയനാട്ടിൽ നിന്ന് ഇന്നലെ രാവിലെ കസ്റ്റഡിയിലെടുത്ത ബോബിയെ രാത്രിയോടെ എറണാകുളം സെൻട്രൽ സ്റ്റേഷനിൽ എത്തിച്ച് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. പ്രത്യേക പൊലീസ് സംഘം ബോബിയെ ചോദ്യം ചെയ്തു. ഇതിനുശേഷം എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധന നടത്തി. തുടർന്ന് എറണാകുളം സെൻട്രൽ സ്റ്റേഷനിൽ ലോക്കപ്പിലാക്കി.
പുലർച്ചെ അഞ്ച് മണിയോടെ ബോബിയെ വീണ്ടും ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. ബോബിയുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. ജാമ്യാപേക്ഷയിൽ ബോബിക്ക് വേണ്ടി അഡ്വ. ബി രാമൻപിള്ള ഹാജരാകും. നടി ഹണി റോസിനെതിരെ നടത്തിയത് ദ്വയാർത്ഥ പ്രതികരണമെന്നും മോശമായ കാര്യങ്ങളൊന്നും പറഞ്ഞിട്ടില്ലെന്നും ബോബി ചെമ്മണൂർ പറഞ്ഞു. യാതൊരു കുറ്റബോധമില്ല. മുൻകൂർ ജാമ്യമെടുക്കാൻ പോകുമ്പോഴാണ് പൊലീസ് പിടികൂടിയതെന്നും ബോബി കൂട്ടിച്ചേർത്തു.
കേസിലെ പരാതിക്കാരിയായ നടി ഹണിറോസിന്റെ രഹസ്യമൊഴിയെടുത്തിട്ടുണ്ട്. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് മുൻപാകെയാണ് ഹണി റോസ് രണ്ടു മണിക്കൂറോളം രഹസ്യമൊഴി നൽകിയത്. ബോബിയെ ഈ മൊഴികളുടെ കൂടി അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യുന്നത്. ബോബി ചെമ്മണൂർ സ്ഥിരമായി ഉപയോഗിച്ചിരുന്ന ഐഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയക്കാനാണ് പോലീസിന്റെ തീരുമാനം. 2024 ഓഗസ്റ്റ് ഏഴിന് കണ്ണൂര്‍ ആലക്കോടുള്ള ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ ഷോറൂം ഉദ്ഘാടനത്തിനിടെ നടിയെ ലൈംഗിക ഉദ്ദേശത്തോടെ പിടിച്ചു കറക്കുകയും ദ്വയാര്‍ഥ പ്രയോഗം നടത്തുകയും ചെയ്തുവെന്നാണ് എഫ്‌ഐആർ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates