സി പി എം നഷ്ടപ്പെടുത്തിയ ബസ്, ബി ജെ പി സ്വന്തമാക്കുമ്പോൾ

'ഇപ്പോള്‍ പാര്‍ലമെന്റില്‍ നാം കാണുന്നത് കേരളത്തില്‍ നിന്നുള്ള സിപിഎം അംഗങ്ങള്‍ അവരുടെ വക്രീകരിച്ച വസ്തുതകളും ചില കണക്കുകളും നിരത്തി ആര്‍എസ്എസ്- ബിജെപി അക്രമത്തിന്റെ ഇരകളായി നടിക്കുന്നതാണ്. എന്നാല്‍ ഇനി സഭയില്‍ സദാനന്ദന്‍ മാസ്റ്റര്‍ എഴുന്നേറ്റ് നിന്നാല്‍ മാത്രം മതി,' അദ്ദേഹം പറഞ്ഞു.
c Sadanandan Master, P Jayarajan
c Sadanandan and P JayarajanFB
Updated on
2 min read

സി പി എമ്മിലെ ജീവിക്കുന്ന രക്തസാക്ഷി പി ജയരാജനെ 2019 ൽ അന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ ജയിക്കുമെന്ന് യാതൊരു ഉറപ്പും ഇല്ലാത്ത വടകര ലോകസഭാ മണ്ഡലത്തില്‍ മല്‍സരിപ്പിച്ച് സിപിഎം നഷ്ടപെടുത്തിയ ബസാണ്, ബി ജെ പി ഇപ്പോൾ സ്വന്തമാക്കിയത്. തങ്ങളുടെ ജീവിച്ചിരിക്കുന്ന ബലിദാനിയായ സി സദാനന്ദനെ സുരക്ഷിതമായി രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തത് വഴി സംഘപരിവാർ രാഷ്ട്രീയ വിജയം കൂടിയാണ് കൈവരിച്ചിരിക്കുന്നത്.

കണ്ണൂർ ജില്ലയിൽ അഞ്ച് വര്‍ഷത്തിന്റെ ഇടവേളയിലാണ് ഈ രണ്ട് നേതാക്കളും എതിർപാർട്ടിക്കാരുടെ അക്രമത്തിന് ഇരയായത്. 1994 ജനുവരി 25 ന്, അന്ന് ആര്‍എസ്എസിന്റെ ജില്ലാ സഹകാര്യവാഹ് ആയിരുന്ന സദാനന്ദന് സിപിഎം പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ ഇരുകാലുകളും മുട്ടിന് താഴെ വെട്ടിനീക്കിയത്. രണ്ട് കൃത്രിമ കാലുകളുടെ സഹായത്താലാണ് പിന്നീട് അദ്ദേഹം ജീവിക്കുന്നത്. ജയരാജനാവട്ടെ 1999 ആഗസ്തില്‍ തിരുവോണ ദിവസത്തിലാണ് ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകരുടെ അക്രമത്തിന് ഇരയായത്. ഒരു കൈയുടെ സ്വാധീനം നഷ്ടപെടുകയും ചെയ്തു, സ്വാഭാവിക ചലനശേഷിയെ ബാധിക്കുകയും ചെയ്തു.

നേരത്തെ നിയമസഭാ അംഗമായിരുന്നുവെങ്കിലും പില്‍ക്കാലത്ത് സിപിഎമ്മിലെ മാറിയ ശാക്തികചേരിയിൽ നേതൃത്വത്തിന്റെ കണ്ണില്‍ കരടായ ജയരാജന് പിന്നെ തിരിച്ചടിയുടെ കാലമായിരുന്നു. അദ്ദേഹത്തെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റുന്നതിന്റെ ഭാഗമായിരുന്നു വടകര പോലെ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിത്വം എന്ന ആക്ഷേപം പിന്നീട് ശരിയായി ഭവിച്ചു. അദ്ദേഹത്തെ രാജ്യസഭയില്‍ വിടണമെന്ന് അനുയായികള്‍ ആഗ്രഹിച്ചെങ്കിലും പാർട്ടി തീരുമാനം അതിനനുകൂലമായിരുന്നല്ല.

c Sadanandan Master, P Jayarajan
ഇരുകാലുകളും വെട്ടിമാറ്റിയിട്ടും ഉലയാത്ത വീര്യം, വെപ്പുകാലിൽ ഉയർന്നു നിന്ന രാഷ്ട്രീയ ജീവിതം; സദാനന്ദൻ മാസ്റ്ററുടെ കഥ

എന്നാല്‍ 2026 നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കേ സി സദാനന്ദനെ രാജ്യസഭാംഗമാക്കിക്കൊണ്ടുള്ള ബിജെപിയുടെ രാഷ്ട്രീയ തന്ത്രജ്ഞത സിപിഎമ്മിനെ ഞെട്ടിച്ചുവെന്നതാണ് യാഥാര്‍ത്ഥ്യം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തില്‍ വന്ന് 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരം പിടിക്കുമെന്ന് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകമാണ് ഈ തിരുമാനം വരുന്നത്. 'വൈകി നടപ്പായ കാവ്യനീതിയാണിത്,' ഒരു മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് സമകാലിക മലയാളത്തോട് പറഞ്ഞു. 'ഇപ്പോള്‍ പാര്‍ലമെന്റില്‍ നാം കാണുന്നത് കേരളത്തില്‍ നിന്നുള്ള സിപിഎം അംഗങ്ങള്‍ അവരുടെ വക്രീകരിച്ച വസ്തുതകളും ചില കണക്കുകളും നിരത്തി ആര്‍എസ്എസ്- ബിജെപി അക്രമത്തിന്റെ ഇരകളായി നടിക്കുന്നതാണ്. എന്നാല്‍ ഇനി സഭയില്‍ സദാനന്ദന്‍ മാസ്റ്റര്‍ എഴുന്നേറ്റ് നിന്നാല്‍ മാത്രം മതി,' അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുക്കപെട്ടത് ഇങ്ങനെ

ഒരു പാര്‍ലമെന്റ് അംഗത്വത്തിന്റെ എല്ലാ അവകാശത്തോടെ സി സദാനന്ദന്‍ എന്ന ' ജീവിക്കുന്ന ബലിദാനി' ഉത്തരേന്ത്യയില്‍ എത്തുമ്പോൾ സിപിഎമ്മിന് കണക്കുകള്‍ മാത്രം പോരാ പ്രതിരോധിക്കാന്‍ എന്ന് ബിജെിപിക്ക് അറിയാം. സദാനന്ദനെ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യുന്നത് ആര്‍എസ് എസ്സിന്റ ശിപാര്‍ശ പ്രകാരമല്ലെന്നതും ശ്രദ്ധേയമാണ്. രാജ്യസഭയിലേക്ക് അടക്കം വിവിധ പദവികളിലേക്ക് തെരഞ്ഞെടുക്കപെടേണ്ടവരെ കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിന് വേണ്ടി എല്ലാ സംസ്ഥാനങ്ങളിലെയും ബിജെപി നേതാക്കളോട് ആരായാറുണ്ട്. അത് പ്രധാനമന്ത്രിയുടെ ഓഫീസിന് വേണ്ടി ബിജെപി ദേശീയ നേതൃത്വത്തിലെ ഉത്തരവാദപ്പെട്ട നേതാക്കളാവും ഇക്കാര്യം അന്വേഷിക്കുക. അങ്ങനെ ലഭിക്കുന്ന ശിപാര്‍ശകളില്‍ നിന്ന് ദേശീയ തലത്തില്‍ നടക്കുന്ന പരിശോധനക്ക് ശേഷമാണ് ഇത്തരം നിയമനവും നാമനിര്‍ദ്ദേശവും നടക്കുന്നത്.

സി സദാനന്ദന്‍റെ നിയമനം വൈകി എന്ന ആക്ഷേപം ബിജെപി നേതൃത്വം തള്ളി കളയുന്നു. കേരളം മാസങ്ങള്‍ക്കകം നിര്‍ണ്ണായകമായ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാനിരിക്കെ ഇതില്‍പരം രാഷ്ട്രീയ ശുഭ മഹൂര്‍ത്തമില്ലെന്ന നിലപാടാണ് നേതൃത്വത്തിന്. 'സദാനന്ദന്‍ മാസ്റ്ററുടെ രാജ്യസഭാ അംഗത്വത്തിലൂടെ ദേശീയതലത്തില്‍ തന്നെ വലിയ സന്ദേശമാണ് പാര്‍ട്ടി ദേശീയ നേതൃത്വം നല്‍കുന്നത്,' മുന്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍ സ്മകാലിക മലയാളത്തോട് പറഞ്ഞു. 'സിപിഎം അക്രമത്തില്‍ രണ്ട് കാല് നഷ്ടപെട്ട ഈ മനുഷ്യന്റ രാജ്യസഭയിലെ അടുത്ത ആറ് വര്‍ഷത്തെ സാന്നിധ്യം രാഹുല്‍ ഗാന്ധിയെയും ഇന്ത്യ സഖ്യത്തിനെയും നിരവധി ചോദ്യങ്ങൾക്ക്, ഉത്തരം പറയാന്‍ നിര്‍ബന്ധിതമാക്കും. പ്രധാനമന്ത്രിക്കും ബിജെപിക്കും എതിരെ അക്രമ രാഷ്ട്രീയത്തിന്റെ ആരോപണം അനാവശ്യമായി ഉന്നയിക്കുന്ന രാഹുല്‍ ഗാന്ധി മറുപടി പറയണം അവരുടെ കൂട്ടുകെട്ട് ഈ അക്രമ രാഷ്ട്രീയത്തിന്റെ വക്താക്കളോടാണോ എന്ന്,?,' അദ്ദേഹം പറഞ്ഞു.

c Sadanandan Master, P Jayarajan
ബിജെപിക്ക് പുതിയ ടീം; നാല് ജനറല്‍ സെക്രട്ടറിമാരില്‍ എസ് സുരേഷും; മുന്‍ ഡിജിപി ആര്‍ ശ്രീലേഖയും ഷോണ്‍ ജോര്‍ജും വൈസ് പ്രസിഡന്റുമാര്‍

പൂര്‍വ്വാശ്രമം

തന്റെ 30 വയസിനുള്ളില്‍ കണ്ണൂര്‍ പോലൊരു ജില്ലയില്‍ ആര്‍എസ്എസിന്റെ ജില്ലാ സഹകാര്യവാഹ് സ്ഥാനത്തേക്ക് നിയമതിനായ സദാന്ദനില്‍ സംഘപരിവാറിന് എന്നും പൂര്‍ണ്ണ വിശ്വാസമായിരുന്നു. ബിഎഡ് കഴിഞ്ഞയുടന്‍ ആര്‍എസ്എസിന്റെ താലൂക്കില്‍ ചുമതല വഹിക്കാന്‍ നിയുക്തനായ അദ്ദേഹം, അധ്യാപകന്‍ എന്ന നിലയില്‍ സംഘപരിവാര്‍ അനുകൂല അധ്യാപക സംഘടനയായ എന്‍ടിയുവിന്റെ സംസ്ഥാന അധ്യക്ഷനും ആയിരുന്നു. 'ആര്‍എസ്എസില്‍ ജില്ലയുടെ ചുമതലയിലേക്ക് അത്ര എളുപ്പം ഒരാള്‍ക്ക് എത്താന്‍ കഴിയില്ല. എന്നാല്‍ അദ്ദേഹത്തിന്റെ സംഘടനാ വൈഭവമാണ് സംഘത്തെ ചുമതല നല്‍കാന്‍ പ്രേരിപ്പിച്ചതും,' ആര്‍എസ്എസ് നേതാവ് വിശദീകരിച്ചു.

സദാനന്ദൻ അധ്യാപനത്തിൽ നിന്ന് വിരമിച്ച ശേഷമാണ് അദ്ദേഹത്തിനെ സുപ്രധാന ചുമതലകൾ ഏൽപ്പിക്കാമെന്ന തീരുമാനം ബി ജെ പി നേതൃത്വം എടുത്തത്.

കണ്ണൂരിലെ മട്ടന്നൂരിലെ പാര്‍ട്ടി ഗ്രാമമായ പെരിഞ്ചേരിയില്‍ ഒരു കമ്മ്യുണിസ്റ്റ് കുടംബത്തില്‍ ജനിച്ച സദാനന്ദന്‍ സ്‌ക്കൂള്‍, കോളജ് കാലത്ത് എസ്എഫ്‌ഐ അനുഭാവി ആയിരുന്നു. എന്നാല്‍ പിന്നീട് സംഘപരിവാര്‍ പ്രസ്ഥാനത്തിനൊപ്പമായി പ്രവര്‍ത്തനം. ഒരു ഫുട്‌ബോള്‍ കളിക്കാരനായും സഹപ്രവര്‍ത്തയകര്‍ അദ്ദഹത്തെ ഓര്‍ക്കുന്നു

Summary

The Sangh Parivar has also achieved a political victory by nominating their living martyr, C Sadanandan, to the Rajya Sabha

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com