

വെറും ഒരു ദിവസം മാത്രം പ്രായമുള്ളപ്പോഴാണ് കാട്ടാനക്കൂട്ടത്തിൽ നിന്ന് വേർപ്പെട്ടുപോയ പെൺകുട്ടിയാനയെ അഭയാരണ്യത്തിലെ ജീവനക്കാർക്ക് ലഭിക്കുന്നത്. കഴിഞ്ഞ വർഷം ഏപ്രിൽ 18നായിരുന്നു അത്. ഇന്ന് അവൾ അഭയാരണ്യത്തിലെ ജീവനക്കാരുടെ കുട്ടിക്കുറുമ്പിയാണ്. അവൾക്ക് ഒരു വയസ്സ് തികഞ്ഞതിൻ്റെ ആഘോഷത്തിലാണ് എല്ലാവരും.
അമ്മയിൽ നിന്ന് വേർപിരിഞ്ഞു പോയ കുട്ടിയാന ഇപ്പോൾ വനം വകുപ്പിന്റെ അതിതീവ്രപരിചരണ വിഭാഗത്തിൽ പ്രത്യേക പരിരക്ഷണത്തിലാണ്. നവധാന്യപ്പൊടി, ഹെൽത്ത് സപ്ലിമെന്റ്സ് എന്നിവ നൽകിയാണ് ആനക്കുട്ടിയുടെ ജീവൻ രക്ഷിച്ചതെന്ന് വനംവകുപ്പ് ഡോ. ബിനോയ് ബാബു പറയുന്നു.
മുലപ്പാലിന് പകരം പാൽപ്പൊടിയാണ് പ്രധാനമായും നൽകുന്നത്. അണുബാധ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ഇതുവരെ സന്ദർശകരെ അനുവദിച്ചിട്ടില്ല. അഭയാരണ്യത്തിലെ വെറ്ററിനറി ക്ലിനിക്കിനോടു ചേർന്ന് പ്രത്യേകം തയ്യാറാക്കിയ മുറിയിലാണ് ആനക്കുട്ടിയെ പാർപ്പിച്ചിരിക്കുന്നത്.
പ്രഭാത ഭക്ഷണത്തിന് ശേഷം അരമണിക്കൂർ നടത്തമുണ്ടാകും. പകൽ ചെലവഴിക്കുന്നതിനായി സമീപമുളള മാഞ്ചിയം തോട്ടത്തിൽ സ്വിമ്മിങ് പൂൾ ഉൾപ്പെടെയുളള സൗകര്യം ഒരുക്കിയിട്ടുണ്ട്. രാത്രി വീണ്ടും പ്രത്യേകം തയ്യാറാക്കിയ മുറിയിൽ.
മാതൃപരിചരണമോ മുലപ്പാലോ ലഭിക്കാത്ത കുട്ടിയെ അഞ്ചുകൊല്ലമെങ്കിലും ഇതേരീതിയിൽ സംരക്ഷിക്കേണ്ടിവരുമെന്നാണ് ഡോക്ടറുടെ കണക്കുകൂട്ടൽ. അതിനുശേഷം കാട്ടിലേക്ക് തിരിച്ചയക്കാമെന്നാണ് വനംവകുപ്പ് പ്രതീക്ഷിക്കുന്നത്. വനവാസം കരുതുന്നതിനാൽ ആനക്കുട്ടിക്ക് പേരു നൽകിയിട്ടില്ല.
മധ്യവേനൽ അവധിയായതോടെ അഭയാരണ്യത്തിൽ സന്ദർശകരുടെ തിരക്ക് വർധിച്ചു. പുള്ളിമാൻ, മ്ലാവ്, ശലഭോദ്യാനം, മുളങ്കാടുകൾ, നടപ്പാതകൾ, ഏറുമാടം, ഊഞ്ഞാലുകൾ, കുട്ടികളുടെ പാർക്ക് തുടങ്ങി കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ആകർഷിക്കുന്ന നിരവധി കാഴ്ചകൾ അഭയാരണ്യത്തിലുണ്ട്. അഭയാരണ്യത്തിന് സമീപമാണ് വനംവകുപ്പിന്റെ കീഴിലുളള പാണംകുഴി ഇക്കോ ടൂറിസം കേന്ദ്രവും പാണിയേലി പോരും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates