

അഞ്ചു പതിറ്റാണ്ടു മുൻപത്തെ ബോംബെ സ്മരണ പുതുക്കാനാണ് തിരുവനന്തപുരത്തു നിന്ന് നേരേ എറണാകുളത്തെ ദർബാർ ഹാൾ ആർട്ട് ഗ്യാലറിയിലേക്ക് പോയത്. ഗ്യാലറിക്കുള്ളിലെത്തിയപ്പോൾ ആദ്യം കണ്ടത് രണ്ടായിരമാണ്ടിലെ ബോംബ നഗരക്കാഴ്ചകൾ.
അടുത്ത മുറിയിലെത്തിയപ്പോൾ, 2010 കഴിഞ്ഞ് 2024 വരെയുള്ള "വികസിത" മുംബൈയുടെ ചിത്രങ്ങൾ. ഒപ്പം ലോകത്തു നടക്കുന്ന മാറ്റങ്ങൾ ജനജീവിതത്തെ മാറ്റിമറിക്കുന്ന ദൃശ്യങ്ങളും. ഫ്ലൈ ഓവർകൾക്കും, മെട്രോയിലും കയറാൻ പാടുപെടുന്നവരെ കാണാം. എന്നാൽ, സുധീർ പട്‌വർദ്ധന്റെ ചിത്രങ്ങളിൽ മെട്രോ മനുഷ്യരില്ല. നവമുംബൈക്കാരുമില്ല. ചിത്രങ്ങളിൽ അന്ധാളിച്ചു നിൽക്കുന്ന ഒറ്റപ്പെട്ടവർ.
എഴുപതുകളിൽ വരച്ച ചിത്രങ്ങളിൽ BEST ബസ് കളിലും സബർബൻ ട്രെയിനിലും യാത്രചെയ്തവരുടെ അന്ധാളിപ്പായിരുന്നു.അന്ന് ബസ് സ്റ്റോപ്പും, ഇറാനി ചായക്കടകളും അടയാളങ്ങളായിരുന്നു. പുതിയ ചിത്രങ്ങളിൽ മെട്രോയുടെ തുണുകളാണടയാളം.
രണ്ടാമത്തെ ഹാളിലേക്കു കടന്നകത്തു ചെന്നപ്പോൾ ഒരു സ്ത്രീ, എന്തോ വായിച്ചു കൊണ്ടിരിക്കുന്നു. ഉയരം കൂടിയ പുരുഷൻ എന്നെ സുക്ഷിച്ചു നോക്കുന്നു. അതു മറ്റാരുമല്ലായിരുന്നു. 1975-ൽ ആദ്യമായി കണ്ടുമുട്ടിയ ആ ചെറുപ്പക്കാരൻ. ഇന്നത്തെ എഴുപത്തിയാറുകാരൻ, സുധീർ പട്‌വർദ്ധൻ. ഒരിക്കലും പ്രതീക്ഷിക്കാത്ത കണ്ടുമുട്ടൽ.
"ശശി" എന്നുവിളിച്ചു., ആശ്ലേഷിച്ചു. എത്രനേരം രണ്ടു പേരും തോളത്തു തട്ടിനിന്നു എന്നറിയില്ല.
പുസ്തകം വായിച്ചു കൊണ്ടിരുന്ന സ്ത്രീ, ആ രംഗം മൊബൈലിലാക്കി.
തിരുവനന്തപരുത്ത് പൊന്മുടിയിൽ 1990 ൽ നടന്ന ആർട്ടിസ്റ്റ് ക്യാമ്പു കഴിഞ്ഞ് ഭൂപൻ ഖഖറുമൊത്ത് ചെറിയ വള്ളത്തിൽ ആലപ്പുഴ നിന്ന് കുട്ടനാട്ടിലെ ഇടത്തോടുകളിലുടെയുള്ള യാത്രയും ഷാപ്പുകൾ കയറിയിറങ്ങി കപ്പയും പുഴമീനും, കള്ളും കഴിച്ചു സുര്യനെ അസ്തമിപ്പിച്ചു പിരിഞ്ഞതും ഓർത്തു. സുധീറിനെ അവസാനം കണ്ടതന്നാണ്.
മുപ്പത്തി അഞ്ചു വർഷത്തിനു ശേഷം ഇപ്പോൾ. ഞങ്ങൾ ഓർമ പുതുക്കി. സംഭാഷണത്തിൽ ഇന്നത്തെ കുട്ടനാടും ബോംബെയും വന്നു.
വർഷങ്ങൾക്കിപ്പുറം, കുട്ടനാട് മുഴുവൻ ഹൗസ് ബോട്ടുകളും, വിനോദ സഞ്ചാരികളും ആയിക്കഴിഞ്ഞു. ബോംബെ, മുംബൈ ആയി.
ഇറാനി ചായക്കടയുടെ തറയിൽ ചിതറിക്കിടക്കുന്ന എല്ലുകളും തലയോട്ടികളും നിറഞ്ഞ ചിത്രങ്ങൾ കണ്ട് രണ്ടാമത്തെ നിലയിലെത്തുമ്പോൾ ശിവകുമാറിന്റെ കുറിപ്പ് കവാടത്തിനടുത്ത് വായിക്കാം.
സുധീറിന്റെ എഴുപതുകളിലെ ചിത്രങ്ങളിൽ തെക്കൻ ബോംബെയിലെ പരേലിലെ, തുണിമില്ലുകളും, അവിടുത്തെ തൊഴിലാളികളും. ട്രെയിനിൽ കയറാനുള്ള തിക്കും തിരക്കും, BEST ബസ് കാത്തു നിൽക്കുന്നവരും. റെയിൽപ്പാലവും. സ്റ്റേഷനിലേക്കുള്ളവഴിയും, പച്ചക്കറി, പഴ വിൽപ്പനക്കാരികളും, പ്രീമിയർപത്മിനി കാറുകളും, പൊട്ടറ്റോ പാവ് ബാജിക്കച്ചവടക്കാരും ബാൽക്കണിയിൽ തുണി ഉണക്കുന്നവരും
മുകളിലത്തെ നിലയിൽ ചിത്രങ്ങൾ തുടങ്ങുന്നത് സുധീർ വരച്ച മാർക്സിന്റെ മുഖത്തോടു കൂടിയാണ്. തുടർന്നുള്ള ആദ്യകാല ചിത്രങ്ങൾ ബസ് യാത്രക്കാർ, ട്രെയിൻ കാത്തു നിൽക്കുന്നയാൾ, ഫാക്ടറി തൊഴിലാളികൾ.പഴയ ഫ്ലാറ്റുകളും അതിനു മുന്നിലെ രംഗങ്ങളും. ചിത്രങ്ങൾ അവസാനിക്കുന്നത് മാസ്ക് വെച്ച് വായും മുക്കും അടച്ചു കടലാസുകൾ കത്തിച്ചുകളയുന്ന ഒരു വൃദ്ധന്റെ ചിത്രത്തോടെയാണ്. രേഖാ ചിത്രങ്ങൾ തൊട്ടടുത്ത ഹാളിലാണ്. അധികവും അധഃസ്ഥിതരുടെ ദൈന്യത നിറഞ്ഞ രുപങ്ങൾ.
സുധീർ പട്‌വർദ്ധൻ എഴുപതുകളിലും സുഷ്മനിരീക്ഷണത്തോടെ സൃഷ്ടിച്ച നഗര ജീവിത കാഴചകൾ തൊണ്ണുറുകളോടെ തകർന്നടിഞ്ഞു. ഒരു സാമുഹിക, ചരിത്ര ചിന്തകന്റെ ദർശനത്തോടു കൂടിത്തന്നെയാണത് സുധീർ അടയാളപ്പെടുത്തിയതും. വൈദ്യശാസ്ത്ര പഠന കാലത്തും തുടർന്നുമുള്ള ജീവിതത്തിൽ കണ്ടറിഞ്ഞ മനുഷ്യാവസ്ഥയെ അറിഞ്ഞോ അറിയാതയോ മാർക്സിയൻ ചിന്തകൾ സ്വാധീനിച്ചിട്ടുണ്ടന്ന് ആദ്യകാല ചിത്രങ്ങൾ കാണുന്നവർക്ക് മനസ്സിലാകും.
യൗവ്വനകാലത്ത് സ്വാധീനിച്ച മാർക്സ്- സാർത്ര് വിചാരചിന്തകൾക്കടിമപ്പെടാതെയുള്ള യാത്രയുടെ തൂടർച്ചകളാണ് സുധീറിന്റെ പിൽക്കാല രചനകൾ. പൊതു പ്രസംഗങ്ങളിലും ചർച്ചകളിലും നിൽക്കാതെ ഒറ്റപ്പെട്ടതും സ്വകാര്യ വർത്തമാനങ്ങളിലും ചേർന്നു നിൽക്കുന്ന സുധീർ തന്റെ നിലപാടുകൾ രചനകളിലുടെ ആവിഷ്‌ക്കരിക്കുന്നു.
എഴുപതിലെ ആദർശവാദിയായ യുവാവ്, തന്റെ രാഷ്ട്രീയം പറഞ്ഞതിന് അക്കാലത്തെ ചിത്രങ്ങളാണ് അടയാളം. പാതയോരങ്ങളിലും തെരുവുകളിലും കണ്ടുമുട്ടിയ അധഃസ്ഥിതരുടെ, തൊഴിൽ ജീവിത ഇടങ്ങളിലെ രേഖാ ചിത്രങ്ങൾ സാക്ഷ്യപത്രമാണ്. ആദ്യകാലങ്ങളിൽ കടലാസിൽ വരച്ച ചിത്രങ്ങളാണ് വലിയ ക്യാൻവാസിൽ രൂപങ്ങളായി കടന്നു കൂടിയതും
ബ്രിട്ടീഷുകാരുണ്ടാക്കിയ അടുക്കും ചിട്ടയുമുള്ള ബോംബെ നഗരത്തിൽ ജാതി മത വർഗ ഭേദമന്യേ സൗഹൃദത്തോടും സമാധാനത്തോടും നൂറ്റാണ്ടുകളായി കഴിഞ്ഞവർ പ്രാദേശികവാദത്തിനും. ജാതി മത വിഭജന രാഷ്ടീയത്തിനുംവേണ്ടി തന്റെ സ്വന്തം ബോംബെയെ മാറ്റിത്തീർത്തപ്പോൾ, അദ്ദേഹം പ്രാന്തദേശമായ താനയിലേക്കു മാറി.
ദിശാബോധവും പ്ലാനും പദ്ധതിയുമില്ലാതെ മലകൾ വെട്ടി നിരത്തിയും പുഴകളും ജലാശയങ്ങളും നികത്തി വികസനം നടത്തിയപ്പോൾ ടെക്സ്റ്റൈൽ മില്ലുകൾ നിന്നിടങ്ങൾ ഇടിച്ചുനിരത്തി ആകാശം മുട്ടുന്ന നിർമിതികൾ വന്നു. അതിനെയൊക്കെ ബന്ധിപ്പിക്കാൻ പാമ്പുകൾ പോലെ വളഞ്ഞുതിരിഞ്ഞും കൂട്ടിമുട്ടാത്ത മഹാപാതകൾ. വരേണ്യർക്ക് മാത്രം പ്രാപ്യമായ വഴികൾ. മറ്റുള്ളവർ ഉല്ലാസ് നഗർ. കല്യാൺ,അംബർ നാഥ് എന്നിങ്ങനെയുള്ള ഇടങ്ങളിലേക്ക് നീങ്ങി.
സുധീർ പട്‌വർദ്ധൻ തന്റെ മുൻ സൃഷ്ടികളിൽ നിന്ന് ആത്മചിന്താപരമായ തലങ്ങളിലേക്കു മാറി. 2020ലെ മഹാ പകർച്ചവ്യാധിയുടെ കാലത്തും സമീപകാലത്തും ചെയ്തു കൊണ്ടിരിക്കുന്ന രചനകൾക്ക് പശ്ചാത്തലം എഴുപതുകളുടെ സാമുഹിക നഗര കാഴ്ചകളുടേതാണ്.
പഴയ നഗരം പിച്ചിചീന്തപ്പെട്ട് നവ നഗര നിർമിതികൾ മധ്യ കീഴാള വർഗത്തെ ഇല്ലാതാക്കാൻ ശ്രമിക്കുമ്പോഴും അതിനെ ചെറുത്ത് അതിജീവിക്കാനുള്ള ദൃശ്യങ്ങൾ വീണ്ടുംവരുന്നു. ലോക സംഭവ വികാസങ്ങൾ സുധീറിനെ ഇന്നും അസ്വസ്ഥനാക്കുന്നു.
എഴുപതുകളുടെ തുടക്കത്തിൽ സുധീർ പട് വർദ്ധന്റെ സുഹൃത്തുക്കളായി നാടകത്തിലും, സിനിമയിലും കവിതയിലും ചിത്രകലയിലും, സാഹിത്യത്തിലും സംഗീതത്തിലും നിറഞ്ഞുനിന്നവർ പലരും ഓർമ്മച്ചിത്രങ്ങളായി.
സുധീറും,സഹജീവി ശാന്തയും തന്റെ അഞ്ച് പതിറ്റാണ്ടായുള്ള സൃഷ്ടികളുമായി കൊൽക്കത്ത, ഡൽഹി, മുംബൈ തുടങ്ങിയ സ്ഥലങ്ങളിലെ പ്രദർശനം കഴിഞ്ഞു എറണാകുളത്തെത്തി.
ക്യാൻവാസിൽ നിറച്ചിരിക്കുന്ന ദൃശ്യങ്ങളിലും മനുഷ്യരിലുടെയും അൻപതു കൊല്ലത്തെ ബോംബെയുടെ ചരിത്രജാഥയാണ് ഈ പ്രദർശനം. ബോംബെയുടെ മാത്രമല്ല ലോകത്തിന്റെ കൂടി ചരിത്ര രേഖയാണ് ഈ മാർക്സിയൻ ചിത്രകാരൻ രചിച്ചിരിക്കുന്നത്.
ഈ അപൂർവ പ്രദർശനം ക്യുറേറ്റ് ചെയ്തിരിക്കുന്നത് പ്രശസ്ത നിരൂപകനും ക്യൂറേറ്ററുമായ ആർ ശിവകുമാറാണ്. ചരിത്രവും സാമുഹിക ചരിത്രവും ഫോട്ടോഗ്രാഫിയും സിനിമയിലും താൽപ്പര്യമുള്ളവർ ഈ പ്രദർശനം കണ്ടിരിക്കേണ്ടതാണ്.
സുധീറിനോട് യാത്ര പറയുമ്പോൾ ആരനൂറ്റാണ്ടിന്റെ വേർപാടുകൾ. " കഴിഞ്ഞ എല്ലാപ്രദർശങ്ങൾക്കും അമേരിക്കയിൽ ഐടി രംഗത്ത് പ്രവർത്തിക്കുന്ന ഏക മകൻ കുറച്ചു ദിവസം വന്നിരുന്നു. ഇനി അവനു വരാനോ ഞങ്ങൾക്ക് ചെന്നെത്താനോ കഴിയുമെന്ന് തോന്നുന്നില്ല." ശാന്ത പറഞ്ഞു.
ഞങ്ങളുടെ കരിമീനുകളോടൊപ്പം അവരുടെ ജീവിതവും കാണാൻ ഇരുവരെയും ക്ഷണിച്ചുകൊണ്ട് ഞാനിറങ്ങി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates