ചിന്നക്കനാൽ: ഇടുക്കി ചിന്നക്കനാൽ മേഖലയിൽ ആനഭീതിക്ക് പിന്നാലെ ഇപ്പോൾ കടുവയുടെ സാന്നിധ്യവും ഔദ്യോഗികമായി സ്ഥിരീകരിച്ചു. ചിന്നക്കനാലിലെ ഈട്ടിത്തേരി ഭാഗത്ത് തോട്ടം തൊഴിലാളിയുടെ വളർത്തുപശുവിനെ കടുവ ആക്രമിച്ച് കൊന്ന് ഭക്ഷിച്ച നിലയിൽ കണ്ടെത്തി. ബിഎൽ റാം സ്വദേശി നെടുംപറമ്പിൽ മാത്യു വർഗ്ഗീസിന്റെ ഉടമസ്ഥതയിലുള്ള പശുവാണ് കടുവയുടെ ക്രൂരമായ ആക്രമണത്തിന് ഇരയായത്.തോട്ടം തൊഴിലാളികളും കർഷകരും നിത്യേന പുലർച്ചെ മുതൽ സഞ്ചരിക്കുന്ന ബിഎൽ റാം, ഈട്ടിത്തേരി മേഖലകളിൽ കടുവയുടെ സാന്നിധ്യം ഉറപ്പായതോടെ മലയോര നിവാസികൾ കടുത്ത ഭീതിയിലായിരിക്കുകയാണ്.
രണ്ട് ദിവസം മുൻപ് കാണാതായി; ഇന്ന് കണ്ടെത്തിയത് പകുതി ഭക്ഷിച്ച ജഡം
കഴിഞ്ഞ ജൂൺ 19-ാം തീയതി മുതലാണ് മാത്യു വർഗ്ഗീസിന്റെ പശുവിനെ മേയാൻ വിട്ടതിനിടെ വനമേഖലയോട് ചേർന്ന ഭാഗത്തുനിന്നും കാണാതാകുന്നത്. വീട്ടുകാരും നാട്ടുകാരും ചേർന്ന് പ്രദേശത്ത് തുടർച്ചയായി നടത്തിവന്ന തിരച്ചിലിനൊടുവിലാണ്, ഇന്ന് ഈട്ടിത്തേരി ഭാഗത്തെ കാട്ടുവഴിക്ക് സമീപം പശുവിനെ കടുവ ആക്രമിച്ചു കൊന്ന നിലയിൽ കണ്ടെത്തുന്നത്. ജഡത്തിന്റെ പകുതിയോളം ഭാഗം കടുവ ഭക്ഷിച്ച നിലയിലായിരുന്നു.
കാൽപാടുകൾ സ്ഥിരീകരിച്ചു; നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കും
പശുവിന്റെ ജഡം കണ്ടെത്തിയ വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വിശദമായ ഇൻക്വസ്റ്റ് നടപടികളും പരിശോധനകളും നടത്തി. ജഡത്തിന് ചുറ്റുമുള്ള മണ്ണിൽ നടത്തിയ ശാസ്ത്രീയ പരിശോധനയിൽ കടുവയുടെ വ്യക്തമായ കാൽപാടുകൾ ഉദ്യോഗസ്ഥർ തിരിച്ചറിയുകയും പ്രദേശത്ത് കടുവയുടെ സാന്നിധ്യം സ്ഥിരീകരിക്കുകയും ചെയ്തു.
വന്യമൃഗത്തിന്റെ സാന്നിധ്യം വരും ദിവസങ്ങളിൽ നിരീക്ഷിക്കുന്നതിനും അതിന്റെ സഞ്ചാരപഥം മനസ്സിലാക്കുന്നതിനുമായി ഈട്ടിത്തേരി, ബിഎൽ.റാം മേഖലകളിൽ ഉടൻ തന്നെ വനംവകുപ്പിന്റെ പ്രത്യേക നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുമെന്ന് റേഞ്ച് ഓഫീസർ അറിയിച്ചു. കടുവ വീണ്ടും ഇരതേടി ജനവാസ മേഖലകളിലേക്കും ലയങ്ങളിലേക്കും ഇറങ്ങാനുള്ള സാധ്യത കണക്കിലെടുത്ത് തോട്ടം തൊഴിലാളികളും പ്രദേശവാസികളും പുലർച്ചെയും രാത്രികാലങ്ങളിലും അതീവ ജാഗ്രത പാലിക്കണമെന്നും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കന്നുകാലികളെ മേയാൻ വിടരുതെന്നും വനംവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates