

ഇടുക്കി: ഓണക്കാലത്തെ വരവേൽക്കാൻ വീടുകളിലെ തീൻമേശകളിലേക്ക് ഗുണമേന്മയുള്ള തനത് പലഹാരങ്ങളും വിഭവങ്ങളുമെത്തിച്ച് ഇടുക്കി നെടുങ്കണ്ടത്തെ 'ലക്ഷ്മി' കുടുംബശ്രീ സംരംഭം. പരമ്പരാഗത രീതിയിൽ തയ്യാറാക്കുന്ന നാടൻ ഏത്തക്കായ ഉപ്പേരി, ശർക്കര വരട്ടി, ചക്ക വറുത്തത് എന്നിവയുടെ നിർമ്മാണത്തിൽ രാപകലില്ലാത്ത തിരക്കിലാണ് ഈ വനിതാ കൂട്ടായ്മ.
അഞ്ച് വനിതകൾ ചേർന്ന് നടത്തുന്ന ഈ സൂക്ഷ്മസംരംഭത്തിന്റെ രുചിപ്പെരുമ ഇതിനകം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും ശ്രദ്ധ നേടിയിട്ടുണ്ട്. രാജ്യത്തിന്റെ പല ഭാഗങ്ങളിലായി സംഘടിപ്പിച്ച പ്രമുഖ ദേശീയ എക്സിബിഷനുകളിൽ കേരളത്തെ പ്രതിനിധീകരിച്ച് ഈ സംരംഭം നിരവധി തവണ പങ്കെടുത്ത് കയ്യടി നേടി. കഴിഞ്ഞ വർഷങ്ങളിൽ സർക്കാർ ഓണക്കിറ്റുകളിലേക്കുള്ള ഉപ്പേരിയും ശർക്കര വരട്ടിയും വിതരണം ചെയ്ത പരിചയസമ്പത്തുള്ള ഇവർക്ക്, ഇത്തവണയും നാട്ടുകാരിൽ നിന്നും വിവിധ സ്ഥാപനങ്ങളിൽ നിന്നും വൻതോതിലുള്ള മുൻകൂർ ഓർഡറുകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഹൈറേഞ്ചിലെ പ്രാദേശിക കർഷകരിൽ നിന്ന് നേരിട്ട് ശേഖരിക്കുന്ന വിഷരഹിതമായ ഏത്തക്കായ, ചക്ക, മാങ്ങ തുടങ്ങിയ നാടൻ കാർഷിക വിളകൾ ഉപയോഗിച്ചാണ് ഇവർ ഉത്പന്നങ്ങൾ തയ്യാറാക്കുന്നത്. ചിപ്സിനും ശർക്കര വരട്ടിക്കും പുറമെ ചക്ക വറുത്തത്, കളിയടക്ക, നാടൻ അച്ചാറുകൾ, ശുദ്ധമായ ധാന്യപ്പൊടികൾ എന്നിവയും വിപണിയിലെത്തിക്കുന്നുണ്ട്.വർദ്ധിച്ചുവരുന്ന ആവശ്യക്കാർ കണക്കിലെടുത്ത് ഈ ഓണക്കാലത്ത് പ്രദേശവാസികളായ പത്തോളം പേർക്ക് അധിക തൊഴിൽ നൽകാനും ഈ സംരംഭത്തിന് കഴിഞ്ഞു. പരമ്പരാഗത പലഹാരങ്ങൾക്ക് പുറമെ ഓണവിഭവങ്ങൾക്ക് പൂർണ്ണതയേകാൻ വിവിധ രുചികളിലുള്ള പായസങ്ങളും ഇത്തവണ ലക്ഷ്മി കുടുംബശ്രീ വിപണിയിലെത്തിക്കുന്നുണ്ട്. ശുദ്ധവും മായം ചേർക്കാത്തതുമായ വിഭവങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കുന്നതോടെ മികച്ച നേട്ടമാണ് ഈ ഓണക്കാലത്ത് സംരംഭകർ പ്രതീക്ഷിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates