ഇടുക്കി: ചുമതലയേറ്റ് വെറും രണ്ടുദിവസം പിന്നിടുമ്പോഴേക്കും ഒരു ജീവൻ രക്ഷിച്ചെടുത്ത് നാടിന്റെ സ്നേഹവും കയ്യടിയും നേടിയിരിക്കുകയാണ് ഇടുക്കി എസ്.ഐ ബിബിൻ. ഇടുക്കി തടിയമ്പാട് കുടുംബപ്രശ്നങ്ങളെ തുടർന്ന് മുറിക്കുള്ളിൽ കതകടച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ഗൃഹനാഥനെ സ്നേഹനിർഭരമായ വാക്കുകളിലൂടെ അനുനയിപ്പിച്ച് ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചാണ് ഈ പോലീസ് ഉദ്യോഗസ്ഥൻ മാതൃകയായത്.
ഇടുക്കി തടിയമ്പാട് കാർത്യായനി കവലയിലാണ് സംഭവങ്ങൾ അരങ്ങേറിയത്. അമിതമായി മദ്യപിച്ചെത്തിയ ഗൃഹനാഥനായ വർഗ്ഗീസ് കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെയും മകളെയും വാക്കത്തി കാട്ടി ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. പരിഭ്രാന്തയായ ഭാര്യ ഉടൻതന്നെ പൊലീസ് എമർജൻസി നമ്പറായ 112-ൽ വിളിച്ച് സഹായം അഭ്യർത്ഥിച്ചു. അടിയന്തര സന്ദേശം ലഭിച്ചയുടൻ എസ്.ഐ ബിബിന്റെ നേതൃത്വത്തിലുള്ള സംഘം മിനിറ്റുകൾക്കകം സ്ഥലത്തെത്തി.
പൊലീസ് എത്തിയതുകണ്ട് ഭയന്ന വർഗ്ഗീസ് വീടിന്റെ മുറിക്കുള്ളിൽ കയറി കതകടയ്ക്കുകയും കഴുത്തിൽ കയർ കുരുക്കി ആത്മഹത്യയ്ക്ക് ശ്രമിക്കുകയുമായിരുന്നു. പുറത്തുനിന്ന് പൊലീസ് എത്ര അനുനയിപ്പിക്കാൻ ശ്രമിച്ചിട്ടും ഇയാൾ പിടിവാശി ഉപേക്ഷിക്കാനോ താഴെയിറങ്ങാനോ തയ്യാറായില്ല.
കതക് ബലം പ്രയോഗിച്ച് ചവിട്ടിപ്പൊളിക്കുന്നത് വിപരീതഫലം ഉണ്ടാക്കുമെന്ന് മനസ്സിലാക്കിയ എസ്ഐ ക്ഷമയോടെ വർഗ്ഗീസിനോട് ജനലിലൂടെ സംസാരിക്കാൻ തുടങ്ങി. "വർഗ്ഗീസ് ചേട്ടാ, നിങ്ങളുടെ സ്വന്തം മകനാണ് ഞാൻ എന്ന് കരുതി ഞാൻ പറയുകയാണ്… നിങ്ങൾ താഴെയിറങ്ങ്… നമുക്കിത് സംസാരിച്ച് തീർക്കാം..." എന്ന എസ്ഐയുടെ ആത്മാർത്ഥത നിറഞ്ഞ വാക്കുകൾ ഒടുവിൽ ഗൃഹനാഥന്റെ മനസ്സ് അലിയിച്ചു. ആത്മഹത്യാശ്രമത്തിൽ നിന്ന് പിന്തിരിഞ്ഞ വർഗ്ഗീസ് കയർ അഴിച്ചുമാറ്റി വാതിൽ തുറന്ന് പുറത്തിറങ്ങി പൊലീസിനോട് സഹകരിച്ചു. താഴെയിറങ്ങിയ ഇയാളെ ആശ്വസിപ്പിച്ച പൊലീസ് സംഘം, വീട്ടിലിരുത്തി വെള്ളം നൽകുകയും കുടുംബത്തിലെ പ്രശ്നങ്ങൾ വിശദമായി ചോദിച്ചറിയുകയും ചെയ്തു. തുടർന്ന് കുടുംബാംഗങ്ങളുമായി സംസാരിച്ച് തർക്കങ്ങൾ രമ്യമായി പരിഹരിക്കുകയും ആവശ്യമായ കൗൺസിലിംഗ് നൽകുകയും ചെയ്ത ശേഷമാണ് പൊലീസ് മടങ്ങിയത്.
ചുമതലയേറ്റെടുത്ത് രണ്ടാം ദിനം തന്നെ ഔദ്യോഗിക പദവിയുടെ കാർക്കശ്യങ്ങൾക്കപ്പുറം കാരുണ്യത്തിന്റെയും മനുഷ്യത്വത്തിന്റെയും മുഖമായി മാറിയ എസ്.ഐ ബിബിന് നാട്ടുകാരിൽ നിന്നും സമൂഹമാധ്യമങ്ങളിൽ നിന്നും വലിയ അഭിനന്ദനമാണ് ലഭിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates