നെടുംകണ്ടം: ഓണാഘോഷത്തിന് മാവേലിയാകാൻ പുരുഷന്മാർ മടിച്ച് നിന്നപ്പോൾ, 'വാടക മാവേലിയെ' ഒന്നും വിളിക്കേണ്ടെന്ന് പ്രഖ്യാപിച്ച് ആടയാഭരണങ്ങളണിഞ്ഞ് കൊമ്പൻ മീശയും വെച്ച് ഓലക്കുടയുമായി ഒരു പെൺമാവേലി എത്തി. ഇടുക്കി നെടുംകണ്ടം താലൂക്ക് ആശുപത്രിയിലെ സ്റ്റാഫ് നഴ്സായ ജോയ്സ് ജോസഫാണ് തങ്ങളുടെ ഓണാഘോഷ വേദിയിൽ മാവേലി മന്നനായി വേഷമിട്ട് സഹപ്രവർത്തകരുടെ മനം കവർന്നത്.
ആശുപത്രി ജീവനക്കാരുടെ ഓണാഘോഷ പരിപാടികൾ ആസൂത്രണം ചെയ്തപ്പോൾ ഏറ്റവും വലിയ വെല്ലുവിളിയായത് ആരാകും മാവേലിയുടെ വേഷം കെട്ടുക എന്നതായിരുന്നു. പുരുഷ ജീവനക്കാരിൽ ഭൂരിഭാഗവും വേഷം കെട്ടാനുള്ള ചമ്മൽകൊണ്ട് ഒഴിഞ്ഞുമാറിയതോടെ, ആഘോഷം കൊഴുപ്പിക്കാൻ പുറത്തുനിന്ന് വാടകയ്ക്ക് ആളെ കൊണ്ടുവരാൻ സംഘാടകർക്കിടയിൽ ആലോചന ഉയർന്നു.
എന്നാൽ, ആശുപത്രിയിലെ പരിപാടിക്ക് എന്തിനാണ് പുറത്തുനിന്നൊരു മാവേലി എന്ന നിലപാടോടെ ജോയ്സ് സ്വയം മുന്നോട്ട് വരികയായിരുന്നു. പൊതുവെ പുരുഷന്മാർ മാത്രം കെട്ടിയാടാറുള്ള മഹാബലിയുടെ വേഷം ഏറ്റെടുക്കാൻ ജോയ്സ് കാണിച്ച ധൈര്യം സഹപ്രവർത്തകർക്കും വലിയ ആവേശമായി.
രാജകീയ വസ്ത്രങ്ങളും ആടയാഭരണങ്ങളും തലപ്പാവും വച്ചുകെട്ടിയ കൊമ്പൻമീശയും കയ്യിൽ ഓലക്കുടയുമായി എത്തിയതോടെ മാവേലി ശരിക്കും കളറായി. സ്കൂൾ പഠനകാലത്ത് കലോത്സവ വേദികളിൽ മിന്നിത്തിളങ്ങിയിരുന്ന മുൻപരിചയവും ആത്മവിശ്വാസവും കൈമുതലായതോടെ മാവേലി മന്നനായി വേദിയിൽ ജീവൻ തുടിക്കുന്ന പ്രകടനമാണ് ജോയ്സ് കാഴ്ചവെച്ചത്.
പെൺമാവേലിയുടെ വരവോടെ നെടുംകണ്ടം താലൂക്ക് ആശുപത്രിയിലെ ഓണാഘോഷം പതിവിലും ഇരട്ടി ആവേശഭരിതമായി മാറി. സമയോചിതമായ തീരുമാനത്തിലൂടെ ആഘോഷത്തിന് പുതിയൊരു മിഴിവ് പകർന്ന ജോയ്സ് ജോസഫിന് അഭിനന്ദന പ്രവാഹമാണ് ആശുപത്രി അധികൃതരിൽ നിന്നും നാട്ടുകാരിൽ നിന്നും ലഭിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates