കണ്ണൂർ: കൃഷ്ണഗാഥ പിറന്ന മണ്ണിൽ ചിങ്ങത്തിലെ ശുക്ലപക്ഷ ഏകാദശി നാളിൽ 103-ാം വയസ്സിലും കൃഷ്ണഗാഥാ പാരായണം നടത്തുന്ന ചിറക്കലിലെ നാണിക്കുട്ടിയമ്മയ്ക്ക് നാടിന്റെ സ്നേഹാദരം. ചിറക്കൽ ചരിത്രപൈതൃക ക്ഷേത്രനഗരിയിലെ അമ്മമാരുടെ കൃഷ്ണഗാഥ കാവ്യാർച്ചനയോടെയാണ് വ്യത്യസ്തമായ ആദര ചടങ്ങ് അരങ്ങേറിയത്.
ചിറക്കൽ ഗണപതിയാടൻ വീട്ടിൽ നാണിക്കുട്ടിയമ്മയെ (103) സി.എം.എസ് ചന്തേര മാഷ് സ്മാരക സംഘവഴക്ക ഗവേഷണ പീഠത്തിന്റെ ആഭിമുഖ്യത്തിലാണ് കാവ്യാർച്ചന നടത്തി വണങ്ങിയത്. ഞായറാഴ്ച രാവിലെ ഒമ്പതിന് കടലായി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നിന്ന് കൃഷ്ണപ്പാട്ടുവഴക്കം കൂട്ടായ്മയിലെ അമ്മമാർ സപ്താഹ ആചാര്യ കടലായി ഗീതാ രാജന്റെ നേതൃത്വത്തിൽ കൃഷ്ണപ്പാട്ട് കാവ്യം ചൊല്ലി ഗണപതിയാടൻ താഴെ വീട്ടിലേക്ക് എത്തിച്ചേരുകയായിരുന്നു.
കെവി സുമേഷ് എംഎൽഎ, ചിറക്കൽ കോലത്തിരി വലിയ രാജ സികെ. രാമവർമ്മ, പത്നി വിജയലക്ഷ്മി തമ്പുരാട്ടി, പദ്മശ്രീ എസ്ആർഡി പ്രസാദ്, വടകര ഓർക്കാട്ടേരി പുതുപ്പണം കോട്ടയാത്ത് കോവിലകം പദ്മാവതി പിള്യാരിയമ്മ, രാധാമണി ടീച്ചർ, ഫോക് ലോർ അക്കാദമി സെക്രട്ടറി ഡോ. എ.വി. അജയകുമാർ, ഡോ. സി.കെ. അശോക വർമ്മ, സംഘവഴക്ക ഗവേഷണ പീഠം സാരഥികൾ എന്നിവർ കാവ്യാർച്ചനയ്ക്കൊപ്പം അണിനിരന്നു.
കടലായി ഗണപതിയാടൻ താഴെ വീട്ടിലെത്തി നാണിക്കുട്ടിയമ്മയെ വണങ്ങിയ ശേഷമാണ് കൃഷ്ണപ്പാട്ട് പാരായണം ആരംഭിച്ചത്. അമ്മമാർക്കൊപ്പം 103 വയസ്സ് പിന്നിട്ട നാണിക്കുട്ടിയമ്മയും കൃഷ്ണപ്പാട്ട് ചൊല്ലി. തുടർന്ന് മുത്തശ്ശിയുടെ ആയുരാരോഗ്യ സൗഖ്യത്തിനായി പ്രത്യേക പ്രാർത്ഥനയും നടന്നു.
തുടർന്ന് നടന്ന അനുമോദന യോഗത്തിൽ സംഘവഴക്ക ഗവേഷണ പീഠം ഗവേഷണ രീതിശാസ്ത്ര വിഭാഗം അധ്യക്ഷനും പ്രശസ്ത അന്തരീക്ഷ പഠന ശാസ്ത്രജ്ഞനുമായ ഡോ. എം.കെ. സതീഷ് കുമാർ അധ്യക്ഷത വഹിച്ചു. കെ.വി. സുമേഷ് എം.എൽ.എ യോഗം ഉദ്ഘാടനം ചെയ്തു. സംഘവഴക്ക ഗവേഷണ പീഠം ഡയറക്ടർ ഡോ. സഞ്ജീവൻ അഴീക്കോട് ആമുഖ ഭാഷണം നടത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates