

കണ്ണൂർ: കണ്ണൂർ ജില്ലയിലെ പ്രധാന മലയോര വിനോദസഞ്ചാര കേന്ദ്രമായ പൈതൽമലയിലേക്ക് സഞ്ചാരികൾക്കുള്ള പ്രവേശനം ടൂറിസം വകുപ്പ് അധികൃതർ താൽക്കാലികമായി പൂർണ്ണമായി നിർത്തിവെച്ചു. പൈതൽമലയ്ക്ക് സമീപമുള്ള മഞ്ഞപ്പുല്ലിൽ വെച്ച് വിനോദസഞ്ചാരത്തിനെത്തിയ യുവതി മിന്നലേറ്റ് ദാരുണമായി മരണമടഞ്ഞ പശ്ചാത്തലത്തിലാണ് അതോറിറ്റിയുടെ നടപടി. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ പൈതൽമലയിലേക്ക് ആരെയും പ്രവേശിപ്പിക്കില്ലെന്ന് ടൂറിസം വകുപ്പ് വ്യക്തമാക്കി.
കഴിഞ്ഞദിവസം വൈകിട്ട് നാലരയോടെ പൈതൽമല മഞ്ഞപ്പുല്ലിലുണ്ടായ ശക്തമായ ഇടിമിന്നലിൽ പേരാവൂർ കോളയാട് സ്വദേശിനിയും പുളിങ്ങോം വില്ലേജ് ഓഫീസിലെ വില്ലേജ് അസിസ്റ്റന്റുമായ അഞ്ജു മാത്യു (31) ആണ് മരണമടഞ്ഞത്. അപകടത്തിൽ അഞ്ജുവിന്റെ ഭർത്താവ് സോനു സെബാസ്റ്റ്യനും ഒപ്പമുണ്ടായിരുന്ന ഫോറസ്റ്റ് വാച്ചർ അരങ്ങം സ്വദേശി സതീശനും ഗുരുതരമായി പരിക്കേറ്റു. മലയോര മേഖലകളിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇടിമിന്നലോടുകൂടിയ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ, സഞ്ചാരികളുടെ സുരക്ഷ മുൻനിർത്തിയാണ് പൈതൽമലയിലേക്കുള്ള ട്രക്കിങ്ങും സന്ദർശനവും പൂർണ്ണമായി നിരോധിച്ചിരിക്കുന്നത്.
രക്ഷാപ്രവർത്തനം ദുർഘടമാക്കി കനത്ത മഴ; കത്തിയെരിഞ്ഞ് സ്വർണ്ണാഭരണങ്ങൾ
പുതുതായി വാങ്ങിയ സ്കൂട്ടറിൽ ഡ്രൈവിങ് പഠിക്കാനായി ഭർത്താവിനൊപ്പം കാപ്പിമലയിൽ എത്തിയതായിരുന്നു അഞ്ജു. തുടർന്ന് സ്കൂട്ടർ അവിടെ വെച്ച ശേഷം ഇവർ നടന്ന് മലകയറുകയായിരുന്നു. സന്ദർശന സമയം കഴിഞ്ഞിട്ടും മലമുകളിൽ തുടർന്ന ഇവരെ തിരികെ അയക്കാനായി എത്തിയതായിരുന്നു ഫോറസ്റ്റ് വാച്ചർ സതീശൻ. ഇതിനിടയിലാണ് ഇവർക്ക് നേരെ ശക്തമായ ഇടിമിന്നലുണ്ടായത്.സ്വർണ്ണാഭരണങ്ങൾ ധരിച്ചിരുന്ന അഞ്ജുവിനാണ് മിന്നലിൽ ഏറ്റവും കൂടുതൽ പരിക്കേറ്റത്. മിന്നലേറ്റ ആഘാതത്തിൽ കഴുത്തിലണിഞ്ഞിരുന്ന സ്വർണ്ണമാലയും ദേഹത്തുണ്ടായിരുന്ന മറ്റ് ആഭരണങ്ങളും കത്തിയെരിഞ്ഞ നിലയിലായിരുന്നു. ഇതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
ദുർഘടമായ വഴിയും കനത്ത മഴയും പ്രതികൂല കാലാവസ്ഥയും രക്ഷാപ്രവർത്തനത്തിന് വലിയ തടസ്സം സൃഷ്ടിച്ചു. വിവരമറിഞ്ഞെത്തിയ നാട്ടുകാർ പരിക്കേറ്റവരെ കിലോമീറ്ററുകളോളം ചുമന്ന് താഴെയെത്തിച്ച് രണ്ടര മണിക്കൂറുകൾക്ക് ശേഷമാണ് ആശുപത്രിയിലെത്തിക്കാനായത്. അഞ്ജുവിനെയും സോനുവിനെയും കരുവഞ്ചാലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അഞ്ജുവിനെ രക്ഷിക്കാനായില്ല. പരിക്കേറ്റ വാച്ചർ സതീശൻ ആലക്കോട്ടെ സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates