

കാസർകോട്: ജില്ലയിൽ എച്ച്1എൻ1 പനി ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കാഞ്ഞങ്ങാട് അജാനൂർ മാണിക്കോത്തെ കരുണാകരന്റെ ഭാര്യ യശോദയാണ് രോഗബാധയെ തുടർന്ന് മരണപ്പെട്ടത്. ഇതിന് പുറമെ ജില്ലയിൽ 18 വയസ്സുകാരന് അമീബിക് മസ്തിഷ്കജ്വരവും സ്ഥിരീകരിച്ചതോടെ ആശങ്ക വർധിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ ഗുരുതരമായതിനെ തുടർന്ന് ആരോഗ്യവകുപ്പ് ജില്ലയിലാകെ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.
ശക്തമായ പനിയും തുടർച്ചയായ ചുമയും ഉൾപ്പെടെയുള്ള രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്നാണ് യശോദയെ ആദ്യം കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ പരിശോധനയിൽ എച്ച്1എൻ1 രോഗലക്ഷണങ്ങൾ കൂടുതൽ വ്യക്തമായതോടെ വിദഗ്ധ ചികിത്സ ലക്ഷ്യമാക്കി മംഗളൂരുവിലെ ആതുരാലയത്തിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ മൂന്ന് ദിവസമായി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്.
മരണപ്പെട്ട യശോദയുമായി അടുത്ത സമ്പർക്കം പുലർത്തിയ ഏഴുപേർക്ക് പനിയും ചുമയും അടക്കമുള്ള ലക്ഷണങ്ങൾ അനുഭവപ്പെട്ടത് ആശങ്ക വർധിപ്പിക്കുന്നുണ്ട്. ഇവരുടെ സ്രവ സാമ്പിളുകൾ ശേഖരിച്ച് അടിയന്തര പരിശോധനയ്ക്കായി ലാബുകളിലേക്ക് അയച്ചു.
സംഭവം റിപ്പോർട്ട് ചെയ്ത ഉടൻ തന്നെ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ആവശ്യമായ മുൻകരുതൽ നടപടികൾ ഏകോപിപ്പിച്ചു. പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്.
വായുവിലൂടെ അതിവേഗം പടരുന്ന രോഗമായതിനാൽ പൊതുസ്ഥലങ്ങളിൽ എല്ലാവരും മാസ്ക് ഉപയോഗിക്കുന്നത് നിർബന്ധമാക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നവർ യാതൊരു കാരണവശാലും പുറത്തിറങ്ങരുതെന്നും സ്വയം നിരീക്ഷണത്തിൽ കഴിയണമെന്നും നിർദേശമുണ്ട്.
ഇതിനിടെ ജില്ലയിൽ പതിനെട്ടുകാരന് അമീബിക് മസ്തിഷ്കജ്വരം കൂടെ സ്ഥിരീകരിച്ചത് സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമാക്കുന്നു. രണ്ട് ഗുരുതര രോഗങ്ങൾ ഒരുമിച്ച് റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങളും നിരീക്ഷണവും ഊർജ്ജിതമാക്കാൻ ആരോഗ്യവകുപ്പ് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates