കാസർകോട്: ദേശീയപാത 66 വികസനത്തിന്റെ ഭാഗമായി കാസർകോട് ചെർക്കള ടൗണിന് താഴെയുള്ള കുന്തടുക്കം ഗ്രാമത്തിൽ മേൽപ്പാലത്തിന്റെ പ്രധാന തൂണുകളിൽ ഒന്നിൽ വിള്ളൽ കണ്ടെത്തിയത് ജനങ്ങളെ വലിയ ആശങ്കയിലാഴ്ത്തുന്നു. തികച്ചും അശാസ്ത്രീയവും മോശവുമായ നിർമ്മാണ പ്രവർത്തനങ്ങളാണ് നിർമ്മാണ കരാർ ഏറ്റെടുത്തിരിക്കുന്ന ഹൈദരാബാദ് ആസ്ഥാനമായുള്ള മേഘ എൻജിനീയറിങ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് ഇവിടെ നടത്തുന്നതെന്ന് ഗ്രാമവാസികൾ ആരോപിച്ചു. ഓരോ കാലവർഷത്തിലും തങ്ങളുടെ സമാധാനപരമായ ജീവിതം തകർക്കുന്ന രീതിയിലാണ് കമ്പനിയുടെ പ്രവർത്തനങ്ങളെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി..
ദേശീയപാത നിർമ്മാണ സ്ഥലത്തുനിന്നും ഒഴുകിയെത്തുന്ന ചെളിവെള്ളം ഗ്രാമത്തെ പൂർണ്ണമായി മുക്കുന്നതിനെതിരെയും സർവീസ് റോഡ് അനുവദിക്കണം എന്ന് ആവശ്യപ്പെട്ടും ശനിയാഴ്ച നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. ഇതേത്തുടർന്ന് ജില്ലാ ഭരണകൂടത്തിലെ ഉദ്യോഗസ്ഥരും മെയ്ൽ (MEIL) അധികൃതരും തിങ്കളാഴ്ച രാവിലെ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തുമെന്ന് അറിയിച്ചിരുന്നു. രാവിലെ തന്നെ പാലത്തിന് താഴെ തടിച്ചുകൂടിയ ഗ്രാമവാസികൾ, വിള്ളൽ വീണ വലിയ തൂണിന് മുകളിൽ കേവലം കോൺക്രീറ്റ് മിശ്രിതം പൂശി കമ്പനി താൽക്കാലികമായി തടിയൂരിയത് ഉദ്യോഗസ്ഥർക്ക് മുൻപിൽ ചൂണ്ടിക്കാണിച്ചു. വലിയ മേൽപ്പാലത്തെ താങ്ങിനിർത്തേണ്ട തൂണിന്റെ അടിത്തറ ആവശ്യത്തിന് ആഴത്തിൽ കുഴിക്കാതെയാണ് നിർമ്മിച്ചതെന്നും അതുകൊണ്ടാണ് ഇത് പെട്ടെന്ന് വിള്ളലിലേക്ക് നയിച്ചതെന്നും പ്രദേശവാസികളായ അജയ് കുമാർ, പ്രദീപ് എന്നിവർ ആരോപിച്ചു. .
തൂൺ പൂർണ്ണമായി പുനർനിർമ്മിക്കുന്നതിന് പകരം ഒരു ഉറപ്പ് പോലെ കോൺക്രീറ്റ് പൂശുകയാണ് കമ്പനി ചെയ്തത്. തൂണിന് താഴെ ആവശ്യത്തിന് മണ്ണില്ലാത്തതിനാൽ അടിത്തറയിൽ നിന്നും മണ്ണ് മാറ്റാൻ നിർമ്മാണ കമ്പനി തയ്യാറാകുന്നില്ല. ഇതിന്റെ ഫലമായി കനത്ത മഴ പെയ്യുമ്പോൾ അടിയിലെ മണ്ണ് ഒലിച്ചുപോവുകയും താഴെയുള്ള വീടുകളിലേക്ക് വൻതോതിൽ ചെളി ഇരച്ചുകയറുകയും ചെയ്യുകയാണ്. ഹൈവേ നിർമ്മാണം തുടങ്ങിയത് മുതൽ തങ്ങൾ ഈ ദുരിതം അനുഭവിക്കുകയാണെന്ന് നാട്ടുകാരനായ വിജേഷ് പറഞ്ഞു
രാവിലെ തന്നെ നാട്ടുകാർ സ്ഥലത്ത് എത്തിയെങ്കിലും ഉദ്യോഗസ്ഥരും കമ്പനി അധികൃതരും ഉച്ചയ്ക്ക് ശേഷമാണ് പരിശോധനയ്ക്ക് എത്തിയത്. പരിശോധനയ്ക്ക് ശേഷം മണ്ണൊലിപ്പ് ശാശ്വതമായി തടയുന്നതിനായി പാലത്തിന് താഴെ ശക്തമായ സംരക്ഷണ ഭിത്തി നിർമ്മിക്കാമെന്ന് അധികൃതർ സമ്മതിച്ചു. തൽക്കാലത്തേക്ക് ജിയോ ടെക്സ്റ്റൈൽ ഉപയോഗിച്ച് മണ്ണൊലിപ്പ് തടയാനും അതിനുശേഷം സംരക്ഷണ ഭിത്തിയും സർവീസ് റോഡും നിർമ്മിച്ച് നൽകാനും കമ്പനി സമ്മതിച്ചിട്ടുണ്ടെന്ന് ചെങ്ങല പഞ്ചായത്ത് വാർഡ് മെമ്പർ ജയകുമാരി വ്യക്തമാക്കി. ദേശീയപാത 66 നിർമ്മാണത്തിന്റെ വിശദമായ പ്രോജക്ട് റിപ്പോർട്ടിൽ (DPR) ഈ താഴെയുള്ള പ്രദേശത്തെ വീടുകൾക്കായി സർവീസ് റോഡ് ഉൾപ്പെടുത്തിയിരുന്നില്ല. ഇത് നടപ്പിലായാൽ കുന്തടുക്കം, പുലിക്കുന്ന്, ബെവിഞ്ചെ മേഖലകളിലെ 500 ഓളം വീടുകളാണ് പുറംലോകവുമായി ബന്ധമില്ലാതെ ഒറ്റപ്പെടുക. ഇതേത്തുടർന്നാണ് പാലത്തിന് താഴെക്കൂടി പ്രത്യേക സർവീസ് റോഡ് നിർമ്മിക്കാമെന്ന് കമ്പനി അധികൃതർ ഉറപ്പ് നൽകിയത്.
മൂന്ന് ദിവസത്തിനകം ഇതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാമെന്ന് അധികൃതർ അറിയിച്ചതായി അജയ് കുമാർ പറഞ്ഞു. പരിശോധനയ്ക്കിടെ വിള്ളൽ വീണ തൂണിന്റെ കാര്യം ശ്രദ്ധയിൽപ്പെടുത്തിയ നാട്ടുകാരോട് ഈ തൂൺ അടുത്ത 15 വർഷത്തേക്ക് കൂടി ശക്തമായി നിൽക്കുമെന്നാണ് കമ്പനി ഉറപ്പ് നൽകിയത്. എന്നാൽ അധികൃതർ നൽകിയ ഉറപ്പ് പ്രകാരം 3 ദിവസത്തിനകം പണി തുടങ്ങിയില്ലെങ്കിൽ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുമെന്നും ദേശീയപാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർണ്ണമായി തടയുമെന്നും വാർഡ് മെമ്പർ ജയകുമാരിയും നാട്ടുകാരും മുന്നറിയിപ്പ് നൽകി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates