

കാസർകോട്: ജില്ലയിലെ അജാനൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ 64-കാരി എച്ച്1എൻ1 (H1N1) പനി ബാധിച്ച് മരണപ്പെട്ട സാഹചര്യത്തിൽ പൊതുജനങ്ങൾ കർശന ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) മുന്നറിയിപ്പ് നൽകി. ഇൻഫ്ലുവൻസ എ ഗ്രൂപ്പിൽപ്പെട്ട വൈറസ് മൂലമുണ്ടാകുന്ന അണുബാധയാണ് എച്ച്1എൻ1. സാധാരണയായി പന്നികളിലാണ് ഈ വൈറസ് കൂടുതലായി കണ്ടുവരുന്നത്. ഇവയുമായി അടുത്തിടപഴകുന്ന ആളുകളിലേക്ക് രോഗം പകരാൻ വലിയ സാധ്യതയുണ്ട്. വായുവിലൂടെയാണ് ഈ രോഗാണുക്കൾ പ്രധാനമായും ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് വ്യാപിക്കുന്നത്.
രോഗബാധയുണ്ടായാൽ പ്രകടനമാകുന്ന പ്രധാന ലക്ഷണങ്ങൾ താഴെ പറയുന്നവയാണ്:
ശക്തമായ പനിയും ശരീരവേദനയും
തൊണ്ടവേദനയും കഫമില്ലാത്ത വരണ്ട ചുമയും
കഠിനമായ ക്ഷീണവും വയറിളക്കവും
ഭൂരിഭാഗം ആളുകളിലും സാധാരണ പനി പോലെ നാലോ അഞ്ചോ ദിവസങ്ങൾ കൊണ്ട് രോഗം ഭേദമാകാറുണ്ട്. എന്നാൽ ചിലരിൽ ഇത് ഗുരുതര അവസ്ഥയിലേക്ക് വഴിമാറാം. ശ്വാസകോശത്തിലോ തലച്ചോറിലോ ഉണ്ടാകുന്ന അണുബാധ, നിലവിലുള്ള മറ്റ് അസുഖങ്ങൾ ഗുരുതരമാകുക എന്നിവയാണ് പ്രധാന സങ്കീർണ്ണതകൾ. അതിനാൽ ലക്ഷണങ്ങൾ കണ്ടാൽ ഉടനടി കൃത്യമായ ചികിത്സ തേടേണ്ടതുണ്ട്.
രോഗി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്ക് ചീറ്റുമ്പോഴും വൈറസ് അന്തരീക്ഷത്തിൽ വായുവിലൂടെ വ്യാപിക്കുന്നു. ഏകദേശം ഒരു മീറ്റർ ചുറ്റളവിൽ വരെ ഇത്തരം വൈറസുകൾ വ്യാപിക്കാൻ സാധ്യതയുണ്ട്. രോഗിയുടെ സ്രവങ്ങൾ പതിഞ്ഞ പരിസരത്തുള്ള വസ്തുക്കളിൽ സ്പർശിച്ച ശേഷം കൈകൾ ശുചിയാക്കാതെ കണ്ണിലോ മൂക്കിലോ വായിലോ തൊടുന്നത് വഴി രോഗം അതിവേഗം ശരീരത്തിനുള്ളിലേക്ക് കടക്കുന്നു.
രോഗബാധ ഗുരുതരമാകാൻ സാധ്യതയുള്ള താഴെ പറയുന്ന വിഭാഗങ്ങൾ പ്രത്യേക മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ഡിഎംഒ അറിയിച്ചു:
അഞ്ച് വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങൾ
65 വയസ്സിന് മുകളിൽ പ്രായമുള്ള മുതിർന്ന പൗരന്മാർ
ഗർഭിണികൾ
മറ്റ് ഗുരുതരമായ മറ്റ് രോഗങ്ങളുള്ളവരും രോഗപ്രതിരോധശേഷി കുറഞ്ഞവരും
പനി ലക്ഷണങ്ങൾ ഉള്ളവർ സ്വയം ചികിത്സയ്ക്ക് മുതിരാതെ അടുത്തുള്ള ആരോഗ്യകേന്ദ്രങ്ങളിൽ ചികിത്സ തേടണമെന്നും, പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കുകയും കൈകൾ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുകയും ചെയ്യണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates