

കോഴിക്കോട്: ഏറെ വിവാദമായ മെഡിക്കൽ കോളജ് ഐസിയു പീഡന കേസിൽ സമഗ്ര പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത മുഖ്യമന്ത്രി വിഡി സതീശനെ കാണും. സംസ്ഥാനത്തുണ്ടായ പുതിയ രാഷ്ട്രീയ മാറ്റങ്ങൾക്ക് പിന്നാലെ, പുതിയ സർക്കാരിൽ നിന്ന് തനിക്ക് വർഷങ്ങളായി നിഷേധിക്കപ്പെട്ട നീതി ഒടുവിൽ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് താനെന്ന് അതിജീവിത വ്യക്തമാക്കി. 2023 മാർച്ച് 18-നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. തൈറോയ്ഡ് ശസ്ത്രക്രിയയ്ക്ക് ശേഷം ഐ.സി.യു.വിൽ മയക്കത്തിൽ വിശ്രമിക്കുകയായിരുന്ന യുവതിയെ ആശുപത്രി അറ്റൻഡന്റായ എം. ശശീന്ദ്രൻ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. സംഭവത്തിന് പിന്നാലെ പൊതുജനങ്ങളുടെയും വിവിധ സംഘടനകളുടെയും വലിയ രീതിയിലുള്ള പ്രതിഷേധത്തെത്തുടർന്ന് ഒന്നാം പ്രതിയെ സർവീസിൽ നിന്ന് അടിയന്തിരമായി പിരിച്ചുവിട്ടിരുന്നു. എന്നാൽ, ഇപ്പോൾ അതിജീവിതയുടെ പോരാട്ടം പ്രതിയെ സംരക്ഷിക്കാൻ ശ്രമിച്ച ആശുപത്രി അധികൃതർക്കും സ്ഥാപനത്തിലെ മറ്റ് ജീവനക്കാർക്കും എതിരെയാണ്.
മൊഴി തിരുത്തിക്കാനായി ആശുപത്രിയിലെ അഞ്ച് വനിതാ ജീവനക്കാർ തന്നെ തടഞ്ഞുനിർത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി അതിജീവിത ആരോപിക്കുന്നു. തുടക്കത്തിൽ ഈ അഞ്ച് ജീവനക്കാർക്കെതിരെ അന്വേഷണം നടന്നിരുന്നെങ്കിലും, ഇവരെ സ്ഥലം മാറ്റുക മാത്രമാണ് ചെയ്തതെന്നും നിലവിൽ ഇവർ സർക്കാർ സർവീസിൽ സജീവമായി തുടരുകയാണെന്നും അവർ ചൂണ്ടിക്കാട്ടി. മെഡിക്കൽ കോളജ് അധികൃതർ കുറ്റക്കാരെ നിയമത്തിന് മുന്നിൽ നിന്ന് ബോധപൂർവ്വം സംരക്ഷിക്കുന്നതിന്റെ തെളിവാണിതെന്ന് അതിജീവിത കുറ്റപ്പെടുത്തി. തനിക്കെതിരെ ഉണ്ടായ അക്രമത്തിൽ പൊലീസിന്റെ ഭാഗത്തുനിന്നും തുടക്കത്തിൽ കൃത്യമായ നടപടികൾ ഉണ്ടായില്ലെന്ന ആക്ഷേപവും ശക്തമാണ്.
ഇതോടൊപ്പം, മെഡിക്കൽ കോളജിലെ മുതിർന്ന ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർ കേസുമായി ബന്ധപ്പെട്ട ഔദ്യോഗിക രേഖകളിൽ ബോധപൂർവ്വം തിരിമറി നടത്തിയതായി ആക്ഷൻ കൗൺസിൽ ആരോപിച്ചു. പ്രൊസിക്യൂഷന്റെ കേസ് ദുർബലപ്പെടുത്തുന്നതിനായി അതിജീവിതയുടെ മെഡിക്കൽ സ്റ്റേറ്റ്‌മെന്റിൽ നിന്ന് പ്രധാനപ്പെട്ട പല വിവരങ്ങളും മനഃപൂർവ്വം ഒഴിവാക്കിയെന്നും, ഒരു ജൂനിയർ ഡോക്ടറുടെ പരാമർശങ്ങൾ വ്യാജമായി രേഖകളിൽ കൂട്ടിച്ചേർത്തുവെന്നുമാണ് ഇവരുടെ പരാതി. നിലവിൽ കേസിന്റെ വിചാരണ കോടതിയുടെ പരിഗണനയിലാണ്. എങ്കിലും പുതിയ ഭരണസംവിധാനത്തിൽ നിന്ന് അടിയന്തിരമായി വകുപ്പുതലത്തിലുള്ള ശക്തമായ നടപടികൾ ഉണ്ടാകണമെന്നാണ് അതിജീവിതയുടെയും ആക്ഷൻ കൗൺസിലിന്റെയും പ്രധാന ആവശ്യം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates