

കോഴിക്കോട്: പേരാമ്പ്ര ബ്ലോക്ക് റിസോഴ്‌സ് സെന്ററിലെ സ്‌പെഷ്യൽ എഡ്യൂക്കേറ്റർമാർ ലഹരിക്കടത്ത് സംഘത്തിൽ ഉൾപ്പെട്ട സംഭവത്തിൽ തങ്ങൾക്ക് മുൻകൂട്ടി വിവരമൊന്നുമില്ലായിരുന്നുവെന്ന് ബിആർസി അധികൃതർ. അതേസമയം ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി കീർത്തന വിദ്യാർഥികൾക്കായി സൂംബ നൃത്തം സംഘടിപ്പിച്ചിരുന്നതായും വെളപ്പെടുത്തൽ. ശാരീരിക്ഷമത വർധിപ്പിക്കുന്നതിനായുള്ള മാർഗം എന്ന നിലയിലായിരുന്നു ഇത്. സ്ഥാപനത്തിൽ ജോലി ചെയ്യുന്ന സമയത്ത് ഇവർക്ക് ലഹരിബന്ധമുള്ളതായി യാതൊരു സൂചനയും ലഭിച്ചിരുന്നില്ലെന്ന് അധികൃതർ വ്യക്തമാക്കി. സമഗ്ര ശിക്ഷാ കേരളയ്ക്ക് (SSK) കീഴിൽ പ്രവർത്തിക്കുന്ന പേരാമ്പ്ര ബിആർസിയിലെ ഫിസിക്കൽ എഡ്യൂക്കേഷൻ ഇൻസ്ട്രക്ടറായ കീർത്തന, ഓട്ടിസം ബാധിതരായ കുട്ടികളെ പഠിപ്പിച്ചിരുന്ന കാവ്യ എന്നിവരെ കഴിഞ്ഞ ദിവസമാണ് ലഹരിക്കടത്തുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവം വിവാദമായതോടെ ഇരുവരെയും സർവീസിൽ നിന്ന് നീക്കം ചെയ്തതായി അധികൃതർ അറിയിച്ചു.
കീർത്തനയുടെ അറസ്റ്റിന് പിന്നാലെ ജീവനക്കാരുടെ യോഗം വിളിച്ചുചേർത്തെന്നും ലഹരിബന്ധമുള്ളവർ ആരോടെങ്കിലും ഉണ്ടെങ്കിൽ സ്ഥാപനത്തിന്റെ പേര് ദോഷത്തിലാക്കാതെ രാജിവെച്ചു പോകണമെന്ന് ആവശ്യപ്പെട്ടിരുന്നതായും ബിആർസി ഉദ്യോഗസ്ഥർ പറഞ്ഞു. കീർത്തനയുമായി അടുത്ത സൗഹൃദമുണ്ടായിരുന്ന കാവ്യയോട് കാര്യങ്ങൾ തിരക്കിയെങ്കിലും വ്യക്തിപരമായ സൗഹൃദത്തിനപ്പുറം ലഹരി ഇടപാടുകളിൽ പങ്കില്ലെന്നാണ് അവർ പറഞ്ഞിരുന്നതെന്നും അധികൃതർ വ്യക്തമാക്കി.
അതേസമയം, അറസ്റ്റിലായ കീർത്തന സ്കൂളിൽ പരിശീലന പരിപാടിക്കിടെ സിഗരറ്റ് കൈവശം വെച്ചതിന് മുമ്പ് പരാതി ഉയർന്നിരുന്നുവെന്ന് ആരോപിച്ച് കെഎസ്‌യു, എംഎസ്എഫ് പ്രവർത്തകർ പേരാമ്പ്ര ബിആർസിയിലേക്ക് മാർച്ച് നടത്തി. ബിആർസി അധികൃതർക്കെതിരെയും നടപടി വേണമെന്ന് ഇവർ ആവശ്യപ്പെട്ടു.
എംഡിഎംഎയുമായി ഒരാൾ പിടിയിലായതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് അധ്യാപകരുടെ ലഹരിബന്ധം പുറത്തുവരുന്നത്. ഗൾഫിലുള്ള ഫോൺ നമ്പറിലേക്ക് സന്ദേശമയച്ചാണ് പ്രതികൾ ലഹരിമരുന്ന് വാങ്ങിയിരുന്നത്. ഇതിനായി പണം അയച്ച ക്യുആർ കോഡ് കീർത്തനയുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചതാണെന്ന് പൊലീസ് കണ്ടെത്തി. കീർത്തനയെ ചോദ്യം ചെയ്തതിൽ നിന്നാണ് കാവ്യയുടെ പങ്കും വ്യക്തമായത്. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നും ഇവർക്ക് ലഹരിമരുന്ന് എത്തിച്ചുനൽകിയവരെക്കുറിച്ചും വടകര പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates