

റിയോ ഡി ജനീറോ: ലോകകപ്പിലെ നിരാശജനകമായ പ്രകടനത്തിനു പിന്നാലെ ക്ലബ് ഫുട്ബോളിലേക്ക് തിരിച്ചെത്തിയ മുൻ ബ്രസീൽ സൂപ്പർ താരം നെയ്മർ ജൂനിയർ സാന്റോസ് ടീമിനായി ഇരട്ട ഗോളുകൾ വലയിലാക്കി. നിർണായക പോരാട്ടത്തിൽ ചാപെകോയൻസിനെതിരെയാണ് നെയ്മർ ഇരട്ട ഗോളുകൾ നേടിയത്. ഫസ്റ്റ് ലീഗിൽ നിന്നു സാന്റോസ് തരംതാഴ്ത്തൽ ഭീഷണി നേരിടുന്നതിനിടെയാണ് ചാപെകോയൻസിനെതിരെ കളിക്കാനിറങ്ങിയത്. തോറ്റാൽ ടീം രണ്ടാം ഡിവിഷനിലേക്ക് തരംതാഴ്ത്തപ്പെടുമെന്ന ഘട്ടത്തിലാണ് നെയ്മറുടെ ഇരട്ട ഗോൾ ബലത്തിൽ ടീം 2-2നു സമനില പിടിച്ച് തരംതാഴ്ത്തൽ ഭീഷണിയിൽ നിന്നു രക്ഷപ്പെട്ടത്.
മത്സരത്തെ ശ്രദ്ധേയമാക്കിയത് ഗോൾ നേടിയ ശേഷമുള്ള നെയ്മറുടെ ആഘോഷമാണ്. വിമർശകർക്കുള്ള മറുപടി ഗോൾ നേടിയ ശേഷമുള്ള ആഘോഷത്തിലൂടെയാണ് നെയ്മർ നൽകിയത്. കഴിഞ്ഞ ദിവസം താരം വലിയ തോതിലുള്ള വിമർശനങ്ങൾ നേരിട്ടിരുന്നു. ഇതാണ് ഇത്തരമൊരു ആഘോഷത്തിനു താരത്തെ പ്രേരിപ്പിച്ചത്.
സഹ താരങ്ങൾ വെനസ്വെലയിൽ കോപ്പ സുഡാമേരിക്കാന മത്സരം കളിക്കുമ്പോൾ നെയ്മർ ടീമിനൊപ്പം ചേരാതെ പോക്കർ ടൂർണമെന്റിൽ പങ്കെടുത്തിരുന്നു. ഇതാണ് ആരാധകരെ ചൊടിപ്പിച്ചത്. സാന്റോസിനായി ഇരട്ട ഗോൾ നേടിയതിനു പിന്നാലെ വിമർശകർക്കുള്ള മറുപടിയെന്നോണം പോക്കർ കാർഡുകൾ ഡീൽ ചെയ്യുന്ന രീതിയിലും കോർണർ ഫ്ലാഗ് ഊരിയെടുത്ത് ഗോൾഫ് കളിക്കുന്നതു പോലെ അനുകരിച്ചുമാണ് താരം നേട്ടം ആഘോഷിച്ചത്.
34കാരനായ നെയ്മർ രണ്ടര മാസത്തെ ഇടവേളയ്ക്കു ശേഷമാണ് ക്ലബിനായി വീണ്ടും കളിക്കാനിറങ്ങിയത്. പരിക്കിനെ തുടർന്ന ഫിഫ ലോകകപ്പിൽ ചില മത്സരങ്ങളിൽ പകരക്കാരനായി ഇറങ്ങിയ താരം പ്രീ ക്വാർട്ടറിൽ നോർവേയോടു പരാജയപ്പെട്ട് ബ്രസീൽ പുറത്തായതിനു പിന്നാലെ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നു വിരമിച്ചിരുന്നു. പിന്നാലെയാണ് താരം വീണ്ടും ക്ലബ് പോരാട്ടങ്ങളിൽ സജീവമായത്. രണ്ടര മാസത്തെ ഇടവേളയ്ക്കു ശേഷമാണ് നെയ്മർ ക്ലബിനായി കളിക്കാനിറങ്ങിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates