

പാലക്കാട്: വാഴപ്പഴം, ആപ്പിൾ, മാങ്ങ, തക്കാളി, അവക്കാഡോ തുടങ്ങിയ വിളവെടുപ്പിന് ശേഷവും വേഗത്തിൽ പഴുക്കുന്ന (ക്ലൈമാക്റ്റെറിക്) പഴവർഗ്ഗങ്ങളുടെ സംഭരണ ആയുസ് വർദ്ധിപ്പിക്കുന്നതിനായി പുത്തൻ സാങ്കേതികവിദ്യ വികസിപ്പിച്ച് പാലക്കാട് ഐഐടിയിലെ ഗവേഷകർ. കുറഞ്ഞ ചിലവിൽ നിർമ്മിക്കാവുന്ന മെറ്റൽ ഓക്സൈഡ് കാറ്റലിസ്റ്റ് കണ്ടെത്തിയതിന് ഗവേഷകർക്ക് ഇന്ത്യൻ പേറ്റന്റും ലഭിച്ചു. ഐഐടി കെമിസ്ട്രി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. ദിനേശ് ജഗദീശൻ, ഗവേഷക വിദ്യാർത്ഥി രോഷ്നി എം എന്നിവരാണ് ഈ വിപ്ലവാത്മക കണ്ടുപിടുത്തത്തിന് പിന്നിൽ.
പഴങ്ങളിലുള്ള സ്വാഭാവിക സസ്യ ഹോർമോണായ എഥിലീനാണ് വിളവെടുപ്പിന് ശേഷം അവ വേഗത്തിൽ പഴുക്കുന്നതിനും തുടർന്ന് നശിക്കുന്നതിനും കാരണമാകുന്നത്. ഇത് പഴങ്ങളുടെ പോഷകമൂല്യം കുറയ്ക്കുകയും കാർഷിക വിതരണ ശൃംഖലയിൽ വൻ സാമ്പത്തിക നഷ്ടമുണ്ടാക്കുകയും ചെയ്യാറുണ്ട്. ഇതിന് പരിഹാരമായാണ് ഐഐടി സംഘം കാറ്റലിറ്റിക് കൺവെർട്ടർ മാതൃകയിലുള്ള സാങ്കേതികവിദ്യ തയ്യാറാക്കിയത്. വാഹനങ്ങളിലെ ഐസി എഞ്ചിൻ എക്‌സ്‌ഹോസ്റ്റുകളിൽ കാണപ്പെടുന്നതിന് സമാനമായ ഈ സംവിധാനം വിളകൾ സൂക്ഷിക്കുന്ന കണ്ടെയ്‌നറുകളിൽ ഘടിപ്പിക്കാൻ സാധിക്കും.
സാധാരണ ഇത്തരം സാങ്കേതികവിദ്യകളിൽ പ്ലാറ്റിനം, സ്വർണം, പലേഡിയം, വെള്ളി തുടങ്ങിയ വിലയേറിയ ലോഹങ്ങളാണ് ഉപയോഗിക്കാറുള്ളത്. എന്നാൽ ഇവയൊന്നുമില്ലാതെ തന്നെ കാര്യക്ഷമമായി പ്രവർത്തിക്കാൻ സാധിക്കുന്നു എന്നതാണ് ഈ കണ്ടെത്തലിന്റെ പ്രധാന പ്രത്യേകത. അഞ്ച് ഡിഗ്രി സെൽഷ്യസ് വരെയുള്ള കുറഞ്ഞ താപനിലയിലും കൃത്യമായി പ്രവർത്തിക്കാൻ കഴിയുന്ന ട്രാൻസിഷൻ മെറ്റൽ അധിഷ്ഠിത കാറ്റലിസ്റ്റാണിത്. വ്യവസായികാടിസ്ഥാനത്തിൽ ഇത് ഉപയോഗിക്കുന്നതിലൂടെ പഴങ്ങൾ പാഴാകുന്നത് വലിയ അളവിൽ കുറയ്ക്കാനും കർഷകർക്കും വ്യാപാരികൾക്കും കൂടുതൽ സാമ്പത്തിക നേട്ടമുണ്ടാക്കാനും സാധിക്കുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates