

പാലക്കാട്: തിരിച്ചറിയൽ കാർഡ് കൈവശമില്ലാത്ത കോളജ് വിദ്യാർഥികൾക്ക് തിങ്കളാഴ്ച മുതൽ യാത്രായിളവ് അനുവദിക്കില്ലെന്ന് സ്വകാര്യ ബസ് ഉടമകൾ പ്രഖ്യാപിച്ചു. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം മേഖലയിലെ വിവിധ സ്വകാര്യ ബസ് ഉടമ സംഘടനകളുടെ സംയുക്തസമിതിയാണ് ഈ തീരുമാനവുമായി രംഗത്തെത്തിയിരിക്കുന്നത്.
പുതിയ അധ്യയന വർഷം ആരംഭിച്ച് ഒന്നര മാസം പിന്നിട്ടിട്ടും മേഖലയിലെ ഭൂരിഭാഗം വിദ്യാഭ്യാസ സ്ഥാപനങ്ങളും വിദ്യാർഥികൾക്ക് നിർബന്ധിത പിങ്ക് നിറത്തിലുള്ള യാത്രായിളവ് കാർഡുകൾ വിതരണം ചെയ്തിട്ടില്ലെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് ബസ് ഉടമകളുടെ ഈ നീക്കം.
സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി (എസ്.ടി.എ.) യോഗത്തിന്റെ തീരുമാനപ്രകാരം ജൂലൈ 1 മുതൽ പിങ്ക് നിറത്തിലുള്ള വിദ്യാർഥി തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കിയിരുന്നു. സർവകലാശാലാ അഫിലിയേഷൻ ഉൾപ്പെടെയുള്ള ഔദ്യോഗിക രേഖകൾ സമർപ്പിച്ച് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിൽ നിന്ന് കാർഡുകൾ കൈപ്പറ്റി വിദ്യാർഥികൾക്ക് വിതരണം ചെയ്യേണ്ടത് വിദ്യാഭ്യാസ സ്ഥാപന മേധാവികളുടെ ഉത്തരവാദിത്തമാണെന്ന് ബസ് ഉടമകൾ ചൂണ്ടിക്കാട്ടുന്നു.
നിലവിലെ മോട്ടോർ വാഹന വകുപ്പ് ചട്ടപ്രകാരം സർക്കാർ, എയ്ഡഡ്, സ്വാശ്രയ വിഭാഗങ്ങളിലെ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾ സ്ഥാപന മേധാവി സാക്ഷ്യപ്പെടുത്തിയ പിങ്ക് കാർഡാണ് യാത്രാവേളകളിൽ കൈവശം വയ്ക്കേണ്ടത്. സർവകലാശാലകളിലോ മറ്റ് സ്ഥാപനങ്ങളിലോ പ്രൈവറ്റായി (തുല്യതാ പഠനം) പഠിക്കുന്നവർ സ്ഥാപന മേധാവി മുഖേന അപേക്ഷിച്ച് ആർ.ടി.ഒ. അനുവദിക്കുന്ന കാർഡാണ് ഉപയോഗിക്കേണ്ടത്.
മേഖലയിലെ ഏകദേശം 90 ശതമാനം വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇതുവരെ ആർ.ടി.ഒ ഓഫീസിൽ നിന്ന് കാർഡുകൾ കൈപ്പറ്റിയിട്ടില്ലെന്നാണ് സംയുക്തസമിതി ആരോപിക്കുന്നത്. കാർഡുകൾ ഇല്ലാത്തതുമൂലം വിദ്യാർഥികളും ബസ് ജീവനക്കാരും തമ്മിൽ ബസുകളിൽ പതിവായി തർക്കങ്ങൾ ഉണ്ടാകുന്നുണ്ട്. എന്നാൽ, ഈ കാലതാമസത്തിന് ഉത്തരവാദികളായ സ്ഥാപന മേധാവികൾക്കെതിരെ നടപടി സ്വീകരിക്കുന്നതിന് പകരം മോട്ടോർ വാഹന വകുപ്പ് ബസ് ജീവനക്കാർക്കെതിരെയാണ് ചാർജ് ഈടാക്കുന്നതെന്നും സമിതി ചൂണ്ടിക്കാട്ടി.
സമയബന്ധിതമായി കാർഡുകൾ കൈപ്പറ്റി വിതരണം ചെയ്യുന്നതിൽ ഗുരുതര വീഴ്ച വരുത്തിയ വിദ്യാഭ്യാസ സ്ഥാപന മേധാവികൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് കർശന നടപടി സ്വീകരിക്കണമെന്ന് ബസ് ഉടമകൾ ആവശ്യപ്പെട്ടു. ഇതുവരെ കാർഡില്ലാത്ത വിദ്യാർഥികൾക്കും മാനുഷിക പരിഗണന നൽകി സ്വകാര്യ ബസ് ഉടമകളും ജീവനക്കാരും യാത്രായിളവ് അനുവദിച്ചിരുന്നുവെന്നും അവർ വ്യക്തമാക്കി. തിങ്കളാഴ്ച മുതൽ നിർബന്ധിത തിരിച്ചറിയൽ കാർഡ് ഹാജരാക്കാത്ത വിദ്യാർഥികൾക്ക് യാത്രായിളവ് അനുവദിക്കില്ലെന്ന വിവരം പൊലീസിനും മോട്ടോർ വാഹന വകുപ്പിനും (MVD) രേഖാമൂലം അറിയിച്ചതായും സംയുക്തസമിതി ഭാരവാഹികൾ അറിയിച്ചു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates