അവസാന വിസിലായിരുന്നു; മറ്റൊരര്‍ത്ഥത്തില്‍ ആദ്യ വിസിലും. കളിക്കമ്പം മാത്രമല്ല, കളിയെഴുത്തും കിക്കോഫ് ചെയ്ത വിസില്‍.
ഓര്‍മ്മയിലുണ്ട് ആ ആവേശനിമിഷങ്ങളോരോന്നും. വയനാട്ടിലെ എസ്റ്റേറ്റ് ക്വാര്‍ട്ടേഴ്‌സിന്റെ കാവി മെഴുകിയ പൂമുഖത്ത് മലര്‍ന്നുകിടക്കുകയാണ് ഞാനും അനിയനും. തൊട്ടപ്പുറത്ത് ചാരുകസേരയില്‍ അച്ഛന്‍. മുറിക്ക് നടുവിലെ മേശപ്പുറത്ത് രാജകുമാരനെപ്പോലെ ഞങ്ങളുടെ ഫിലിപ്സ് ട്രാന്‍സിസ്റ്റര്‍.
വി.ഐ.പി ഇമേജാണ് അന്ന് വയനാട്ടില്‍ റേഡിയോക്ക്. ശരിക്കും രാജകീയ പരിവേഷം. കുട്ടികള്‍ക്കൊന്നും അവന്റെ മേല്‍ തൊടാനോ തലോടാനോ അവകാശമില്ല. ഞങ്ങള്‍ക്ക് കയ്യെത്താത്ത ഉയരത്തില്‍, അച്ഛന്റെ ഏടത്തി തുന്നിക്കൊടുത്ത ഭംഗിയുള്ള കുപ്പായമണിഞ്ഞുകൊണ്ടാവും അവന്റെ ഇരിപ്പ്. കിളികളുടേയും പൂക്കളുടേയും ചിത്രങ്ങള്‍ തുന്നിപ്പിടിപ്പിച്ച മേല്‍വസ്ത്രത്തിനടിയിലെ നഗ്‌നമേനി കാണാന്‍ ഞങ്ങള്‍ക്കാര്‍ക്കുമില്ല അനുമതി. പൊടിപിടിക്കുമത്രെ.
1973 ഡിസംബറിലെ ആ രാത്രി ഞങ്ങള്‍ തപസ്സിരുന്നത് കാതങ്ങള്‍ക്കപ്പുറത്ത് എറണാകുളം മഹാരാജാസ് കോളേജ് മൈതാനത്ത് നടക്കുന്ന സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ഫൈനലിന്റെ ദൃക്സാക്ഷി വിവരണം കേള്‍ക്കാനാണ്. കേരളം മുഴുവന്‍ കാത്തിരുന്ന രോമാഞ്ചദായക പോരാട്ടത്തില്‍ ആര് ജയിക്കുമെന്നറിയാന്‍.
കേള്‍വി അത്ര സുഖകരമല്ല അന്ന് വയനാട്ടിലെ റേഡിയോ ശ്രോതാക്കള്‍ക്ക്. വ്യക്തത കുറഞ്ഞ ഫ്രീക്വന്‍സിയില്‍ അലയലയായിട്ടാണ് ശബ്ദങ്ങള്‍ ഒഴുകിയെത്തുക; കറിക്ക് വറവിടുന്നതുപോലുള്ള കറകറ ശബ്ദത്തിന്റെ അകമ്പടിയോടെ. മത്സരം അവസാന ഘട്ടമെത്തിയപ്പോള്‍ അട്ടം നോക്കിയുള്ള കിടപ്പ് അവസാനിപ്പിച്ച് ഞാനും അനിയനും റേഡിയോ മേശയോട് ചേര്‍ന്നിരുന്നു. കലാശക്കൊട്ടിന്റെ ക്ലൈമാക്സ് മിസ്സാകരുതല്ലോ.
രണ്ടിനെതിരെ മൂന്ന് ഗോളിന് മുന്നിലാണ് കേരളം. ഏതു നിമിഷവും കളിക്ക് കര്‍ട്ടന്‍ വീഴാം. കേരളം ചരിത്രത്തിലാദ്യമായി ട്രോഫി നേടാം.
റയില്‍വേസിന്റെ ചിന്നറെഡ്ഢി പന്തുമായി കേരളത്തിന്റെ ബോക്സിലേക്ക് നുഴഞ്ഞുകയറി വന്നത് അപ്പോഴാണ്. ഗോളി രവി അല്പം സ്ഥാനം തെറ്റി നില്‍ക്കുന്നു. പ്രതിരോധം ആകെ ഛിന്നഭിന്നം. കമന്റേറ്റര്‍ ഡി. അരവിന്ദന്‍ അലറിവിളിക്കുന്നത് കേള്‍ക്കാമായിരുന്നു: ''എന്തും സംഭവിക്കാം. ഒരു ഗോള്‍ മണക്കുന്നുണ്ട്. സ്റ്റേഡിയം മുഴുവന്‍ വീര്‍പ്പടക്കി നോക്കിയിരിക്കുകയാണ്...''
ഇടയ്ക്ക് കറകറശബ്ദം ഇടപെടുന്നു. ഒന്നും കേള്‍ക്കാനില്ല. ആകെയൊരു ബഹളം. അരവിന്ദന്‍ ഉച്ചത്തില്‍ എന്തൊക്കെയോ വിളിച്ചുപറയുന്നുണ്ട്. ഒന്നും വ്യക്തമാകുന്നില്ലെന്നു മാത്രം. എന്തു സംഭവിച്ചു എന്നറിഞ്ഞേ പറ്റൂ. അച്ഛന്റെ കര്‍ക്കശനോട്ടം അവഗണിച്ച് ഞങ്ങള്‍ പൊടുന്നനെ ചാടിയെഴുന്നേല്‍ക്കുന്നു. കുഞ്ഞു കാതുകള്‍ റേഡിയോയുടെ സ്പീക്കറിനോട് ചേര്‍ത്തുവെയ്ക്കുന്നു. ആകെ കേള്‍ക്കാവുന്നത് മഴയുടെ മര്‍മ്മരം പോലുള്ള ഒരൊച്ച മാത്രം.
വിജയനിമിഷം
പക്ഷേ, നിമിഷങ്ങള്‍ക്കകം കേട്ടു, ആ ശബ്ദഘോഷത്തിനിടയിലൂടെ അരവിന്ദന്റെ അലര്‍ച്ച: ''ജയിച്ചു, നമ്മള്‍ ജയിച്ചു...''
അത്രയേ കേള്‍ക്കേണ്ടിയിരുന്നുള്ളൂ. കൈകള്‍ രണ്ടും മുകളിലേക്കെറിഞ്ഞു തുള്ളിച്ചാടിത്തുടങ്ങി ഞങ്ങള്‍; സ്വയം മറന്നുകൊണ്ട്. തുള്ളലിന്റെ താളത്തില്‍ ''മ്മള് ജയിച്ചേ, മ്മള് ജയിച്ചേ'' എന്ന മുദ്രാവാക്യവും. ചെറുചിരിയോടെ അച്ഛന്‍ എഴുന്നേറ്റു പോയി. പിന്നാലെ, ഒച്ചയും ബഹളവും കേട്ട് ചട്ടുകവുമായി അടുക്കളയില്‍ നിന്നോടിവന്ന വല്യമ്മ മൂക്കത്ത് വിരല്‍വെച്ച് ചോദിച്ചു:
''ദെന്താ കഥ? ചാമീന്റെ റാക്ക് കുടിച്ചുവോ ങ്ങള്, ഇങ്ങനെ പ്രാന്തമ്മാരെപ്പോലെ തുള്ളിക്കളിക്കാന്‍?''
എസ്റ്റേറ്റ് തൊഴിലാളികളുടെ ആവശ്യാര്‍ത്ഥം കുടില്‍ വ്യവസായമെന്നോണം ചാമി വാറ്റിയെടുത്തിരുന്ന റാക്ക് കുടിച്ചില്ലെങ്കിലെന്ത്? അതിലും വലിയ ലഹരിയുടെ ഉന്മാദത്തിലായിരുന്നു ഞങ്ങള്‍. മറഡോണയുടെ അര്‍ജന്റീനക്കുവേണ്ടിയോ നെയ്മറുടെ ബ്രസീലിനുവേണ്ടിയോ മെസ്സിയുടെ പി.എസ്.ജിക്കു വേണ്ടിയോ ക്രിസ്ത്യാനോ റൊണാള്‍ഡോയുടെ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനുവേണ്ടിയോ ആയിരുന്നില്ല ഞങ്ങളുടെ ആര്‍പ്പുവിളി. സ്വന്തം നാടിനും നാട്ടുകാര്‍ക്കും വേണ്ടിയായിരുന്നു. ഒരിക്കലും നേരില്‍ കണ്ടിട്ടില്ലെങ്കിലും കുടുംബാംഗങ്ങളെപ്പോലെ ഞങ്ങള്‍ സ്നേഹിച്ച, ഹൃദയത്തിന്റെ ഭാഗമായി കണ്ട, സ്വദേശികളായ മണിമാര്‍ക്കും സേവ്യര്‍ പയസ്സുമാര്‍ക്കും നജീമുദ്ദീന്‍മാര്‍ക്കും ടൈറ്റസ് കുര്യന്‍മാര്‍ക്കും വേണ്ടി.
വിരല്‍ത്തുമ്പില്‍ മെസ്സിയും റൊണാള്‍ഡോയും നെയ്മറുമെല്ലാം വന്നു നില്‍ക്കുന്ന ഈ യുഗത്തില്‍നിന്ന് തിരിഞ്ഞുനോക്കുമ്പോള്‍ തമാശ തോന്നാം. ഇത്രയൊക്കെ പുളകം കൊള്ളേണ്ടതുണ്ടോ ഒരു സാദാ ദേശീയ ടൂര്‍ണമെന്റിലെ വിജയത്തെ ചൊല്ലി? അതും അര നൂറ്റാണ്ടിനിപ്പുറം. കുറച്ച് ഓവറല്ലേ ഇതെല്ലാം ഭായീ?
ഓവര്‍ തന്നെ. സംശയമില്ല. എങ്കിലെന്ത്? ആ അനര്‍ഘ നിമിഷങ്ങളുടെ മൂല്യമറിയണമെങ്കില്‍, അന്നനുഭവിച്ച ആവേശലഹരി ശരിക്കും ഉള്‍ക്കൊള്ളാന്‍ കഴിയണമെങ്കില്‍, ആ കാലത്തേക്ക് തിരിച്ചു പോകണം; ആ പ്രായത്തിലേക്കും.
വിശ്വസിക്കുക: സന്തോഷ് ട്രോഫി ആയിരുന്നു അന്ന് ഞങ്ങളുടെ ലോകകപ്പും യൂറോ കപ്പും ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പുമെല്ലാം. നജീമുദ്ദീന്‍ ആയിരുന്നു ഞങ്ങളുടെ ജേര്‍ഡ് മുള്ളര്‍; സേവ്യര്‍ പയസ് യോഹാന്‍ ക്രൈഫും.
കേരളം ജയിച്ചതിന്റെ പിറ്റേന്ന് അവധിയായിരുന്നു, ഞങ്ങള്‍ സ്‌കൂള്‍ കുട്ടികള്‍ക്ക്. നാടെങ്ങും ആഹ്ലാദാരവങ്ങള്‍ അലയടിച്ച ദിനം. പിറ്റേന്ന് സ്‌കൂളില്‍ ചെന്നപ്പോള്‍ ഡ്രില്‍ മാഷ് എല്ലാ കുട്ടികളോടുമായി പറഞ്ഞു: ''മിനിയാന്നത്തെ കളിയെക്കുറിച്ച് നിങ്ങള്‍ക്കു തോന്നിയ കാര്യം ഒരൊറ്റ വാചകത്തില്‍ എഴുതിത്തരണം.''
സ്വന്തം ഭാവനാവിലാസം പോലെ ഓരോരുത്തരും എഴുതി. ചിലരൊക്കെ മനോരമയിലേയും മാതൃഭൂമിയിലേയും ചന്ദ്രികയിലേയും തലക്കെട്ടുകള്‍ ഓര്‍മ്മയില്‍നിന്ന് അപ്പടി പകര്‍ത്തി: കേരളത്തിന് സന്തോഷ് ട്രോഫി; ഹാട്രിക്ക് വീരന്‍ മണിയുടെ ദിവസം, കേരളം ദേശീയ ചാമ്പ്യന്മാര്‍ എന്ന മട്ടില്‍. എനിക്കെഴുതാന്‍ തോന്നിയത് ഇങ്ങനെയാണ്: ''മഹാരാജാസ് മൈതാനത്ത് കേരളം മഹാരാജാസ്.''
അന്നത്തെ ആറാം ക്ലാസ്സുകാരന്റെ ബുദ്ധിയില്‍ പൊട്ടിവിരിഞ്ഞ ''പഞ്ച് ലൈന്‍.''
എഴുതിയ നോട്ട് ബുക്ക് തെല്ലൊരു ജാള്യത്തോടെയാണ് ജോസഫ് സാറിനെ കാണിച്ചത്. സാര്‍ ചിരിച്ചു; എന്നിട്ട് പുറത്തുതട്ടി പറഞ്ഞു: കൊള്ളാമല്ലോ.
ഒരുപക്ഷേ, 'കളിയെഴുത്തി'ല്‍നിന്ന് ലഭിച്ച ആദ്യത്തെ അഭിനന്ദനം.
ചോര തുടിക്കുന്ന എഴുത്ത്
തീര്‍ന്നില്ല. ആ സന്തോഷ് ട്രോഫി വിജയം കുറേപ്പേരെ രായ്ക്കുരാമാനം താരങ്ങളാക്കി. കേട്ടും വായിച്ചറിഞ്ഞും പത്രത്തിലെ മങ്ങിയ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പടങ്ങളില്‍ കണ്ടും മാത്രം പരിചയമുള്ള ചിലര്‍. എസ്റ്റേറ്റിലെ തൊഴുത്തിനോട് ചേര്‍ന്ന് ഞങ്ങള്‍ കുട്ടികളുടെ പതിവ് മേച്ചില്‍പ്പുറമായിരുന്ന ഉണക്കപ്പുല്‍മൈതാനത്ത് പിറ്റേന്ന് വൈകുന്നേരം കനലില്‍ വാട്ടിയ ബബ്ലിമൂസ് പന്തുമായി കളിക്കാനെത്തിയത് രവിയും രജിയും ജയരാജും കുമാരനും കുഞ്ഞാപ്പയും കുഞ്ഞയമ്മദും മൊയ്തീനും സുബൈറും മജീദും ഒന്നുമായിരുന്നില്ല. മണിയും നജീമുദ്ദീനും ടൈറ്റസ് കുര്യനും വില്യംസും രത്‌നാകരനും ഹമീദും സി.സി. ജേക്കബും ഗോളി രവിയും ആയിരുന്നു.
ത്രസിപ്പിക്കുന്ന ആ ദേശീയ വിജയം സൃഷ്ടിച്ച ആവേശഭൂമികയിലേക്കാണ് അടുത്ത വര്‍ഷത്തെ മ്യൂണിക് ലോകകപ്പ് (1974) പറന്നിറങ്ങിയത്. കളി കാണാനും കമന്ററി കേള്‍ക്കാനും അവസരമില്ല അന്ന്. ആകെയുള്ള ആശ്രയം മാതൃഭൂമിയില്‍ വിംസിയും മനോരമയില്‍ അബുവുമൊക്കെ എഴുതുന്ന റിപ്പോര്‍ട്ടുകളാണ്. ഒരു ദിവസം വൈകി മാത്രം ഞങ്ങള്‍ വയനാട്ടുകാരെ തേടിയെത്തുന്ന റിപ്പോര്‍ട്ടുകള്‍. പക്ഷേ, സങ്കല്പങ്ങളിലെ രാജകുമാരന്മാരായ ബെക്കന്‍ബോവറേയും മുള്ളറേയും ക്രൈഫിനേയും നീസ്‌കെന്‍സിനേയും സെപ്പ് മേയറേയും ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്താന്‍ ചോര തുടിക്കുന്ന ആ എഴുത്ത് ധാരാളമായിരുന്നു.
വിശ്വസിക്കുമോ? തിളങ്ങുന്ന സ്വര്‍ണ്ണത്തലമുടി കാറ്റില്‍ പറത്തി, നീലക്കണ്ണുകളില്‍ തീക്ഷ്ണമായ ഗോള്‍ദാഹവുമായി എതിര്‍ പ്രതിരോധമേഖലയില്‍ പടക്കുതിരയെപ്പോലെ മേഞ്ഞുനടന്ന ക്രൈഫിനെ പാതിമയക്കത്തില്‍പ്പോലും സ്വപ്നം കണ്ടിരുന്നു ആ രാത്രികളില്‍. വിംസിയുടെ എഴുത്തിന് നന്ദി.
വാക്കുകളുടെ മാജിക് ആയിരുന്നു അത്. പത്രങ്ങളില്‍ വായിച്ച റിപ്പോര്‍ട്ടുകളില്‍നിന്ന് മനസ്സിലേക്ക് കുതിച്ചുകയറിവന്ന ബിംബങ്ങള്‍, മിത്തുകള്‍. തത്സമയ ദൃശ്യങ്ങള്‍ അവയുടെ എല്ലാ പൊലിമയോടേയും ഇഷ്ടാനുസരണം കണ്‍മുന്നില്‍ തെളിയുന്ന ഇക്കാലത്ത്, അത്തരമൊരു മാജിക്കിന് എന്ത് പ്രസക്തി?
പിന്നെയും ലോകകപ്പുകള്‍ വന്നു; താരസങ്കല്പങ്ങളും കളി നിയമങ്ങളും മാറിമറിഞ്ഞു. കളിയെഴുത്തിന്റേയും കമന്ററിയുടേയും രൂപഭാവങ്ങള്‍ മാറി. ആസ്വാദന ശൈലികള്‍ മാറി; ആരാധനയുടെ സംസ്‌കാരവും. ക്രൈഫിനും മുള്ളറിനും ദീനോസോഫിനും മാരിയോ കെംപസ്സിനും മുന്നില്‍ ദക്ഷിണവെച്ച് തുടങ്ങിയ എന്റെ ഫുട്ബാള്‍ തീര്‍ത്ഥാടനം കിലിയന്‍ എംബപ്പേയിലും റോബര്‍ട്ട് ലെവന്‍ഡോസ്‌കിയിലും എത്തിനില്‍ക്കുന്നു.
എങ്കിലും ആ പഴയ മാജിക് ഇനിയൊരിക്കലും ആവര്‍ത്തിക്കപ്പെടില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ തെല്ലൊരു ദുഃഖം; നഷ്ടബോധം. എങ്ങനെ തോന്നാതിരിക്കും? ആ മാജിക്ക് ആണല്ലോ അന്നത്തെ പതിനൊന്നുകാരനെ ഇന്നത്തെ ഞാനാക്കിയത്.
ഈ ലേഖനം കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ