ചിരിച്ചെന്നുവരുത്തുന്നതിനും
തുറന്നുചിരിക്കുന്നതിനു
മിടയിലെ പാലത്തില്‍
ഒരു മൂങ്ങ ഇരിപ്പുണ്ട്.
ഇരുമ്പ് കൊണ്ടുള്ളത്,
എപ്പോഴും കാഴ്ചയുള്ളത്,
ഇളകാത്തത്.
എവിടേക്കെന്നില്ലാതെ
നടന്നുവളരുന്ന
ഒരു പിച്ചാത്തിക്കാലത്തോട്
അത് ചേര്‍ന്നുനില്‍ക്കുന്നു.
മുന്നിലെത്തുന്നവരോട്
അത് മദ്ധ്യമാര്‍ഗ്ഗം പറയും.
അടുത്തെത്തിയാല്‍
ചുണ്ണാമ്പ് ചോദിക്കും.
വാക്കും വഴിയും പിരിയുന്ന
കവലയില്‍ അത് ചൂണ്ടയിടും.
മോക്ഷം തേടുന്നവര്‍ക്കായി
ശങ്കരനെ ഉദ്ധരിക്കും.
സ്ത്രീയില്‍നിന്ന് പുരുഷനേയും
പുരുഷനില്‍നിന്ന് വേതാളത്തേയും
അത് കറന്നെടുക്കും.
അളവില്ലാത്തതിനെ
അത് വെട്ടിവിഴുങ്ങും
അറിയാപ്പങ്ക് കവര്‍ന്നെടുക്കും
മാറിനില്‍പ്പ് അസാദ്ധ്യമായ
ഒരു രാജ്യമാണ്
അത് ഭരിക്കുന്നതെന്നതിനാല്‍
അഭയാര്‍ത്ഥിയാകുകയാണ്
മുന്നില്‍ കാണാവുന്ന മാര്‍ഗ്ഗം;
മനുഷ്യരേയില്ലാത്തതെവിടെയോ,
അവിടെ.
ഈ കവിത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ