ഒരു തുള്ളി ജ്ഞാനനിലാവടര്‍ന്നു വീണ
കാഞ്ഞിരമരത്തിന്റെ മറവില്‍
മറഞ്ഞിരുന്നു പാടുന്നു
ഡി.വിനായാന്വിതനാം കാവ്യചന്ദ്രന്‍.
മരച്ചില്ലയില്‍ കാഞ്ഞിരത്തളിരില
ചവച്ചരച്ച രസ കൈയ്പ്പില്‍
കൊക്കുരച്ച് കൂടെ പാടുന്നുണ്ടൊരു കിളി.
എഴുത്തച്ഛന്റെ തംബുരുവിന്‍ തന്ത്രിയായിരുന്നവള്‍.
കവി വീട്ടിലേക്കുള്ള വഴി കാണാതെ
പ്രണയക്കുളപ്പടവില്‍
ഇത്തിരിനേരം കണ്ണുഴിഞ്ഞ്
കാഞ്ഞിരത്തറയില്‍
തൊട്ട് നില്‍ക്കുന്നു.
കാവ്യശീലിന്‍ അമ്പേറ്റ്
അരികെ നില്‍പ്പുണ്ട്
ഞാനെന്നാകിലും കവികാണൂന്നീല.
മഴക്കോളു കൊള്ളും കണ്ണിന്‍ ഈറനില്‍
ഹൃദയം പെരുമ്പറ കൊട്ടും മേഘഗര്‍ജനത്താലും.
കാറ്റ് തെല്ലൊന്നടങ്ങി
കാഞ്ഞിരത്തറ മൂകം.
നിശ്ശബ്ദമായി ചെവി വട്ടംപിടിക്കുന്നു
കാഞ്ഞിരച്ചില്ലകള്‍
സൂര്യന്‍ ഉച്ചക്കുളിക്കായ്
എഴുത്തച്ഛനൊപ്പം
കുളത്തില്‍ മുങ്ങുന്നു.
കുളപ്പരപ്പില്‍ നിലാത്തിരികത്തുന്നു.
കാഞ്ഞിരത്തറയില്‍ നില്‍പ്പൂ
ഏകനായി കവി കാവ്യചന്ദ്രന്‍
കവിതാമൃതം നുകര്‍ന്ന ലഹരിയില്‍
ഞാനും ഹര്‍ഷോന്മാദത്താല്‍
കവിതന്‍ കൈത്തലം പുണരവേ...
ഞെട്ടിത്തരിച്ചെന്നോടുരയുന്നു
എവിടെ അക്ഷരത്തച്ചന്‍
എഴുത്തച്ഛനായവന്‍ എന്റെ ഗുരുനാഥന്‍.
ഈ കവിത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ