'കൊതിയ്‌ക്കോതല്‍'- നൗഷാദ് പത്തനാപുരം എഴുതിയ കവിത

കനാല്‍ വിളുമ്പത്ത് ഒറ്റയായിപ്പോയകവുങ്ങിന്റെ കണ്ണില്‍പെട്ടുതളപ്പിട്ടുനിന്ന ഓര്‍മ്മകള്‍ഓടിക്കേറിമരമൊന്നു വിറച്ചുപാളയും തണുങ്ങുംകൊഴിച്ചിട്ടു തന്നു
'കൊതിയ്‌ക്കോതല്‍'- നൗഷാദ് പത്തനാപുരം എഴുതിയ കവിത
Updated on
1 min read

നാല്‍ വിളുമ്പത്ത് ഒറ്റയായിപ്പോയ
കവുങ്ങിന്റെ കണ്ണില്‍പെട്ടു
തളപ്പിട്ടുനിന്ന ഓര്‍മ്മകള്‍
ഓടിക്കേറി
മരമൊന്നു വിറച്ചു
പാളയും തണുങ്ങും
കൊഴിച്ചിട്ടു തന്നു

കൂടെപ്പിറപ്പിനെ
കുളിപ്പിച്ച് തോര്‍ത്തി
പാളയില്‍നിന്നും
കോരിയെടുക്കുമ്പോഴത്തെ
മണക്കുസോപ്പിന്റെ കാറ്റ്
ചുറ്റിയടിച്ചുകൊണ്ടിരുന്നു

അമ്മച്ചിയമ്മയുടെ
കിണറിന്റെ തടിപ്പാലത്തിലൂടെ
പാളത്തൊട്ടി
ഓടിയിറങ്ങി
കണ്ണീരുപോലത്തെ
വെള്ളത്തിലിടിച്ചു
അതിന്റെ മുഴക്കത്തില്‍
ദാഹം വറ്റി

പാള കണ്ടതും
തമ്പി ഓടിക്കേറി
തണ്ടില്‍ പിടിച്ചിരുന്നു
ഞാന്‍ വലിച്ചു
മുന്‍പില്‍ വഴികള്‍
പലതുണ്ടായി വന്നു

വിടിയും മുന്നേ1
വയറ് കത്ത്‌തേടാ2
നീങ്ക വല്ലതും3
തിന്നീങ്കളോ4

അമ്മച്ചിയമ്മയുടെ ചോദ്യം
പാളവണ്ടിക്ക്
കൈകാണിച്ചു

കുരുമുളക് പൊടിച്ച്
കൊടിയിലയില്‍ പൊതിഞ്ഞ്
ഈര്‍ക്കിലു കുത്തി
കൊതിയ്‌ക്കോതാന്‍ പറഞ്ഞു

കരീലാഞ്ചിയിലയില്‍ കുത്തിയ
പച്ചീര്‍ക്കില്‍
ഞങ്ങളുടെ ചുണ്ടുകളിലും
കൊണ്ട് കേറി

വയറു കത്തുന്ന ചോദ്യങ്ങളെ
കയറ്റാതെ
പാളവണ്ടി
മലമുകളിലെ
പണിക്കത്തിയമ്മയുടെ
ആലയിലെത്തി

ആലയുടെ
തുറന്നിട്ട വാതിലായിരുന്നു
പണിക്കത്തിയമ്മ

കൊയ്ത്തിരുമ്പിനും
കത്താളിനുമൊപ്പം
കൊതിയ്‌ക്കോതിയും തന്നു

തൊട്ടുരിയാടാതെ
പോകാനുള്ള
ആംഗ്യം കാണിച്ചു

ഞാന്‍ പാളയിലിരുന്നു
തമ്പി വലിച്ചു
താഴ്‌വാരമെത്തി
ചന്തിയില്‍
ഒരു രൂപത്തുട്ടിന്റത്ര
ഓട്ട മുളച്ചു

നീറിപ്പിടിച്ചിട്ടും
നിലവിളിക്കാതെയോടി

കനാല്‍ക്കരെ
ഒറ്റത്തടിയായ
അമ്മച്ചിയമ്മയ്ക്ക്
കൊതിയേക്കോതിയത് നീട്ടി

വെടിയും മുന്നേ
വെറ്റ മുറുക്കി
കത്തലടങ്ങിയ മട്ടില്‍
അമ്മച്ചിയമ്മ വിറച്ചു

ഒരു പാളയും തണുങ്ങും
മുന്നില്‍ വന്നുവീണു.


1. ഉദിക്കും മുന്നേ
2. വിശക്കുന്നെടാ
3. നിങ്ങള്‍ വല്ലതും
4. തിന്നായിരുന്നോ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com