പെട്ടെന്നൊരു ദിവസം
പുരാവസ്തുക്കളെക്കുറിച്ച് പഠനം നടത്തുന്ന ഒരാള്‍
എന്നെ കാണാനെത്തി
തലേരാത്രിയിലെ
അയാളുടെ സ്വപ്നത്തില്‍
മണ്‍മറഞ്ഞിട്ടും ചീയാതെ അഴുകാതെ
ഭൂമിക്കടരുകള്‍ക്കിടയില്‍
ആണ്ടുകിടക്കുന്ന എന്നെ കണ്ടുവത്രെ!
അകാല വാര്‍ദ്ധക്യം വന്ന് മരണപ്പെട്ട
എന്റെ ഇളയ സഹോദരിയുടെ
ഫോട്ടോയ്ക്ക് താഴെ എന്നെ പിടിച്ചിരുത്തി
ശിലാ ദൈവങ്ങളെക്കുറിച്ചുള്ള
ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങി അയാള്‍...
ഇതെന്താണ് നടക്കുന്നതെന്ന് മനസ്സിലാകാതെ
നൂറ്റാണ്ടുകള്‍ക്കു മുന്‍പ് നടന്ന
ഒരു നാടോടിക്കഥയിലെ
അമ്മ നഷ്ടപ്പെട്ട ഒരാട്ടിന്‍ കുഞ്ഞിന്റെ മുഖം
ഓര്‍മ്മയില്‍നിന്ന് കുഴിച്ചെടുക്കുയായിരുന്നു ഞാന്‍...
മരണപ്പെടും മുന്‍പ്
നിങ്ങള്‍ ഒടുവിലായെഴുതിയ
ശിലാസനം എനിക്ക് തരൂ
എന്നയാള്‍ എന്നോട് ആവശ്യപ്പെട്ടു
ചിരി അടക്കാനാവാതെ
ഞാനെന്നെ നുള്ളിനോക്കിക്കൊണ്ടേയിരുന്നു...
എന്റെ കഴുത്തിലെ കല്ലുമാലയില്‍
തള്ളവിരലൂന്നി
എന്റെ തൊണ്ടയില്‍ കെട്ടികിടക്കുന്നൊരു ചരിത്രത്തെ
വലിച്ച് പുറത്തിടട്ടെ
എന്നയാള്‍ ചോദിച്ചു.
എന്റെ തലമുടിയിലെ
കറുത്ത സ്ലൈഡ്
ഒരുകാലത്ത് നടന്ന യുദ്ധത്തിന്റെ
ചിഹ്നങ്ങള്‍ ആണെന്ന്
അയാള്‍
പറഞ്ഞുകൊണ്ടേയിരുന്നു
നിങ്ങളുടേതായ എന്തെങ്കിലുമെനിക്ക് തരൂ
നിങ്ങളുടെ കൈകളിലെ വള, കൊലുസ്സ്
വിജയങ്ങളേതും കണ്ടിട്ടേയില്ലാത്ത
ഒരരഞ്ഞാണം
നിങ്ങളുടെ കാലടി പതിഞ്ഞ
ഉപയോഗശൂന്യമായ
ഒരു ചെരുപ്പെങ്കിലും എനിക്ക് തരൂ.
അതുമതി അതുമാത്രം മതി
ഒരു യുഗത്തെ എനിക്ക് പകര്‍ത്തി എഴുതാന്‍
എന്നു പറഞ്ഞുകൊണ്ട്
അയാളെന്റെ
കാലടികളില്‍ വീണു കരഞ്ഞു
എനിക്ക് സഹികെട്ടു
ദേഷ്യംകൊണ്ട് ഞാന്‍ അയാള്‍ക്കു നേരെ അലറി
എന്റെ തൊണ്ടയില്‍നിന്നും
ലോഹത്തൊപ്പികള്‍ അണിഞ്ഞ
സൈനികര്‍
ഒന്നൊന്നായി പുറത്തു ചാടാന്‍ തുടങ്ങി
എന്റെ ശരീരം നിറയെ
പ്രാകൃതലിപികള്‍ കൊത്തിവെച്ച
ചെമ്പുതകിടുകള്‍...
കാല്‍പ്പാദങ്ങള്‍ക്കു പകരം
മണല്‍ക്കൂനകള്‍...
എന്തോ കണ്ടെത്തിയപോലെ
എനിക്കു ചുറ്റും നടന്നയാള്‍
ആര്‍ത്താര്‍ത്ത് ചിരിക്കാന്‍ തുടങ്ങി
സിഗരറ്റ് കത്തിക്കുന്നതിനിടെ
അയാള്‍ അകത്തേയ്ക്ക് നീട്ടി വിളിച്ചുപറഞ്ഞു:
'കുറച്ച് വെള്ളം'
തെക്കേ മുറ്റത്തെ
അമ്മൂമ്മയുടെ കല്ലറയ്ക്കരികിലെ
പാതിമൂടിയ കിണറ്റില്‍നിന്ന് മതിയത്രെ!
അതെ നില്‍പ്പില്‍നിന്ന്
ഒരു ചിരിയെ
അതിന്റെ എല്ലാ സാധ്യതകളിലേയ്ക്കും
മൊഴിമാറ്റം ചെയ്തുകൊണ്ടിരിക്കുകയാണ് ഞാന്‍...
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates