'ഭ്രാന്ത് പാട്ടത്തിനെടുക്കുമ്പോള്‍'- രേഖ  ആര്‍. താങ്കള്‍ എഴുതിയ കവിത

'ഭ്രാന്ത് പാട്ടത്തിനെടുക്കുമ്പോള്‍'- രേഖ  ആര്‍. താങ്കള്‍ എഴുതിയ കവിത

ഒറ്റയ്ക്കിരിക്കുമ്പോഴാണ്ഞാന്‍ ഭ്രാന്ത് പാട്ടത്തിനെടുക്കുന്നത്
Published on

റ്റയ്ക്കിരിക്കുമ്പോഴാണ്
ഞാന്‍ ഭ്രാന്ത് പാട്ടത്തിനെടുക്കുന്നത്

മറ്റുള്ളവര്‍ എന്തുകരുതും
എന്നൊന്നും ചിന്തിക്കാതെ
എന്റെ നഗ്‌നതയില്‍
ആകെയൊന്ന് തൊട്ടുനോക്കുന്നത്

അപ്പോഴാണ് ഞാന്‍ മാത്രം കേള്‍ക്കുന്ന
പൊട്ടിത്തെറികള്‍ ഉള്ളില്‍ മുഴങ്ങുന്നത്
കബന്ധങ്ങള്‍ ഒഴുകിവന്നെന്നെ മുട്ടുന്നത്

ആരുമറിയാത്ത കരച്ചില്‍ ഒലിച്ചിറങ്ങി
മുങ്ങിച്ചത്തതൊക്കെ വീര്‍ത്തു പൊന്തുന്നത്

ചാപ്പകുത്തപ്പെട്ട മാടിനെ
ജീവനോടെ അറക്കുന്നതുകണ്ട്
വിളിച്ചുകൂവുന്നത്

തങ്ങള്‍ മാത്രമാണ് ശരിയെന്ന
ഏമ്പക്കത്തിന്റെ ദുഷിച്ചഗന്ധം
തിരിച്ചറിഞ്ഞു മൂക്കുപൊത്തുന്നത്

കുരിശിലേറ്റി ചോരവാര്‍ന്നു ചത്ത 
സ്വപ്നങ്ങള്‍ ഉയിര്‍ത്തെഴുന്നേറ്റ്
മുള്‍പ്പാതകളില്‍  ലാസ്യനടനമാടുന്നത്

മുഷിപ്പുകളൊക്കെ
അലക്കുകല്ലില്‍ കുത്തിപ്പിഴിഞ്ഞ്
നുരഞ്ഞുയരുന്ന പതയില്‍
മഴവില്ലൊരുക്കുന്നത്

നൂല്‍പ്പാലങ്ങളിലൂടെ
ആകാശം മുറിച്ചുകടക്കുന്നത്

വക്കടര്‍ന്നതൊക്കെ  ഉടച്ചുവാര്‍ത്ത് 
പുതിയത് പണിയുന്നത്

പാട്ടക്കരാര്‍ റദ്ദാക്കി
പേരില്‍ കൂട്ടി കരമടച്ചാലോ
എന്നുപോലും ചിലപ്പോള്‍ ചിന്തിച്ചുപോകും!

ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com