

വലിയൊരു അപകടത്തിൽ നിന്ന് രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് നടൻ വിനോദ് കോവൂരിപ്പോൾ. തന്റെ ഫ്ലാറ്റിൽ തുറന്നിരുന്ന കോൺക്രീറ്റ് വാട്ടർ ടാങ്കിലേക്ക് വീണുണ്ടായ അപകടത്തിൽ നിന്നാണ് നടൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. ടാങ്കിന്‍റെ അടപ്പ് അടച്ചിട്ടുണ്ടായിരുന്നില്ലെന്നും അതാണ് അപകടത്തിന് കാരണമായതെന്നും താരം പറയുന്നു.
വീഴ്ചയിൽ വാരിയെല്ലിന് കടുത്ത ചതവേറ്റ താരം നിലവിൽ ഫ്ലാറ്റിൽ വിശ്രമത്തിലാണ്. ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം 48 മണിക്കൂർ ബെഡ് റെസ്റ്റ് എടുത്തിരിക്കുകയാണെന്നും, വേദന തുടരുകയാണെങ്കിൽ സിടി സ്കാൻ ചെയ്യേണ്ടി വരുമെന്നും വിനോദ് കോവൂർ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.
‘‘വലിയ ഒരു ദുരന്തത്തിൽ നിന്നും ഇന്നലെ രാത്രി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ‘മറിമായം’ ഷൂട്ട് കഴിഞ്ഞ് ഫ്ലാറ്റിൽ എത്തിയത് 10.30 ന്. വേസ്റ്റ് കളയാനായി താഴത്തെ കാർ പാർക്കിങ് ഏരിയയിലേക്ക് പപ്പി സിയയുമായി ഇറങ്ങിയതാ. വേസ്റ്റ് കളഞ്ഞ ബക്കറ്റ് പൈപ്പിൽ കഴുകാനായി നടന്നപ്പോഴാണ് ഒട്ടും പ്രതീക്ഷിക്കാതെ കോൺക്രീറ്റ് വാട്ടർ ടാങ്കിലേക്ക് വീഴുന്നത്. സാധാരണ ടാങ്കിന്റെ മുകളിലൂടെ നടക്കാറുള്ളതാ.
പക്ഷേ ഇന്നലെ ടാങ്കിന്റെ ഇരുമ്പിന്റെ അടപ്പ് ശരിയായി അടക്കാത്തത് കൊണ്ടാവാം മൂടി തുറന്ന് ഞാൻ താഴോട്ട് വീണത്. വീഴ്ച്ചയിൽ ടാങ്കിന്റെ വായു വട്ടത്തിന്റെ അരികിൽ പിടിക്കാൻ സാധിച്ചത് കൊണ്ട് ഞാൻ ആഴമുള്ള ടാങ്കിലേക്ക് തൂങ്ങിക്കിടന്നു. വീഴ്ച്ചയിൽ എന്റെ ശരീരം എവിടെയോ നന്നായി അടിച്ചതിന്റെ വേദന നന്നായി അനുഭവപ്പെട്ടു. ടാങ്കിൽ നിന്നും പൊങ്ങി രക്ഷപ്പെടാൻ രണ്ട് തവണ ശ്രമിച്ചു പരാജയപ്പെട്ടു.
ഉറക്കെ ശബ്ദം ഉണ്ടാക്കി ആരും കേട്ടില്ല. പപ്പി സിയ മോൾ ടാങ്കിന് ചുറ്റും പരിഭ്രാന്തിയോടെ ഓടി നടന്നു. പിന്നീട് നടത്തിയ ശ്രമത്തിൽ ഞാൻ പുറത്തേക്ക് എത്തി. എഴുന്നേറ്റ് നടക്കാൻ തുടങ്ങിയപ്പോൾ ഇടുപ്പിന്റെ മുകളിലായി വല്ലാത്ത വേദന അനുഭവപ്പെട്ടു. ശ്വാസം എടുക്കുമ്പോൾ വാരിയുടെ ഭാഗത്ത് നല്ല വേദന തോന്നി ഉറക്കെ ദേവൂനെ വിളിച്ചു. അവൾ വന്നു, സെക്യൂരിറ്റി വന്നു, ഫ്ലാറ്റിലെ രാജേഷട്ടനും വന്നു.
ഉടനെ തൊട്ടടുത്തുള്ള നോർത്തിലെ സ്പെഷാലിറ്റി ഹോസ്പ്പിറ്റലിൽ എത്തിച്ചു. വേദന കൊണ്ട് എനിക്ക് ഒന്നും പറയാൻ സാധിച്ചില്ല. ഒരു ഇൻഞ്ചെക്ഷൻ തന്ന ശേഷം എക്സറേ എടുത്തു. എവിടെയും പൊട്ടൽ ഇല്ല എന്ന് ഡോക്ടർ പറഞ്ഞു. അടിയേറ്റത് വാരിയെല്ലിനായിരുന്നു. വാരിയെല്ലിൽ നല്ല ചതവുണ്ട് അതു കൊണ്ടാണ് ഇത്രയും വേദന എന്നും ഡോക്ടർ പറഞ്ഞു.
മരുന്ന് തന്നു വിശ്രമം എടുക്കാൻ പറഞ്ഞു. 48 മണിക്കൂർ കഴിഞ്ഞിട്ടും വേദന നിൽക്കുന്നില്ലെങ്കിൽ സിടി സ്കാൻ ചെയ്യാന്നും പറഞ്ഞ് 2 മണിയോടെ ഹോസ്പ്പിറ്റലിൽ നിന്നിറങ്ങി. അപ്പോഴേക്കും ആത്മ മിത്രം അമലും അളിയൻ സന്ദീപും സഹായത്തിനെത്തി. തിരിച്ച് വീട്ടിൽ വന്ന ശേഷം അവർ ഞാൻ വീണ ടാങ്ക് പോയി കണ്ടു.
സത്യത്തിൽ ടാങ്കിൽ നിറയെ വെള്ളമുണ്ടായിരുന്നെങ്കിലും പിടിത്തം കിട്ടാതെ താഴെ വീണിരുന്നെങ്കിലും എനിക്ക് വലിയ അപായം സംഭവിക്കുമായിരുന്നു. ഹോസ്പ്പിറ്റലിൽ നിന്ന് ഡോക്ടറും പറഞ്ഞു, നട്ടെല്ലിനോ തലയ്ക്കോ പരിക്ക് ഏല്ക്കാതിരുന്നത് ഭാഗ്യമായെന്ന്. ഭാഗ്യം ആയുസ് നീട്ടി കിട്ടി. വാരിയെല്ലിന് പരിക്കേറ്റാൽ ശ്വാസകോശത്തെ അത് ബാധിക്കും.
അതുകൊണ്ടാണ് ദീർഘശ്വാസം എടുക്കുമ്പോൾ പോലും വേദന അനുഭവപ്പെടുന്നത്. ഇപ്പോൾ ഫ്ലാറ്റിൽ വേദനയോടെ വിശ്രമത്തിലാണ്. ‘മറിമായം’ ഷൂട്ട് തുടങ്ങിയതേയുള്ളു. വീഴ്ചയും പരിക്കും കാരണം ബാക്കി എപ്പിസോഡുകളുടെ ഭാഗമാകാൻ പറ്റില്ല എന്ന വിഷമം. 48 മണിക്കൂർ ആവാൻ കാത്തിരിക്കുന്നു. വേദനയും പ്രയാസങ്ങൾ മാറി കിട്ടുമായിരിക്കും. പ്രിയപ്പെട്ടവരുടെ പ്രാർഥന ഉണ്ടാവണേ".-വിനോദ് കോവൂർ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates