

രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന സൂചന നൽകി സംവിധായകനും റിയാലിറ്റി ഷോ താരവുമായ അഖിൽ മാരാർ. അനാവശ്യമായി മറ്റുള്ളവർക്കുവേണ്ടി സംസാരിച്ച് താൻ ഒരുപാടുപേരെ വെറുപ്പിച്ചുവെന്ന് അഖിൽ ഫെയ്സ്ബുക്കിൽ കുറിച്ചു.
നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ പിന്തുണച്ചത് തനിക്ക് ഏറ്റവും കൂടുതൽ വെറുപ്പ് കിട്ടിയ ഒരു വിഷയമായിരുന്നു. ദിലീപ് വിഷയത്തിൽ അയാളിൽ ഒരു സത്യം ഉണ്ടെന്ന് കരുതി സമൂഹം അയാളെ ഇല്ലാതാക്കാൻ നോക്കുന്നു എന്ന് കണ്ടു മാത്രം പിന്തുണച്ചതാണെന്നും എന്നാൽ കുറെ പേർ പറഞ്ഞത് പണം വാങ്ങി സംസാരിക്കുന്നു എന്നാണെന്നും അഖിൽ മാരാർ കുറിച്ചു.
വേടനെതിരെ സംസാരിച്ചതോടെ ദളിത് സമൂഹം അനാവശ്യമായി തന്റെ ശത്രുവായെന്നും അഖിൽ പറയുന്നു. "ഞാൻ ആലോചിക്കാറുണ്ട് സത്യത്തിൽ ഞാൻ എന്ത് തെറ്റാണു ചെയ്തതെന്ന്.. അഖിൽ എന്നെ സഹായിച്ചിട്ടുണ്ട് എന്നല്ലാതെ അവൻ എന്നെ ചതിച്ചവൻ ആണെന്ന് ഒരാൾ പോലും പറയില്ല..
അനാവശ്യമായി മറ്റുള്ളവർക്ക് വേണ്ടി സംസാരിച്ചു ഒരുപാട് പേരെ വെറുപ്പിച്ചു.. ഏറ്റവും കൂടുതൽ വെറുപ്പ് എനിക്ക് കിട്ടിയ ഒരു വിഷയമായിരുന്നു ദിലീപിനെ പിന്തുണച്ചത്.. അന്ന് കുറെ പേര് പറഞ്ഞു ഞാൻ പണം വാങ്ങി സംസാരിക്കുന്നു എന്ന്..
തെണ്ടി തിരിഞ്ഞു കുത്തു പാള എടുത്തു നിന്ന നാളിൽ പോലും എനിക്കൊരു 5000 രൂപ വേണം എന്ന് ഞാൻ ആരോടും ചോദിച്ചിട്ടില്ല..ദിലീപ് വിഷയത്തിൽ അയാളിൽ ഒരു സത്യം ഉണ്ടെന്ന് കരുതി സമൂഹം അയാളെ ഇല്ലാതാക്കാൻ നോക്കുന്നു എന്ന് കണ്ടു മാത്രം പിന്തുണച്ചു..
ദിലീപിന് വേണ്ടി പല തവണ എന്നെ വിളിച്ചിട്ടുള്ള നാദിർഷ ദിലീപിന്റെ ജീവിതം തകർത്ത PT തോമസ് ന്റെ ഭാര്യ മത്സരിക്കുന്ന തൃക്കാക്കര മണ്ഡലത്തിലെ വോട്ടർ ആയിട്ട് കൂടി എനിക്കൊരു ആശംസ പോലും നൽകിയില്ല എന്ന് മാത്രമല്ല പിഷാരടിക്കു വേണ്ടി പ്രോഗ്രാം ചെയ്തു കൊടുക്കാൻ പോയി..
തോൽക്കാൻ പോകുന്നവന് എന്ത് ആശംസ അതായിരുന്നു ചിന്ത.. രാമക്ഷേത്രത്തിൽ ക്ഷണിച്ചിട്ട് പോലും പോകാത്ത ഞാൻ വേടന്റെ രാമനെ കുറിച്ചുള്ള പ്രസ്താവനയിൽ എതിർത്തു.. അതോടെ ദളിത് സമൂഹം അനാവശ്യമായി എന്റെ ശത്രുവായി.. സത്യത്തിൽ വേടന് എന്നെയും എനിക്ക് വേടനയും വലിയ ഇഷ്ടമാണ്.. ഞങ്ങൾ വിളിച്ചു സംസാരിക്കുന്നവരാണ്..
എന്റെ നാട്ടിൽ ഭൂരിപക്ഷം വരുന്ന NSS നെ എതിർത്തു KPMS ന് വേണ്ടി സംസാരിച്ചതായിരുന്നു കോൺഗ്രസ്സിൽ ഉള്ള കാലം എനിക്ക് പുറത്ത് പോകേണ്ടി വന്ന കാരണങ്ങളുടെ തുടക്കം..80% നായർ അംഗങ്ങൾ ഉള്ള കോട്ടത്തലയിൽ എന്റെ സുഹൃത്തുക്കളുടെ ഉൾപ്പെടെ ശത്രുത എനിക്ക് കിട്ടിയപ്പോഴും ഞാൻ സത്യത്തിനൊപ്പം ആണെന്ന ചിന്ത മാത്രം ആയിരുന്നു എന്റെ ധൈര്യം..
പിണറായി വിജയൻ എന്ന മുഖ്യമന്ത്രിയുടെ പല തീരുമാനങ്ങളും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു എന്ന് കണ്ടപ്പോൾ മുഖ്യമന്ത്രിയെ ശക്തമായി എതിർത്തു.. അതിന്റെ പേരിൽ സർക്കാരിന്റെയും പാർട്ടിയുടെയും ശത്രു ആയി..ഇന്ത്യ - പാകിസ്ഥാൻ സംഘർഷത്തിൽ അമേരിക്കൻ ഇടപെടലിൽ പിന്മാറിയ മോദിയുടെ രീതി ഭാരതീയന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന ഒന്നായപ്പോൾ അതിനെ ശക്തമായി എതിർത്തു.. ഫലമോ BNS പ്രകാരം കേരളത്തിലെ ആദ്യത്തെ രാജ്യ ദ്രോഹി..
അതെ ബിജെപിക്കാർ ഇന്ന് ജാൻമണിയും മറ്റ് ചില യൂട്യൂബർമാരും തീവ്ര പ്രസ്താവനകൾ നടത്തിയപ്പോൾ കൊടുത്ത കേസുകൾ വെറും സ്റ്റേഷൻ ജാമ്യം കിട്ടുന്നവ.. അത്രയ്ക്ക് ദേഷ്യം ബിജെപിക്കാർക്ക് എന്നോടുണ്ട്..'എംപുരാൻ' വിഷയത്തിൽ പൃഥ്വിരാജ് ചെയ്തത് ശരിയല്ല എന്ന് പറഞ്ഞത് കേരളത്തിൽ സമാധാനമായി ജീവിക്കുന്ന മനുഷ്യർ ഒരു സിനിമയുടെ പേരിൽ തമ്മിൽ അടിക്കരുത് എന്ന് ചിന്തിച്ചിട്ടാണ്..
ദിവസേന പല പ്രശ്നങ്ങൾ പറഞ്ഞു എന്നെ വിളിക്കുന്ന കൊട്ടാരക്കരയിലെ എന്റെ നാട്ടുകാർക്ക് വേണ്ടി ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ ചെയ്യണം എന്ന ചിന്ത മാത്രമാണ് അവിടെ മത്സരിക്കണം എന്ന് ചിന്തിപ്പിച്ചത്..
രണ്ടര വർഷങ്ങൾക്ക് മുൻപ് കൊച്ചിയിൽ ഫ്ലാറ്റ് വാങ്ങിയിട്ടും എന്റെ അഡ്രസ് ഇന്നും കോട്ടത്തലയിലെ ആണ്.. എന്റെ വാഹനം രജിസ്റ്റർ ചെയ്യുന്നത് KL 24 ആണ്.. ആ നാട് എനിക്കൊന്നും തന്നിട്ടില്ല എങ്കിലും എന്റെ മഹാഗണപതിയുടെ മണ്ണിൽ എന്തെങ്കിലും ചെയ്യണം എന്ന ചിന്ത.. പക്ഷേ ഞാൻ അത് പൂർണമായും ഉപേക്ഷിക്കുക ആണ്..
അവനവനു വേണ്ടിയല്ലാതെ അപരന് വേണ്ടി സംസാരിച്ചു ശത്രുക്കളെ ഉണ്ടാക്കിയ എനിക്ക് നാളിതുവരെ എന്താ യാതൊരു പ്രശ്ങ്ങളും ഇല്ലാതെ സന്തോഷത്തോടെ മുന്നോട്ട് പോകാൻ കഴിയുന്നതെന്ന് ചോദിച്ചാൽ എന്റെ സത്യം തിരിച്ചറിയുന്ന ഒരു ശക്തി എന്റെ കൂടെയുണ്ട്..
വിരലിൽ എണ്ണാവുന്ന കൂട്ടുകാർ മാത്രമേ അന്നും ഇന്നും ഉള്ളു.. എന്റെ ശബ്ദം ഇനി എനിക്ക് വേണ്ടി മാത്രമായി ഒതുക്കി സന്തോഷത്തോടെ ഞാൻ എന്റെ കുടുംബത്തിന് വേണ്ടി ജീവിക്കും.."- അഖിൽ മാരാർ കുറിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates