

ഇന്ത്യൻ സിനിമാ ചരിത്രത്തിൽ മായാത്ത മുദ്ര പതിപ്പിച്ച ആമിർ ഖാൻ ചിത്രമാണ് 'ലഗാൻ'. ചിത്രം റിലീസ് ചെയ്തിട്ട് 25 വർഷം പൂർത്തിയായിരിക്കുകയാണ് ഇപ്പോൾ. ലഗാന്റെ 25-ാം വർഷത്തോടനുബന്ധിച്ച് ചിത്രം വീണ്ടും തിയറ്ററുകളിലെത്തിയിട്ടുണ്ട്. അശുതോഷ് ഗോവരിക്കർ സംവിധാനം ചെയ്ത ഈ പീരിഡ് സ്പോർട്സ് ഡ്രാമ, ബ്രിട്ടീഷ് ഭരണകാലത്തെ ഭാരതീയ ഗ്രാമത്തിന്റെ അവസ്ഥയും അവിടുത്തെ ജനങ്ങളുടെ ആത്മവിശ്വാസവുമാണ് കാണിക്കുന്നത്.
എ ആർ റഹ്മാനായിരുന്നു ചിത്രത്തിന് സംഗീതമൊരുക്കിയത്. ഇപ്പോഴിതാ ലഗാന് വേണ്ടി സംഗീതമൊരുക്കുമ്പോൾ താൻ മറ്റു സിനിമകളുടെ തിരക്കുകളിലായിരുന്നുവെന്ന് പറയുകയാണ് റഹ്മാൻ. ആ വർഷം 12 സിനിമകൾക്കാണ് താൻ സംഗീതമൊരുക്കിയതെന്നും സ്പോട്ടിഫൈയ്ക്ക് നൽകിയ അഭിമുഖത്തിൽ റഹ്മാൻ പറഞ്ഞു. "ആ വർഷം ഞാൻ 12 ഓളം സിനിമകൾ ചെയ്തു.
പടയപ്പ, ലഗാൻ അതുപോലെ വിവിധ ഭാഷകളിൽ നിരവധി സിനിമകൾ ചെയ്തു. പിന്നെ അശുതോഷ് വളരെ സഹാനുഭൂതിയും അതുപോലെ നമ്മളോട് വളരെ പൊരുത്തപ്പെടുന്ന ആളുമായിരുന്നു. ഞാൻ മറ്റൊരു സ്റ്റുഡിയോയിൽ പടയപ്പ ചെയ്യുമ്പോൾ, അദ്ദേഹം (അശുതോഷ് ഗോവരിക്കർ) അവിടെ എന്നോടൊപ്പം സമയം ചെലവഴിക്കുമായിരുന്നു".- റഹ്മാൻ പറഞ്ഞു.
ലഗാനിലെ ഇന്നും സൂപ്പർ ഹിറ്റായ ഗാനമാണ് 'ഘനന് ഘനന്...'. ഈ പാട്ടിന് പിന്നിലെ കഥയും റഹ്മാൻ പറഞ്ഞു. "പടയപ്പയ്ക്കായി മുഴുവൻ ഓർക്കസ്ട്രയോടൊപ്പമാണ് ഞങ്ങൾ റെക്കോർഡിങ് നടത്തിയിരുന്നത്. ഇടവേളകളിൽ അവിടെ ഇരുന്ന് അദ്ദേഹം (അശുതോഷ്) ട്യൂണുകൾ ശ്രദ്ധിക്കുമായിരുന്നു. ട്യൂൺ ചെയ്തു കൊണ്ടിരുന്നപ്പോൾ അദ്ദേഹം എന്റെ അടുത്ത് വന്ന് ചോദിച്ചു, ഈ മന്ത്രവും ഈ മെലഡിയും ഒന്നിച്ച് ചേർക്കാമോ ? എന്ന്.
ഇത്രയും വ്യത്യസ്തമായ ശബ്ദങ്ങളെ ഒരുമിച്ച് ചേർത്ത് എങ്ങനെ ഒരു ഗാനം ഒരുക്കാമെന്ന് നിങ്ങൾ ചോദിച്ചില്ലേ. അതിന്റെ ഉത്തരമിതാണ്.. ഘനന് ഘനന്... ആ മന്ത്രമില്ലേ അതാണ് എല്ലാത്തിനെയും ഒന്നിപ്പിച്ച് നിർത്തിയത്. എല്ലാം പല ഭാഗങ്ങളിലായി പിരിഞ്ഞുകിടക്കുമ്പോൾ, അവയെല്ലാം തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു ഘടകം ആവശ്യമാണ്.
ശരിക്കു പറഞ്ഞാൽ ഓരോ ഘട്ടം ഘട്ടമായി ഞങ്ങൾ ആ പാട്ട് നിർമിക്കുകയായിരുന്നു". - എ ആർ റഹ്മാൻ പറഞ്ഞു. "അശുതോഷിനെപ്പോലൊരു സഹപ്രവർത്തകനും, ആമിറിനെപ്പോലൊരു പ്രചോദനവും, ജാവേദ് സാബിനെപ്പോലൊരു പ്രതിഭയും ഒപ്പമുണ്ടാകുമ്പോൾ, എന്റെ പങ്ക് അതിനൊപ്പം സ്വാഭാവികമായി ഒഴുകി പോകുന്നതാണ്. ഇതാണ് വേണ്ടത് എന്ന തരത്തിൽ ഞാനൊരിക്കലും തീരുമാനങ്ങൾ എടുക്കാറില്ല.
കാരണം, അദ്ദേഹം (അശുതോഷ്) എന്നേക്കാൾ നന്നായി കഥ മനസിലാക്കിയ ആളാണ്. ഞാൻ ദക്ഷിണേന്ത്യയിൽ നിന്ന് വന്നയാളാണ്. അതിനാൽ കാര്യങ്ങൾ എങ്ങോട്ടാണ് പോകുന്നത് എന്ന് ഞാൻ അനുമാനിക്കുകയും, വ്യാഖ്യാനിക്കുകയും, മനസിലാക്കുകയും വേണം. അതിൽ നിന്ന് പ്രചോദനം ലഭിക്കുമ്പോൾ അദ്ദേഹം എന്താണ് ഉദ്ദേശിച്ചതെന്ന് കൂടുതൽ പുറത്തേക്ക് വരും.
അവർ എന്തിനോടാണ് പ്രതികരിക്കുന്നതെന്ന് ഞാൻ നോക്കും, പിന്നെ അത് വികസിപ്പിച്ചെടുക്കും".- റഹ്മാൻ പറഞ്ഞു. ലഗാന്റെ സിൽവർ ജൂബിലിയോട് അനുബന്ധിച്ച് ജൂൺ 12, 13, 14 തീയതികളിൽ പ്രത്യേക പ്രദർശനങ്ങളിലൂടെയാണ് ചിത്രം വീണ്ടും പ്രേക്ഷകരിലേക്ക് എത്തുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates