

ക്രിസ്റ്റഫർ നോളന്റെ 'ദ് ഒഡിസി'യ്ക്കായുള്ള കാത്തിരിപ്പിലാണ് ലോകമെമ്പാടുമുള്ള സിനിമാ പ്രേക്ഷകർ. ജൂലൈ 17നാണ് ചിത്രം റിലീസിനെത്തുന്നത്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി 'ഒഡിസി' ടീം മുംബൈയിലും എത്തിയിരുന്നു. മുംബൈ പിവിആറിൽ ആണ് ചിത്രത്തിന്റെ ഗാൻഡ് പ്രീമിയർ നടക്കുന്നത്. ഇതിൽ പങ്കെടുക്കാനായി ക്രിസ്റ്റഫർ നോളനൊപ്പം ചിത്രത്തിലെ പ്രധാന അഭിനേതാക്കളായ ടോം ഹോളണ്ട്, മാറ്റ് ഡാമൺ, നോളന്റെ പങ്കാളിയും നിർമാതാവുമായി എമ്മ തോമസുമുണ്ട്.
ഇപ്പോഴിതാ ഇന്ത്യയിലെത്തിയതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് നോളൻ. എന്തുകൊണ്ടാണ് ചിത്രത്തിന്റെ പ്രീമിയർ ഷോ ഇന്ത്യയിൽ വച്ച് നടത്തിയതെന്നും നോളൻ പറഞ്ഞു. ലോകത്ത് സിനിമയെക്കുറിച്ച് ഏറ്റവും കൂടുതൽ അറിവും അതിയായ ആവേശവുമുള്ള പ്രേക്ഷകരാണ് ഇന്ത്യൻ സിനിമാ പ്രേക്ഷകർ എന്നും ക്രിസ്റ്റഫർ നോളൻ പറഞ്ഞു. "വർഷങ്ങൾക്ക് മുൻപാണ് ഞാൻ ആദ്യമായി മുംബൈയിൽ എത്തുന്നത്. സിനിമയുടെ ഭാവിയെക്കുറിച്ചുള്ള ഒരു കോൺഫറൻസിന് വേണ്ടി എന്റെ സുഹൃത്ത് ശിവേന്ദ്രയാണ് എന്നെ ഇവിടേക്ക് കൊണ്ടുവരുന്നത്.
അന്ന് ഒരുപാട് ചലച്ചിത്ര പ്രവർത്തകരെ കണ്ടുമുട്ടി, ഇവിടുത്തെ ചലച്ചിത്ര സംസ്കാരത്തെക്കുറിച്ച് കുറച്ച് മനസ്സിലാക്കാൻ എനിക്ക് കഴിഞ്ഞു. സിനിമകൾ എന്താകാമെന്നും പ്രേക്ഷകർക്ക് അവ എന്തായിരിക്കണമെന്നുമുള്ള ഇത്ര വലിയ ബോധവും വിലമതിപ്പും ലോകത്ത് മറ്റൊരിടത്തും ഞാൻ അനുഭവിച്ചിട്ടില്ല. ഞങ്ങളുടെ സിനിമകൾ ഇവിടുത്തെ പ്രേക്ഷകർക്കായി മുംബൈയിലേക്ക് കൊണ്ടുവരുന്നത് എനിക്കൊരു ക്രേസ് ആയി തോന്നി.
അതുകൊണ്ട് തന്നെ ഞാൻ വളരെയധികം ത്രില്ലിലാണ്. 'ടെനെറ്റ്' ചിത്രീകരിച്ചത് മുംബൈയിൽ ആയതുകൊണ്ട് അന്ന് വരണമെന്ന് ഞങ്ങൾ വിചാരിച്ചിരുന്നു. പക്ഷേ കോവിഡ് വന്നതോടെ ഞങ്ങൾക്ക് അത് ചെയ്യാനായില്ല.- നോളൻ പറഞ്ഞു. ഇന്ത്യയോടുള്ള തന്റെ സ്നേഹത്തെക്കുറിച്ചും നോളൻ പങ്കുവച്ചു. ഇന്ത്യയിൽ രണ്ട് പ്രാവശ്യം ജോലി ചെയ്തതിന്റെ അനുഭവം എനിക്കുണ്ട്.
ഒരിക്കൽ ജോധ്പൂരിലും പിന്നെ മുംബൈയിലും. അതിശയകരമായിരുന്നു അത്. ഈ നഗരത്തെ പുതുമയാർന്ന കണ്ണുകളോടെ കാണുന്ന ഒരാൾക്ക്, ഓരോ കാഴ്ചയും പുതിയ അനുഭവമാണ്. ഒരു ചലച്ചിത്രകാരന്റെ കണ്ണിലൂടെ നോക്കുമ്പോൾ, എങ്ങോട്ട് നോക്കിയാലും ചിത്രീകരിക്കാൻ പറ്റുന്ന എന്തെങ്കിലും ഇവിടെ കാണാം.
എവിടെ നോക്കിയാലും മനോഹരമായ കാഴ്ചകളും വൈവിധ്യമാർന്ന ദൃശ്യഭംഗിയും കാണാം. ഇവിടെ പ്രാദേശിക സിനിമാ പ്രവർത്തകരുമായും കാമറ ഡയറക്ടർമാരുമായും ചേർന്ന് പ്രവർത്തിക്കാൻ കഴിഞ്ഞത് അതീവ സന്തോഷകരമായ അനുഭവമായിരുന്നു".- നോളൻ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates