

തനിക്കും സഹോദരിയ്ക്കും നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവച്ച് നടി ദിവ്യ സുരേഷ്. ജൂണ്‍ 28 ന് രാത്രി ബംഗളൂരുവിലെ കനകപുര റോഡ് ഭാഗത്ത് വച്ചാണ് നടിയ്ക്കും സഹോദരിയ്ക്കും മോശം അനുഭവമുണ്ടായത്. സോഷ്യല്‍ മീഡിയയിലൂടെയാണ് നടന്നത് എന്താണെന്ന് താരം വെളിപ്പെടുത്തിയത്.
ദിവ്യയും സഹോദരിയും തങ്ങളുടെ കാറിന് അടുത്തേക്ക് നടന്നു പോകുമ്പോഴായിരുന്നു സംഭവം. രാത്രി 11.30 ഓടെ അപരിചിതന്‍ ഇരുവരേയും പിന്തുടരുകയായിരുന്നു. ഇയാള്‍ ഇരുവരുടേയും അടുത്തേക്ക് വരികയും മോശമായി പെരുമാറുകയും അശ്ലീല ആംഗ്യം കാണിക്കുകയുമായിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ടതോടെ ചോദ്യം ചെയ്തുവെങ്കിലും അയാള്‍ പിന്മാറാന്‍ തയ്യാറായില്ലെന്നു ദിവ്യ പറയുന്നു.
ഭയന്നു പോയ തങ്ങള്‍ ഓടി കാറിനുള്ളില്‍ കയറിയെന്നും ദിവ്യ പറയുന്നു. എന്നാല്‍ കാറിന് അകത്ത് കയറിയ ശേഷവും അയാള്‍ പിന്മാറാന്‍ തയ്യാറായില്ല. കാറിന് ചുറ്റും കറങ്ങി നടന്നു കൊണ്ട് അയാള്‍ ഭീഷണിപ്പെടുത്തുകയും വൃത്തികെട്ട ആംഗ്യം കാണിക്കുകയും ചെയ്തു. തുടര്‍ന്ന് ഇരുവരും ശബ്ദമുണ്ടാക്കിയതോടെ ആളുകള്‍ കൂടുകയും ഇയാളെ പിടികൂടി ചോദ്യം ചെയ്യുകയുമായിരുന്നുവെന്നാണ് ദിവ്യ പറയുന്നത്.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ ദിവ്യ തന്റെ മൊബൈലില്‍ പകർത്തുകയും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. വിഡിയോയില്‍ ഒപ്പമുണ്ടായിരുന്ന ബന്ധു പൊലീസിനെ വിളിക്കാന്‍ പറയുന്നത് കാണാം. അതിക്രമിയുടെ മോശം പെരുമാറ്റം ചൂണ്ടിക്കാണിക്കുന്നതും വിഡിയോയിലുണ്ട്. രാത്രി പുറത്തിറങ്ങിയെന്ന കാരണത്താല്‍ ഒരു സ്ത്രീയും ഇത്തരം അതിക്രമം അനുഭവിക്കേണ്ടി വരരുതെന്ന് ദിവ്യ പറഞ്ഞു.
നിരന്തരം വാഗ്ദാനം ചെയ്യപ്പെടുന്ന സ്ത്രീ സുരക്ഷ എവിടെ എന്നും ദിവ്യ ചോദിക്കുന്നു. ദിവ്യ പങ്കുവച്ച വിഡിയോയും കുറിപ്പും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ബിഗ് ബോസ് കന്നഡ സീസണ്‍ 8 ലെ മത്സരാര്‍ത്ഥിയായിരുന്നു ദിവ്യ സുരേഷ്. കന്നഡ സിനിമയിലും ടെലിവിഷനിലും സാന്നിധ്യം അറിയിച്ച നടിയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates