

തന്റെതായ അഭിനയ ശൈലികൊണ്ട് പ്രേക്ഷകരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മലയാളസിനിമയിൽ വ്യക്തിമുദ്ര പതിപ്പിച്ച നടനാണ് ഇന്നസെന്റ്. ഹാസ്യതാരമായും സ്വഭാവനടനായും സഹനടനായുമൊക്കെ ഇന്നസെന്റ് വെള്ളിത്തിരയിൽ തിളങ്ങി.
സിനിമയിൽ മാത്രമല്ല ജീവിതത്തിലും സംസാരിക്കുമ്പോൾ അദ്ദേഹത്തിന്റെ സ്വതവേയുള്ള നർമ്മം കടന്നു വരും. ശരീരത്തിൽ കടന്നു കൂടിയ അർബുദത്തെ അദ്ദേഹം നേരിട്ടതും നർമ്മം കലർന്ന വാക്കുകൾ കൊണ്ടായിരുന്നു. മൂന്ന് തവണയാണ് ഇന്നസെന്റിന് അർബുദം പിടിപ്പെട്ടത്.
കുട്ടിക്കാലത്ത് ഒളിച്ചുകളിക്കുമ്പോൾ പുതിയ പുതിയ സ്ഥലങ്ങൾ നമ്മൾ കണ്ടെത്തും. അത് പൊളിയുമ്പോൾ അടുത്ത സ്ഥലം കണ്ടെത്തും. അതുപോലെയാണ് ഡോക്ടർമാർ എന്റെ ശരീരത്തിൽ കാൻസറിനെ കണ്ടുപിടിക്കുന്നത്, കക്ഷി ഒരു സ്ഥലം കണ്ടെത്തും. അവിടെനിന്ന് ഓടിക്കുന്നതോടെ മറ്റൊരു സ്ഥലം കണ്ടെത്തും. ഇപ്പോൾ മൂന്നാം തവണയും കക്ഷി വന്നു, ചികിത്സ തുടരുകയാണ്’ എന്നായിരുന്നു ഇന്നസെന്റ് പങ്കുവെച്ചത്. ഡോ. ഗംഗാധരൻ പറഞ്ഞത് ഇന്നസന്റിന്റെ ശരീരത്തിൽ വീണ്ടും ‘കോമഡി’ വന്നല്ലോ എന്നായിരുന്നു.
അർബുദത്തെ വീട്ടിലെ അതിഥിയായാണ് ഇന്നസന്റ് കണ്ടിരുന്നത്. എന്റെ വീട്ടിൽ 11 വർഷമായി ഒരു അതിഥിയുണ്ട്. എത്രയും ബഹുമാനപ്പെട്ട കാൻസർ. 2020–ൽ ഭാര്യ ആലീസിന് കോവിഡ് ബാധിച്ചപ്പോഴും അതു തമാശരൂപേണയാണ് ഇന്നസന്റ് അവതരിപ്പിച്ചത്. ‘രണ്ടു ദിവസം മുൻപ് പുതിയ അതിഥി കൂടി വന്നിട്ടുണ്ട്. അതു കോവിഡാണ്. കാൻസർ കൂടെയുള്ളതുകൊണ്ടാകാം, പുതിയ അതിഥി വന്നതു ഭാര്യ ആലീസിനെ അന്വേഷിച്ചാണ്. കോവിഡ് കെട്ടിപ്പിടിച്ച ആലീസ് ആശുപത്രിയിൽ കിടക്കുന്നു, ചിരിച്ച് എല്ലാവരെയും ഫോൺ ചെയ്യുന്നു. ആലീസിനോടു കളിച്ചു തോറ്റുപോയ ആളാണു കാൻസർ. അതുപോലെ ഇതും 10 ദിവസംകൊണ്ടു പോകും’ എന്നായിരുന്നു ഇന്നസന്റ് പങ്കുവച്ചത്.
ആശുപത്രിക്കിടക്കയിൽ ആയിരിക്കുമ്പോൾ, സുഖമല്ലേ എന്നൊരു ചോദിക്കുന്നതിന്റെ സന്തോഷം എന്താണെന്ന് എനിക്കറിയാം.
അതു മരുന്നുപോലെ ശക്തിയുള്ളതാണ്. മനസ്സിൽ പണ്ടു പറഞ്ഞതു മാത്രം ഓർത്താൽ മതി. ‘ഇതല്ല, ഇതിനപ്പുറവും ചാടിക്കടന്നവനാണീ...’ നമുക്ക് ഒരുമിച്ചു ചാടിക്കടക്കാം. ഞാൻ പലതവണ ചാടിയതാണ്!– കോവിഡ് ബാധിച്ചവർക്ക് ആത്മധൈര്യം പകർന്ന് അന്ന് ഇന്നസന്റ് പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates