മലയാളികളുടെ മനസിൽ നൊമ്പരമാവുകയാണ് മുട്ടാർ പുഴയിൽ വീണു മരിച്ച വൈഗ. അച്ഛൻ സനു മോഹനൊപ്പം സർപ്രൈസ് കാണാൻ ഇറങ്ങിത്തിരിഞ്ഞ കുഞ്ഞിനെ പിന്നെ കാണുന്നത് മുങ്ങിമരിച്ച നിലയിലാണ്. അന്വേഷണം പുരോഗമിക്കുന്ന കേസിൽ ഇതുവരെ തുമ്പുണ്ടാക്കാൻ പൊലീസിനായിട്ടില്ല. മരണത്തിലേക്ക് വീണു പോയില്ലായിരുന്നെങ്കിൽ ഇപ്പോൾ തന്റെ പുതിയ ചിത്രത്തിന്റെ സന്തോഷത്തിലായിരുന്നാനെ ഈ കൊച്ചുമിടുക്കി. ചിത്രഹാർ എന്ന സിനിമയിലൂടെയാണ് വൈഗ അഭിനയത്തിലേക്ക് ചുവടുവയ്ക്കാൻ ഒരുങ്ങിയത്.
നാലുസംവിധായകരുടെ അഞ്ചു കഥകൾ കോർത്തിണക്കി ഒരുങ്ങുന്ന സിനിമയാണ് ‘ചിത്രഹാർ. പുതുമുഖ സംവിധായകനായ ഷാമോൻ നവരംഗ് സംവിധാനം ചെയ്യുന്ന ബില്ലിയിലാണ് വൈഗ അഭിനയിച്ചത്. ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയാക്കി ഡബ്ബിങ് തുടങ്ങാനിരിക്കെയാണ് കുഞ്ഞിൻെറ അപ്രതീക്ഷിത മരണം.
‘‘അഞ്ചുദിവസമേ ഷൂട്ടിങ് ഉണ്ടായിരുന്നുള്ളൂ. വൈഗ നന്നായി അഭിനയിച്ചിരുന്നു. അവരുടെ ഫ്ളാറ്റിൽ താമസിച്ചിരുന്ന മറ്റൊരു സംവിധായിക വഴിയാണ് വൈഗയെ കണ്ടതും അഭിനയിക്കാൻ തിരഞ്ഞെടുത്തതും’’ -സംവിധായകൻ ഷാമോൻ നവരംഗ് പറയുന്നു. അഞ്ചുചിത്രങ്ങളിൽ ‘ബില്ലി’യുടെ ഡബ്ബിങ് മാത്രമാണ് പൂർത്തിയാകാനുള്ളത്. വൈഗയുടെ ശബ്ദം മറ്റൊരാളെക്കൊണ്ട് ചെയ്യിപ്പിക്കാനൊരുങ്ങുകയാണ് ചിത്രത്തിന്റെ അണിയറക്കാർ.
ആലപ്പുഴയിലെ ബന്ധുവീട്ടിൽനിന്ന് കാക്കനാട് കങ്ങരപ്പടിയിലെ ഫ്ളാറ്റിലെത്തി പുറത്തുപോയ വൈഗയേയും സനു മോഹനേയും കഴിഞ്ഞ 22-ന് കാണാതാവുകയായിരുന്നു. പിന്നീട് വൈഗയുടെ മൃതദേഹം മുട്ടാർപുഴയിൽനിന്ന് ലഭിച്ചു. പിതാവ് സനുമോഹന്റെ വാഹനം വാളയാർ അതിർത്തികടന്ന് പോയതായി സ്ഥിരീകരിച്ചെങ്കിലും എവിടെയുണ്ടെന്ന് കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates