

തെന്നിന്ത്യയിൽ ഒട്ടേറെ ആരാധകരുള്ള സംവിധായകനാണ് ലോകേഷ് കനകരാജ്. രജനികാന്തിനെ നായകനാക്കിയൊരുക്കിയ കൂലിയാണ് ലോകേഷിന്റേതായി ഒടുവിൽ പ്രേക്ഷകരിലേക്കെത്തിയ ചിത്രം. കൂലിയിൽ രജനികാന്തിന്റെ ചില രംഗങ്ങൾ എഐ ഉപയോഗിച്ച് ക്രിയേറ്റ് ചെയ്തിരുന്നു. അടുത്തിടെ പുറത്തിറങ്ങുന്ന മിക്ക സിനിമകളിലും എഐ ഉപയോഗം കൂടി വരുന്നുണ്ട്.
ഇപ്പോഴിതാ സിനിമകളിലെ എഐ ഉപയോഗത്തെക്കുറിച്ച് സംസാരിക്കുകയാണ് ലോകേഷ്. 15 വർഷം മുൻപ് കമൽ ഹാസൻ ഒടിടിയിലൂടെ സിനിമ റിലീസ് ചെയ്യണമെന്ന് പറയുമ്പോൾ അതിനെ പലരും കുറ്റപ്പെടുത്തിയിരുന്നു എന്നാൽ ഇന്ന് ഒടിടിയില്ലാതെ ഒരു സിനിമ റിലീസ് ആവുന്നില്ല. അതുപോലെ ഭാവിയിൽ എഐ ഇല്ലാത്ത ഒരു കാലത്തെക്കുറിച്ച് ചിന്തിക്കാൻ ആകില്ലെന്ന് ലോകേഷ് പറഞ്ഞു.
"നിങ്ങളെ ഒരു കാര്യം ഓർമിപ്പിച്ചാൽ കൊള്ളാമെന്നുണ്ട്. 15 വർഷം മുൻപ് ഒടിടിയെക്കുറിച്ച് പറഞ്ഞു കൊണ്ടിരുന്ന ഒരേ ഒരാൾ കമൽ ഹാസൻ ആയിരുന്നു. വിശ്വരൂപത്തിന്റെ റിലീസ് ആയിരുന്നു അപ്പോൾ. ആ സമയത്ത് ഒടിടി എന്ന് പറഞ്ഞാൽ എന്താണെന്ന് പോലും നമുക്ക് അറിയില്ല. ഇന്നിപ്പോൾ ഒടിടിയില്ലാതെ ഒരു പടം റിലീസ് ആകില്ല.
ഒടിടി റിലീസ് ഡീൽ ക്ലോസ് ചെയ്യാതെ ഒരൊറ്റ വമ്പൻ പടവും റിലീസിനെക്കുറിച്ച് ആലോചിക്കുക പോലുമില്ല. ബിസിനസിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകമായി ഒടിടി മാറി. കമൽ സാറിന്റെ അന്നത്തെ വിഷൻ മനസിലാക്കാൻ നമുക്ക് ഒരുപാട് സമയം വേണ്ടിവന്നു. കാലത്തിന് അപ്പുറത്തേക്ക് ചിന്തിക്കുന്നയാളാണ് അദ്ദേഹം. എഐയുടെ കാര്യത്തിലും അത് തന്നെയാണ് എന്റെ അഭിപ്രായം. ഇന്ന് എഐ അപകടകരമാണെന്ന് പറയുന്നവർ നാളെ ഇതിനെ സപ്പോർട്ട് ചെയ്ത് രംഗത്തുവരും".- ലോകേഷ് പറഞ്ഞു.
"എന്നുവച്ചാൽ എഐ പൂർണമായും ആധിപത്യം സ്ഥാപിക്കുമെന്ന് കരുതരുത്. അത് നമ്മളെ സഹായിക്കുന്ന ഒരു ഘടകം മാത്രമാണ്. ആവശ്യമുള്ളപ്പോൾ അത് ഉപയോഗിക്കുക എന്നതാണ് ബുദ്ധി. എഐ എങ്ങനെ, എത്രത്തോളം ഉപയോഗിക്കുന്നു എന്നത് പൂർണമായും നമ്മുടെ കൈകളിലാണ്".- ലോകേഷ് കൂട്ടിച്ചേർത്തു.
"കൂലിയിൽ രജനികാന്തിന്റെ ശബ്ദം എഐ വച്ച് ഞങ്ങൾ നന്നായി ചെയ്തിരുന്നു. കൈതി 2 വിലും എഐയെ ഒരു സഹായമായി മാത്രമാണ് ഞങ്ങൾ ഉപയോഗിക്കുന്നത്".- ലോകേഷ് പറഞ്ഞു. അതേസമയം, ആഗോള തലത്തിൽ കൂലി 500 കോടി നേടിയെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയിൽ നിന്ന് മാത്രം ചിത്രം 235 കോടി നേടിയെന്നാണ് റിപ്പോർട്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates