

ചെന്നൈ: പ്രമുഖ ചലച്ചിത്ര നിർമാതാവ് രവീന്ദർ ചന്ദ്രശേഖരൻ തട്ടിപ്പുകേസിൽ അറസ്റ്റിൽ. വ്യവസായിയെ പറ്റിച്ച് 16 കോടി തട്ടിയെടുത്തെന്ന കേസിലാണ് നിർമാതാവിനെ സെൻട്രൽ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ലിബ്ര പ്രൊഡക്ഷൻസ് എന്ന ബാനറിൽ രവീന്ദർ ചന്ദ്രശേഖരൻ നിരവധി സിനിമകൾ നിർമിച്ചിട്ടുണ്ട്.
ചെന്നൈ സ്വദേശിയായ ബാലാജിയാണ് പരാതിക്കാരൻ. 2020-ലാണ് പരാതിക്കാസ്പദമായ സംഭവം നടക്കുന്നത്. മാലിന്യത്തെ ഊർജമാക്കി മാറ്റുന്ന ഒരു പദ്ധതിയുടെ പേര് പറഞ്ഞാണ് തട്ടിപ്പ് നടത്തിയത് എന്നാണ് സെൻട്രൽ ക്രൈം ബ്രാഞ്ചിന് ലഭിച്ച പരാതിയിൽ പറയുന്നത്. 2020 ഒക്ടോബറിലാണ് പുതിയ പ്രൊജക്ടിന്റെ പേര് പറഞ്ഞ് രവീന്ദർ ബാലാജിയെ സമീപിക്കുന്നത്. തുടർന്ന് സെപ്റ്റംബർ 17ന് ഇവർ തമ്മിൽ നിക്ഷേപ കരാറിൽ ഏർപ്പെട്ടു.
15,83,20,000 രൂപ ബാലാജി നൽകുകയും ചെയ്തു. എന്നാൽ തുക കൈപ്പറ്റിയ ശേഷം രവീന്ദർ ബിസിനസ്സ് ആരംഭിക്കുകയോ പണം തിരികെ നൽകുകയോ ചെയ്തില്ല എന്നാണ് പരാതിയിൽ പറയുന്നത്. പോലീസ് അന്വേഷണത്തിൽ ബാലാജിയിൽ നിന്ന് നിക്ഷേപം നേടിയെടുക്കാൻ രവിന്ദർ വ്യാജരേഖയുണ്ടാക്കിയതായി കണ്ടെത്തി. കമ്മീഷണർ സന്ദീപ് റായ് റാത്തോഡിന്റെ നിർദേശപ്രകാരം പോലീസ് ഒളിവിൽപ്പോയ പ്രതിയെ ചെന്നൈയിൽ നിന്ന് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്.
സുട്ട കഥൈ, നളനും നന്ദിനിയും, നട്പ്ന്നാ എന്നാന്ന് തെരിയുമാ, മുരുങ്ങക്കായ് ചിപ്സ് തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാവാണ് രവീന്ദർ ചന്ദ്രശേഖരൻ. ഇത് ആദ്യമായല്ല രവീന്ദർ വിവാദത്തിൽപ്പെടുന്നത്. ടെലിവിഷൻ താരവും അവതാരകയുമായ മഹാലക്ഷ്മിയുമായുള്ള അദ്ദേഹത്തിന്റെ വിവാഹം ഏറെ ചർച്ചയായിരുന്നു. ദിവസങ്ങൾക്ക് മുൻപായിരുന്നു ഇവരുടെ വിവാഹവാർഷികം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates