

ചെന്നൈ: അന്തരിച്ച നടനും സുഹൃത്തുമായ ശരത് ബാബുവിനൊപ്പമുള്ള ഓർമ്മകൾ പങ്കുവെച്ച് നടൻ രജനികാന്ത്. സിനിമയിൽ വരുന്നതിന് മുൻപേ എനിക്ക് അദ്ദേഹത്തെ പരിചയമുണ്ട്. നല്ലൊരു സുഹൃത്ത് എന്നതിലുപരി നല്ലൊരു മനുഷ്യൻ കൂടിയായിരുന്നു അദ്ദേഹം.
താൻ സിഗരറ്റ് വലിക്കുന്നത് കണ്ടാൻ വഴക്കു പറയും. വായിലിരിക്കുന്ന സിഗരറ്റ് വലിച്ചെറിയും പിന്നീട് കാര്യമായി ഉപദേശിക്കും. അതിന് ശേഷം അദ്ദേഹത്തിന്റെ മുന്നിൽ വെച്ച് സിഗരറ്റ് വലിക്കാറില്ലെന്ന് താരം പറഞ്ഞു. മുഖത്ത് എപ്പോഴും ഒരു പുഞ്ചിരി ഉണ്ടാകും. ദീർഘായുസിന് സിഗരറ്റ് വലി ഉപേക്ഷിക്കണമെന്ന് ഉപദേശിക്കുമായിരുന്നു എന്നും രജനികാന്ത് പറഞ്ഞു.
ഒരിക്കൽ അണ്ണാമലൈ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ഉണ്ടായ ഒരു സംഭവം താരം ഓർത്തെടുത്തു. ഷൂട്ടിങ് നടക്കുന്നതിനിടെ ഒരു സീൻ എത്ര എടുത്തിട്ടും ശരിയാകുന്നില്ല. ഞാൻ സമ്മർദ്ദത്തിലാണെന്ന് മനസിലാക്കിയ അദ്ദേഹം ഉടനെ ഒരു സിഗരറ്റ് സംഘടിപ്പിച്ച് എന്റെ കയ്യിൽ തന്നു. പിന്നീടാണ് ഷൂട്ടിങ് പുനരാരംഭിച്ചതെന്നും താരം പറഞ്ഞു.
അണുബാധയെ തുടർന്ന് ഈ മാസം ആദ്യമാണ് ശരത് ബാബുവിനെ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഏറെ നാളായി അസുഖ ബാധിതനായ അദ്ദേഹം ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിന്നീട് ഹൈദരാബാദിലെ എഐജി ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. മുള്ളും മലരും, മുത്തു, അണ്ണമലൈ, വേലൈക്കാരൻ എന്നീ ചിത്രങ്ങളിൽ രജനികാന്തും ശരത് ബാബുവും ഒന്നിച്ചഭിനയിച്ചു.
തമിഴ്, തെലുങ്ക് സിനിമകളിലെ നിറസാന്നിധ്യമായിരുന്ന ശരത് ബാബു 200ഓളം സിനിമകളിലാണ് അഭിനയിച്ചിട്ടുള്ളത്. ശരപഞ്ചരം, ധന്യ, ഡെയ്‌സി എന്നിവയാണ് ശരത് അഭിനയിച്ച മലയാളം സിനിമകൾ. ഹിന്ദി സിനിമയിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്. 1973ളാണ് സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. 1978ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം നിഴൽ നിജമഗിരത് എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയനാകുന്നത്. സൂര്യ, കാർത്തി, സുഹാസിനി തുടങ്ങി നിരവധി പ്രമുഖർ അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates