

കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലേക്ക് ഡാന്‍സാഫ് സംഘമെത്തിയതിന് പിന്നാലെ ഹോട്ടലിന്‍റെ മൂന്നാം നിലയിൽ നിന്ന് രണ്ടാം നിലയിലെ സ്വിമ്മിങ് പൂളിലേക്ക് ഷൈൻ ടോം ചാക്കോ ചാടി ഓടി രക്ഷപ്പെട്ടു എന്ന വാർത്ത വലിയ തോതിൽ തരംഗമായി മാറിയിരുന്നു. ഈ വാർത്തയുടെ ലോജിക്ക് ഇല്ലായ്മയെക്കുറിച്ച് തന്നോട് ഇതുവരെ ഒരാളു പോലും ചോദിച്ചിട്ടില്ലെന്ന് പറയുകയാണ് ഷൈനിപ്പോൾ.
മാധ്യമങ്ങൾക്ക് കുറച്ചു കൂടി കാഴ്ചപ്പാട് വേണമെന്നും അദ്ദേഹം മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. "മാധ്യമങ്ങൾക്ക് കുറച്ചു കൂടി കാഴ്ചപ്പാട് വേണം. അവരവരുടേതായ കാഴ്ചപ്പാടുകളും ചിന്താഗതിയും വേണം. ഒരു മീഡിയയിൽ വരുന്ന വാർത്ത തന്നെയാണ് എല്ലാ മീഡിയയും പറയുന്നത്. ഒരു മുഖ്യധാര മാധ്യമത്തിൽ വരുന്ന വാർത്ത തന്നെയല്ലേ ബാക്കി എല്ലാ മാധ്യമങ്ങളിലും വരുന്നത്.
വാർത്തയ്ക്ക് പലപ്പോഴും പല കാഴ്ചപ്പാടുകളും ഉണ്ടാകണം. അത് എന്തുകൊണ്ട് നമ്മുടെ നാട്ടിലുണ്ടാകുന്നില്ല. ഇപ്പോൾ എന്നെ സംബന്ധിച്ചുള്ള ഒരു വാർത്ത, ഞാൻ മൂന്നാം നിലയിൽ നിന്ന് രണ്ടാം നിലയിലെ പൂളിലേക്ക് ചാടി എന്ന് വാർത്ത കൊടുക്കുമ്പോൾ എല്ലാവരും അത് തന്നെ കൊടുക്കും. അതെങ്ങനെയാ മൂന്നാം നിലയിൽ നിന്ന് പൂളിലേക്ക് ചാടിയ ഒരാളുടെ തലമണ്ട പൊട്ടി പോകില്ലേ എന്ന് ഒരാളും ചോദിക്കുന്നില്ല.
എന്തുകൊണ്ട് ആ വാർത്ത അങ്ങനെ വരുന്നില്ല. മൂന്നാം നിലയിൽ നിന്ന് രണ്ടാം നിലയിലെ പൂളിലേക്ക് ചാടിയാൽ ഒരാളുടെ തലമണ്ട പൊട്ടിപോകുമോ ?. ഒന്ന് ചിന്തിച്ച് നോക്കിക്കേ. അത്രയും താഴ്ചയുള്ള ഒരു പൂൾ കൊച്ചിയിലുണ്ടോ ?. എന്തുകൊണ്ട് അങ്ങനെയൊരു ചോദ്യം മറ്റൊരു മീഡിയയുടെ ഭാഗത്തു നിന്ന് വരുന്നില്ല. എല്ലാവരും ആ വാർത്തയെ തന്നെയല്ലേ ഫോളോ ചെയ്യുന്നത്.
ഞാനിറങ്ങി പോകുന്ന വിഷ്വൽ മാത്രമല്ലേ ഉള്ളൂ, പൂളിലേക്ക് ചാടുന്ന വിഷ്വൽ ഇല്ലല്ലോ. പൂളിൽ നിന്ന് എഴുന്നേറ്റ് വരുന്ന ദൃശ്യമുണ്ടോ?. ഇല്ല. റിസപ്ഷനിൽ നിന്ന് ഞാൻ ക്രോസ് ചെയ്ത് പോകുന്ന ദൃശ്യം മാത്രമല്ലേ ഉള്ളൂ. അപ്പോൾ എല്ലാവരും അങ്ങ് വിശ്വസിക്കുവാ. ഞാൻ മൂന്നാം നിലയിൽ നിന്ന് രണ്ടാം നിലയിലേക്ക് ചാടി.
എന്നിട്ട് അവിടെ നിന്ന് പോയി എന്ന്. അതിന് ട്വന്റി 20 യിൽ ലാലേട്ടൻ ചാടുന്ന ഒരു ദൃശ്യവും. നാല് മാധ്യമപ്രവർത്തകരുണ്ടെങ്കിൽ നാല് പേർക്കും നാല് കാഴ്ചപ്പാട് വേണ്ടേ. അപ്പോഴല്ലേ ഒരു സമൂഹം നന്നാവുക. പ്രാക്ടിക്കലി മാധ്യമപ്രവർത്തകർ ചിന്തിക്കില്ല. ചിന്തിക്കാത്തതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.
നിങ്ങളാരും ഈ സംഭവം കണ്ടിട്ടില്ല. ആർക്കും ഇതിന്റെ കറക്ടായിട്ടുള്ള ദൃശ്യങ്ങളുമില്ല. അപ്പോൾ ഒരാൾ കൊടുക്കുന്ന വാർത്ത തന്നെ എല്ലാവരും കൊടുക്കും. ഭൂമി ഉരുണ്ടതാണെന്ന് ഒരാൾ പറയുമ്പോൾ 10 പേരും പറയുകയാണ് ഭൂമി ഉരുണ്ടതാണെന്ന്. പണ്ട് അരമണിക്കൂർ വാർത്തയാണ് ഉണ്ടായിരുന്നത്.
ഇപ്പോൾ അര ഡസനോളം ചാനലുകളുണ്ട്. 24 മണിക്കൂർ അര ഡസനോളം ചാനലുകൾ വർക്ക് ചെയ്യണമെങ്കിൽ അവർ വാർത്തയുണ്ടാക്കണം. അത് വർക്ക് ചെയ്യുന്നവർ നേരിടുന്ന വലിയൊരു പ്രശ്നമാണ്. കുറേക്കഴിയുമ്പോൾ അവർക്ക് മടുപ്പ് വരും. മൂന്നാം നിലയിൽ നിന്ന് രണ്ടാം നിലയിലെ പൂളിലേക്ക് ചാടിയിട്ട് എഴുന്നേറ്റ് പോയി എന്ന് പറഞ്ഞ്, എനിക്ക് അമാനുഷികമായ ശക്തിയുണ്ടെന്ന് ആളുകളെ അറിയിക്കാൻ എനിക്ക് നല്ലതാണ്.
പക്ഷേ, ലോജിക്ക് വച്ച് അങ്ങനെ ഒരാൾ ചാടിയാൽ അയാളുടെ തലമണ്ട അടിച്ച് പോകും അയാൾ. അതാരും എന്നോട് ഇതുവരെ ചോദിച്ചിട്ടില്ല. ഇവിടെ മിക്ക ഹോട്ടലുകളിലെയും പൂളുകൾക്ക് 4.5 അടി താഴ്ചയേ ഉള്ളൂ. ഇവിടെയുള്ള പലയാളുകളും ലോജിക്ക് ഇല്ലാതെയാണ് ഇരിക്കുന്നത്. എന്നെ അതിശയിപ്പിക്കുന്നത് അതാണ്.
അല്ലാതെ ആ വാർത്തയല്ല. വാർത്ത ഭയങ്കര ഹിറ്റാണ്. അതിൽ എനിക്ക് സന്തോഷമാണ്. ഒരാള് പോലും എന്നോട് ചോദിച്ചില്ല. പിള്ളേര് ശ്രദ്ധിക്കണം, ആ വാർത്ത കണ്ട് ഒരിക്കലും മൂന്നാം നിലയിൽ നിന്ന് രണ്ടാം നിലയിലെ പൂളിലേക്ക് എടുത്ത് ചാടരുത്. ആ സമയത്ത് വാർത്ത കൊടുത്തവരും ഹിറ്റായിക്കയവരും ഒന്നുമുണ്ടാകില്ല.
ഞാൻ അങ്ങനെ ചാടിയിട്ടില്ല. ഒരാളും ഒരിക്കലും അങ്ങനെ ചെയ്യരുത്. പിള്ളേര് ചെയ്യില്ല. അവർക്ക് അതിനുള്ള ബോധമുണ്ട്. വലിയവരാണെങ്കിലും ചെയ്യരുത്".- ഷൈൻ ടോം ചാക്കോ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates