

തെന്നിന്ത്യയൊട്ടാകെ ആരാധകരുള്ള പിന്നണി ഗായികമാരിലൊരാളാണ് സിത്താര കൃഷ്ണകുമാർ. റിയാലിറ്റി ഷോകളിലൂടെയാണ് സിത്താര സിനിമയിലെത്തിയത്. ഇപ്പോൾ പാടുന്നതിനൊപ്പം തന്നെ റിയാലിറ്റി ഷോയിൽ വിധികർത്താവ് കൂടിയാണ് ഗായിക. റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്ന സമയം വളരെ രസമുള്ള ഒരു കാലമാണെന്നും പലതരം ജോണറുകൾ പരീക്ഷിക്കാനുള്ള അവസരമാണെന്നും പറയുകയാണ് സിത്താര.
കോംപറ്റീഷന്റെ സമ്മർദ്ദമൊന്നും ഇഷ്ടമല്ലാത്ത ആളുകൾ അതൊന്നും ചെയ്യുകയും ചെയ്യരുതെന്നും ഗായിക പറഞ്ഞു. ക്ലബ്ബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഗായിക. "ശ്രദ്ധയോടെയിരിക്കുക എന്നാണ് റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്നവരോട് പറയാനുള്ളത്.
അത് വളരെ രസമുള്ള ഒരു കാലമായിരിക്കും. പലതരം ജോണറുകൾ പരീക്ഷിക്കാനും തൊണ്ടവഴക്കം എന്ന് പറയുന്നത് ഏറ്റവും കൂടുതലായി നിൽക്കുന്ന സമയമാണ്. കാരണം നമ്മളെപ്പോഴും പല തരത്തിലുള്ള പാട്ടുകൾ പാടുകയാണ്. അത് കഴിഞ്ഞിട്ട് ശരിക്കും നമ്മൾ സ്വയമൊന്ന് പുനർ നിർവചിക്കേണ്ടതുണ്ട്. കാരണം നമ്മളെല്ലാവരും വേറെ ആൾക്കാരുടെ പാട്ട് അല്ലേ പാടുന്നത്.
റിയാലിറ്റി ഷോയ്ക്കുള്ളിൽ നമ്മൾ വേറെ ആൾക്കാരുടെ പാട്ട് അല്ലേ പാടുന്നത്. അതുകഴിയുമ്പോഴാണ് നമ്മുടെ മ്യൂസിക് എന്താണ്, നമ്മുടെ ഐഡന്റിറ്റി എന്താണ് എന്നുള്ളത് കണ്ടുപിടിക്കേണ്ടത്. അതിനുള്ള ഒരു സമയം നമ്മൾ കൊടുക്കണം. കോംപറ്റീഷനിൽ വരുമ്പോൾ അഭിപ്രായം പറയാൻ ആളുകളുണ്ടാകും. ഫാൻ ഗ്രൂപ്പുകളും ഫാൻ ഫൈറ്റുമൊക്കെ അതിലുണ്ട്.
അതൊന്നും അങ്ങോട്ട് ഉള്ളിലേക്ക് എടുക്കാതെ ഈ ഒരു പ്രൊസസിനെ ആസ്വദിക്കുക എന്നുള്ളതാണ്. പല പാട്ടുകൾ കേൾക്കാനുള്ള ഒരു അവസരമാണ്. നമുക്ക് വഴികാട്ടി തരാൻ ഒരുപാട് പേരുണ്ട്. അങ്ങനെ തേച്ചു മിനുക്കാൻ പറ്റിയ ഒരു സമയമാണ്. അതുകഴിഞ്ഞിട്ട് പിന്നെ അതങ്ങ് വിട്ടേക്കുക. നമ്മുടെ വഴിയെന്താണെന്ന് കണ്ടുപിടിച്ച് പോവുക.
ടാലന്റുള്ള ഒരുപാട് പേരെ നമ്മൾ റിയാലിറ്റി ഷോയിലൂടെ കാണുന്നുണ്ട്. കോംപറ്റീഷന്റെ സമ്മർദ്ദമൊന്നും ഇഷ്ടമല്ലാത്ത ആളുകൾ അതൊന്നും ചെയ്യുകയും ചെയ്യരുത്. കാരണം ചിലപ്പോൾ അത് നേരെ നെഗറ്റീവ് എഫക്ട് ആയിരിക്കും. ഒരാൾ നശിച്ചു പോകാനും അത് ധാരാളമാണ്. സ്ഥിരമായി ആളുകൾ നെഗറ്റീവ് കാര്യങ്ങൾ പറഞ്ഞിട്ടുണ്ടെങ്കിൽ അവരുടെ സ്പിരിറ്റ് ആകെ നശിച്ചു പോകും.
അതൊന്നുമല്ല നമ്മുടെ വഴിയെങ്കിൽ, നമ്മളിപ്പോൾ കാണുന്ന മുഖ്യധാര പാട്ടുകാരൊന്നും റിയാലിറ്റി ഷോയിലൂടെ വന്നവരല്ല. എന്നാൽ അങ്ങനെയുള്ളവരുമുണ്ട്. ഓരോരുത്തർക്കും ഓരോ രീതിയാണ്".- സിത്താര പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates