

യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന നടനാണ് പ്രണവ് മോഹൻലാൽ. ഒരു തരത്തിലും വീട്ടുകാർക്കും ആരാധകർക്കും പിടി കൊടുക്കാറില്ല പ്രണവ്. വർഷത്തിലൊരിക്കൽ ഒരു സിനിമ ചെയ്തു കഴിഞ്ഞാൽ പിന്നെ മഷിയിട്ട് നോക്കിയാൽ പോലും പ്രണവിനെ കാണാറില്ലെന്ന് ആരാധകർ പലപ്പോഴും പറയാറുണ്ട്. യാത്രയിൽ പ്രണവ് കൂടെയുണ്ടെങ്കിൽ തനിക്ക് ടെൻഷനാണെന്ന് പറയുകയാണ് അദ്ദേഹത്തിന്റെ അമ്മ സുചിത്ര മോഹൻലാൽ.
ഒരു യാത്രക്കിടയിൽ വച്ച് പ്രണവ് തിരികെ വരാൻ വൈകിയതും അതിന്റെ പേരിൽ താൻ ടെൻഷനടിച്ച് കരഞ്ഞതിനെക്കുറിച്ചുമൊക്കെ സുചിത്ര പങ്കുവച്ചു. "യാത്രയുടെ ഇടയിൽ അപ്പു കൂടെയുണ്ടെങ്കിൽ എനിക്ക് ടെൻഷനാണ്. അവൻ എവിടെയെങ്കിലും പോയിട്ട് വരാതാകുമ്പോൾ ടെൻഷനാകും. ഞാൻ താമസിക്കും വരാൻ എന്നൊക്കെ പറഞ്ഞിട്ട് അവനെവിടെയെങ്കിലും പോകും.
എങ്ങനെയായാലും ലേറ്റ്, ലേറ്റ് തന്നെയാണ്. സൗത്ത് അമേരിക്കയിൽ പോയപ്പോൾ, അവൻ വന്നു പറഞ്ഞു. "അമ്മാ ഞാൻ ഒറ്റയ്ക്ക് പോവുകയാണ്, നിങ്ങളുടെ കൂടെയില്ല" എന്ന് പറഞ്ഞിട്ട് അവൻ എവിടെയോ പോയി. "ഞാൻ താമസിച്ചേ വരൂ" എന്നും പറഞ്ഞു. 7.30 അല്ലെങ്കിൽ 8 മണിയാകുമ്പോൾ ഡിന്നറിന് ഹോട്ടലിൽ വച്ച് കാണാം എന്ന് പറഞ്ഞ് പോയി. ഞങ്ങൾ ആ സമയത്ത് തിരിച്ച് വന്നില്ല.
പിന്നെ നമ്മൾ മുറിയിലെത്തിയപ്പോൾ അവനില്ല. ഞാൻ കുറച്ചു കഴിഞ്ഞു വരാമെന്ന് അവൻ പറഞ്ഞു. പിന്നെ ആളെ കാണുന്നില്ല. അവന്റെ കൂടെ നമ്മുടെ സുഹൃത്തിന്റെ മകൻ കൂടിയുണ്ടായിരുന്നു. ആ കുട്ടി അടുത്ത ദിവസം ഓസ്ട്രേലിയയിൽ പോവുകയായിരുന്നു. ആ കുട്ടിയെ വിടാൻ എയർപോർട്ടിലേക്ക് ചേട്ടൻ പോയപ്പോൾ, "അപ്പു എപ്പോഴാ തിരിച്ചു വന്നതെന്ന്" ചേട്ടൻ അവരോട് ചോദിച്ചു.
അപ്പോൾ അവർ പറഞ്ഞു, "ഇല്ല അവൻ തിരിച്ചു വന്നിട്ടില്ല" എന്ന്. ചേട്ടൻ പിന്നെ എന്റെയടുത്ത് വന്നിട്ട് പറഞ്ഞു, അവൻ തിരിച്ചു വന്നിട്ടില്ല എന്ന്. അപ്പോഴേക്കും എനിക്ക് ടെൻഷൻ തുടങ്ങി. പിറ്റേന്ന് രാവിലെ എട്ട് മണിയായപ്പോൾ ചേട്ടൻ അവന്റെ മുറിയിൽ പോയി നോക്കിയപ്പോൾ, ഒരു ടിഷ്യൂ പേപ്പറിൽ എഴുതിയിട്ടുണ്ട്. "ഞാൻ വന്നിരുന്നു. അപ്പോൾ നിങ്ങളിവിടെ ഉണ്ടായിരുന്നില്ല.
എന്തായാലും ഞാൻ പുറത്തേക്ക് പോകുന്നു. ഞാൻ കുറച്ചു വൈകിയേ വരൂ എന്ന്". അതാണ്, എത്ര വൈകിയിലാണ് ശരിക്കും വൈകുക എന്ന കാര്യം അവനറിയില്ല. പിന്നെ 9 മണിയായി. കുട്ടിയെ കാണുന്നില്ല. അപ്പോഴേക്കും എനിക്ക് ടെൻഷൻ കൂടി. ഞാൻ കരച്ചിൽ തുടങ്ങി. അവസാനം നമുക്ക് പൊലീസിൽ പരാതി കൊടുക്കാം എന്നൊക്കെ പറഞ്ഞ്, നമ്മുടെ കൂടെ ഉണ്ടായിരുന്ന സുഹൃത്ത് ഹോട്ടലിന്റെ ഫ്രണ്ട് ഓഫീസിൽ പോയി ഇവന്റെ പാസ്പോർട്ട് ഒക്കെ എടുത്ത് കൊടുക്കാനായി നിൽക്കുമ്പോൾ, ആ ഹോട്ടലിൽ നിറയെ കണ്ണാടികളാണ്.
നോക്കുമ്പോൾ മെയിൻ ഡോർ തുറന്ന് തലയിൽ തൊപ്പിയൊക്കെ വച്ച് ഒരാൾ വരുന്നു. നോക്കുമ്പോൾ ഇവൻ. പത്ത് മണി കഴിഞ്ഞു അപ്പോഴേക്കും. എല്ലാവരും ടെൻഷനായി പോയിരുന്നു. ചേട്ടനാണെങ്കിൽ ഇവനെ തിരഞ്ഞ് അപ്പുറത്ത് വലിയൊരു പാർക്ക് ഉണ്ട്, അവിടെ പോയി.
അവൻ അവിടെയില്ല. ഇപ്പുറത്തെ വശത്തും ഒരു പാർക്ക് ഉണ്ട്, ചേട്ടൻ അവിടെ പോയില്ലായിരുന്നു. ഇവൻ പറയുന്നത്, 'ഞാൻ ആ പാർക്കിലാണ് പോയതെന്ന്'. നമ്മൾ പോകുമ്പോൾ അവന്റെ കുറച്ചു കൂട്ടുകാരെ കണ്ടിരുന്നു. നമ്മൾ അന്റാർട്ടിക്ക പോയ സമയത്താണിത്. പോകുന്ന വഴിക്ക് ബ്യൂണസ് ഐറിസിൽ വച്ച് കുറച്ചു ആളുകളെ പരിചയപ്പെട്ടിരുന്നു.
തിരിച്ചു വന്നപ്പോൾ ആ ആൾക്കാരുടെ കൂടെയാണ് അവൻ പോയത്. "ഞാൻ അവരുടെ കൂടെ അവരുടെ നായകളുമായി നടക്കാൻ ആ പാർക്കിൽ പോയതായിരുന്നു. അച്ഛൻ ആ പാർക്കിൽ വന്നിരുന്നെങ്കിൽ എന്നെ കാണാമായിരുന്നു" എന്നാണ് അവൻ പറഞ്ഞത്. അപ്പു ഉണ്ടെങ്കിൽ ഇങ്ങനത്തെ ടെൻഷൻസ് ഒക്കെ ഉണ്ടാകും. വന്നില്ല, കണ്ടില്ല, എന്തായി എന്നൊക്കെ".- കാൻ ചാനൽ മീഡിയയോട് സുചിത്ര പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates